''ഒരു പാഠപുസ്തകത്തിലും ഉൾപ്പെടുത്തിയിട്ടില്ലാത്ത വിലപ്പെട്ട ചില പാഠങ്ങൾ കൂടി പഠിപ്പിക്കുന്നതായിരുന്നു പഴയകാലങ്ങളിലെ പഠനരീതിയെന്ന് നമുക്കെല്ലാവർക്കും അറിയാം!""- പ്രഭാഷകൻ മുഖവുരയില്ലാതെ സദസ്സിലെ മുതിർന്നവരെ നോക്കിയാണ് ഇത്രയും പറഞ്ഞത്. അതു കേട്ട സദസ്യർ ചിന്തിച്ചത് ഇന്നത്തെ പഠനരീതികളുടെ പോരായ്മകളും, പഴയകാലങ്ങളിലെ മികവും താരതമ്യപ്പെടുത്തുന്നതായിരിക്കും ഇന്നത്തെ പ്രഭാഷണമെന്ന്. എന്നാൽ, പെട്ടെന്ന് പ്രഭാഷകൻ സദസ്യരോടായി, ''നിങ്ങൾക്ക് നന്ദി വേണോ; അതോ, പണം വേണോ?"" എന്നു ചോദിച്ചപ്പോൾ, അവരെല്ലാവരും കഥയറിയാതെ ആട്ടം കാണുന്നവരെപോലെ വെറുതേ ചിരിച്ചു.
തന്റെ ചോദ്യത്തിന്റെ ഉദ്ദേശ്യം സദസ്യർക്ക് പിടികിട്ടിയിട്ടില്ലെന്ന് പലരുടെയും മുഖങ്ങൾ വിളിച്ചുപറയുന്നത് ശ്രദ്ധിച്ചിട്ടായിരിക്കാം, പ്രഭാഷകൻ പുഞ്ചിരിയോടെ തുടർന്നു: ''ജീവിതത്തിൽ മറ്റുള്ളവർ നമുക്കു ചെയ്തുതന്നിട്ടുള്ള കാര്യങ്ങൾ നന്ദിയോടെ സ്മരണയിൽ നിലനിറുത്തുന്ന എത്ര പേരുണ്ടാകും? ""ഞാൻ പറഞ്ഞത് പൊതുവായ കാര്യമാണ്, അല്ലാതെ എല്ലാവരും അപ്രകാരമാണെന്നല്ല. 'ഉപകാരസ്മരണ"യെന്നൊരു സംഗതി കേട്ടിട്ടുണ്ടോ? വാക്കിലും പ്രവൃത്തിയിലും ഈ ഗുണം നല്ല സംസ്കാരത്തിന്റെ ഭാഗമായിരുന്ന കാലമുണ്ടായിരുന്നു! അന്നൊക്കെ ഗുരുക്കന്മാർ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുമായിരുന്നു: 'നമ്മൾ ആർക്കെങ്കിലും ഉപകാരം ചെയ്തിട്ടുണ്ടെങ്കിൽ, അത് എന്നെന്നേക്കുമായി മറന്നേക്കുക. കാരണം, നമ്മുടെ പ്രവൃത്തികൊണ്ട് ഗുണം ലഭിച്ച വ്യക്തി അത്തരമൊരു ഉപകാരസ്മരണ സൂക്ഷിച്ചുകൊള്ളണമെന്നില്ല. നമ്മൾ അദ്ദേഹത്തിൽ നിന്ന് ഉപകാരസ്മരണ പ്രതീക്ഷിച്ചാൽ ചിലപ്പോൾ നിരാശയാകും ഫലം. അതേസമയം ആരെങ്കിലും നമുക്ക് ഉപകാരം ചെയ്തിട്ടുണ്ടെങ്കിൽ, അത് ഒരിക്കലും മറക്കാതിരിക്കുക. കാരണം ആ ഉപകാരം ചെയ്ത വ്യക്തി നമ്മിൽ നിന്ന് വലിയ ഉപകാരസ്മരണയാവും പ്രതീക്ഷിച്ചിരിക്കുന്നത്.
കൊയ്തു കഴിഞ്ഞ പാടത്ത് ദേശാടനക്കിളികൾ പതിവുകാഴ്ചയാണ്. ചെറിയ മീനുകളും ചെറുപ്രാണികളും മണ്ണിരകളുമൊക്കെ മതിവരുവോളം തിന്നായിരിക്കും അവ മടങ്ങുന്നത്, ഒരു ദിവസം പറവകൾക്ക് കാര്യമായി ഭക്ഷിക്കാനൊന്നും കിട്ടിയില്ല. തീറ്റ തേടി നടക്കുമ്പോഴാണ് ഒരു മരത്തിൽ വലിയൊരു ഉറുമ്പിൻകൂട് മുതിർന്ന പക്ഷിയുടെ ശ്രദ്ധയിൽപ്പെട്ടത്. അതിൽ നിറയെ തീറ്റയാണെന്നു കരുതി, പക്ഷി ഉറുമ്പിൻ കൂട്ടിനുള്ളിൽ കയറാൻ നോക്കി! അതിന്റെ ഭാരത്താൽ ഉറുമ്പിൻകൂട് മരത്തിൽ നിന്നു വേർപെട്ട് താഴെയുള്ള തോട്ടിൽ വീണു. തുടർന്ന് തോട്ടിലേക്കു വീണ ഉറുമ്പിൻ കൂട്ടിലേക്ക് പറന്നെത്തിയപ്പോഴാണ് അതിൽ അമ്മയുറുമ്പും കുഞ്ഞുങ്ങളുമാണെന്ന് പക്ഷിക്കു മനസ്സിലായത്. അറിയാതെ ചെയ്ത ദ്റോഹ പ്രവൃത്തിയോർത്ത് പക്ഷിക്ക് സങ്കടമായി. വെള്ളത്തിൽ ഒഴുകിപ്പോകുമായിരുന്ന ഉറുമ്പിൻ കൂടിനെ അത് കൊക്കുകൊണ്ട് തടഞ്ഞുനിറുത്തി, കരയിലേക്ക് അടുപ്പിച്ചു.
കുറച്ചുദിവസം കഴിഞ്ഞ് ദേശാടനക്കിളികൾ മടങ്ങിപോയി. ആ ഉറുമ്പിൻ കുഞ്ഞുങ്ങൾ വളർന്നു വലുതായെങ്കിലും അമ്മയുറുമ്പ് ചത്തുപോയിരുന്നു. ഉറുമ്പമ്മ പറഞ്ഞുകൊടുത്തിട്ടുള്ള ദേശാടനപ്പക്ഷിയുടെ സ്നേഹത്തിന്റെ കഥ ആ കുഞ്ഞുങ്ങൾക്ക് ഓർമ്മയുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരുദിവസം ഉറുമ്പിൻ കുഞ്ഞുങ്ങൾ തീറ്റ ശേഖരിച്ച് വന്നപ്പോൾ, ഒരു തോക്കുധാരി തങ്ങളുടെ പ്രിയപ്പെട്ട ദേശാടനക്കിളിയെ ഉന്നംവച്ചു നിൽക്കുന്നു. നിമിഷാർദ്ധത്തിൽ വെടിപൊട്ടിയേക്കാം. അപകടം മനസ്സിലാക്കിയ ഉറുമ്പിൻ കുഞ്ഞുങ്ങൾ എല്ലാവരും ചേർന്ന് വേട്ടക്കാരന്റെ പാദത്തിൽ കടിച്ചു. ഉറുമ്പുകടിയുടെ അസ്വസ്ഥതയിൽ അയാളുടെ തോക്കിൽ നിന്നു പൊട്ടിയ വെടിയുടെ ഒച്ച കേട്ട് ദേശാടനപ്പക്ഷി പറന്നുപോയി. ഇനി നിങ്ങൾ പറയൂ: നന്ദി വേണോ; അതോ പണം വേണോ""കൂട്ടച്ചിരിയുടെ ആരവങ്ങൾക്കിടയിൽ പ്രഭാഷകൻ പറഞ്ഞു നിറുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |