തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കും. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. കേസിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.
അതേസമയം കേസിൽ പ്രധാനപ്രതി അഖിലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രണ്ടാം വർഷ ബിവിഎസ്‌പി വിദ്യാർത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാർത്ഥ് ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളും നേരിട്ടാണ് മരിച്ചത്. ഈ മാസം 14 മുതൽ 18 ഉച്ച വരെ സിദ്ധാർത്ഥ് ക്രൂര മർദനത്തിന് ഇരയായെന്നാണ് ദൃക്സാക്ഷിയായ വിദ്യാർത്ഥി പറഞ്ഞത്. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ആറു പ്രതികൾ നേരത്തേ അറസ്റ്റിലായിട്ടുണ്ട്. പരസ്യ വിചാരണ ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഘത്തിൽപ്പെട്ടവരാണിവർ.
തിരുവനന്തപുരം പാലക്കണ്ടിയിൽ രെഹാൻ ബിനോയ്(20), കൊഞ്ചിറവിള വിജയമ്മ നിവാസിൽ എസ്.ഡി. ആകാശ് (22), നന്ദിയോട് ശ്രീനിലയം ആർ.ഡി. ശ്രീഹരി(23), ഇടുക്കി രാമക്കൽ മേട് പഴയടത്ത് വീട്ടിൽ എസ്.അഭിഷേക്(23), തൊടുപുഴ മുതലക്കോടം തുറക്കൽ പുത്തൻപുരയിൽ ഡോൺസ് ഡായ് (23), സുൽത്താൻ ബത്തേരി ചുങ്കം തെന്നിക്കോട് ബിൽഗേറ്റ്സ് ജോഷ്വ(23) എന്നിവരെയാണ് ഡിവൈ.എസ്.പി ടി.എൻ.സജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയത്. ആകെ 20ലേറെ പ്രതികളുണ്ട്. റാഗിംഗിനെ തുടർന്ന് കോളേജിൽ നിന്നു സസ്‌പെൻഡ് ചെയ്യപ്പെട്ട 12പേരിൽ ഉൾപ്പെട്ടവരല്ല അറസ്റ്റിലായവർ. ഇവർ ഒളിവിലാണ്.
ഫെബ്രുവരി 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജിലെ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് ഒരു സംഘം വിദ്യാർത്ഥികൾ ഹോസ്റ്റലിലും കോളേജിന് പിന്നിലെ കുന്നിൻമുകളിലുമായി മൂന്ന് ദിവസം തുടർച്ചയായി ക്രൂരമായി മർദ്ദിച്ചത്. 150 ഓളം വിദ്യാർത്ഥികൾക്കിടയിൽ വച്ചാണ് പ്രതികൾ ഭീഷണിപ്പെടുത്തിയത്. ഭക്ഷണംപോലും നൽകിയില്ലെന്നും ആരോപണമുണ്ട്. വീട്ടിലേക്കുപോകാൻ എറണാകുളം വരെ എത്തിയ സിദ്ധാർത്ഥിനെ തിരിച്ചുവിളിച്ചാണ് ക്രൂരമായി പീഡിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |