സനാതന ധർമ്മത്തിലെ ഈശ്വരഭാവങ്ങളിൽ വളരെയേറെ കൗതുകമുണർത്തുന്ന ഒന്നാണ് പരമശിവന്റേത്. സംഹാരമൂർത്തിയാണെങ്കിലും മംഗള സ്വരൂപനാണ് ഭഗവാൻ. കപാലമേന്തിയ ഭിക്ഷുവാണെങ്കിലും കുടുംബനാഥനാണ്. നടരാജനാണെങ്കിലും സദാ ധ്യാനനിമഗ്നനാണ്. വേടനായും ചണ്ഡാളനായും പ്രത്യക്ഷപ്പെടുമെങ്കിലും ജ്ഞാനസ്വരൂപനും ആദിഗുരുവുമാണ്. മഹാഗൃഹസ്ഥനാണെങ്കിലും സന്യാസികളുടെ ഈശ്വരനാണ്. ഉയർന്നവരെന്നോ താഴ്ന്നവരെന്നോ ഭേദമില്ലാതെ സകലരിലും അനുഗ്രഹം ചൊരിയുന്നവനാണ്. ഇങ്ങനെയുള്ള പരമശിവന്റെ ആരാധനയ്ക്കായി സമർപ്പിക്കപ്പെട്ട ദിനമാണ് മഹാശിവരാത്രി. കുംഭമാസത്തിലെ കറുത്ത പക്ഷത്തിലെ ചതുർദ്ദശി നാളിലാണ് ശിവരാത്രി കൊണ്ടാടുന്നത്.
ആഘോഷം എന്നതിലുപരി ശിവരാത്രി ഒരു വ്രതമാണ്. ദിവസം മുഴുവൻ പൂർണ്ണ ഉപവാസമെടുക്കണം. ദേഹബലമില്ലാത്തവർക്ക് ഭാഗികമായ ഉപവാസവമാവാം. രാത്രിയിൽ ഉറക്കമൊഴിഞ്ഞ് പഞ്ചാക്ഷരി മന്ത്രജപത്തിലോ ഈശ്വര കീർത്തനത്തിലോ മുഴുകണം. ഇത്രയുമാണ് പ്രധാന അനുഷ്ഠാനങ്ങൾ. കലിയുഗത്തിൽ അന്തരീക്ഷം ദുഷ്ചിന്തകളാൽ മലിനമാണ്. ഒറ്റയ്ക്കു ചെയ്യുന്ന ഈശ്വരചിന്ത കൊണ്ട് ചുറ്റുമുള്ള വിപരീത തരംഗങ്ങളെ
ജയിക്കുവാനാവില്ല. സമൂഹാരാധനയിലൂടെ വിപരീത തരംഗങ്ങളെ ജയിക്കാനും അന്തരീക്ഷം ഈശ്വര സ്മരണയ്ക്ക് അനുകൂലമാക്കാനും കഴിയും. സമൂഹാരാധനയുടെ ഫലം അതിൽ പങ്കെടുക്കന്ന ഓരോ വ്യക്തിക്കും ലഭിക്കുകയും ചെയ്യും.
ഉപവാസമെന്ന പദത്തിന് ഈശ്വര സമീപം വസിക്കുക അഥവാ ഈശ്വര സ്മരണയോടെ കഴിയുക എന്നാണർത്ഥം. ആഹാരം വെടിഞ്ഞുള്ള ഉപവാസം ശരീര മനസ്സുകളെ ശുദ്ധീകരിക്കുകയും ആരോഗ്യം പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു. ഉറക്കമിളപ്പുകൊണ്ട് ലക്ഷ്യമാക്കുന്നത് ഉറങ്ങാതിരിക്കുക എന്നതു മാത്രമല്ല, സത്യവും അസത്യവും തിരിച്ചറിഞ്ഞ് ജാഗ്രതയോടെ ഈശ്വരസ്മരണ ചെയ്യുക എന്നതു കൂടിയാണ്. ഇത്തരം വ്രതം മനോബലം വർദ്ധിപ്പിക്കുന്നു; ഈശ്വരപ്രീതിക്ക് കാരണമാകുന്നു. ശിവരാത്രി വ്രതത്തിന്റെ മുഖ്യഫലം മുക്തിയാണെന്ന്
ശാസ്ത്രങ്ങൾ പറയുന്നു. കന്യകമാർക്ക് ഭർത്തൃലാഭവും കുടുംബിനികൾക്ക് ഐശ്വര്യവും ശിവരാത്രി വ്രതത്തിലൂടെ ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. രാത്രിയെ തമസ്സിനോടും അജ്ഞതയോടും ലൗകികമായ ആഗ്രഹങ്ങളോടുമൊക്കെയാണ് നമ്മൾ ബന്ധപ്പെടുത്താറുള്ളത്. അവയിൽ നിന്നൊക്കെ അകന്നു നിന്ന് ഉണർവോടെയുള്ള ഈശ്വരസ്മരണയ്ക്ക് സമർപ്പിക്കപ്പെട്ട ദിനമാണ് ശിവരാത്രി.
രാവും പകലും മാറിമാറി വരുന്നതുപോലെ നമ്മൾ ഉറങ്ങുകയും ഉണരുകയും വീണ്ടും ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു. എന്നാൽ പരമമായ ജ്ഞാനത്തിലേക്ക് ഉണർന്നാൽ, പിന്നെ അജ്ഞാനമാകുന്ന നിദ്രയില്ല. രാപ്പകൽ ഭേദമില്ലാത്ത നിത്യമായ ഉണർവാണ്, നിത്യമായ ആനന്ദമാണ് യഥാർത്ഥ ഉറക്കമിളപ്പ്. അതാണ് ശിവരാത്രി വ്രതത്തിന്റെ പരമമായ ലക്ഷ്യം. പകൽ നമ്മൾ നാനാത്വത്തെയാണ് കാണുന്നത്. എന്നാൽ രാത്രി ഇരുൾ മൂടുമ്പോൾ ഏകത്വം മാത്രം ശേഷിക്കുന്നു. അതുപോലെ പരമമായ ഏകത്വബോധത്തിൽ ഉണർന്നിരിക്കാൻ നമുക്കു കഴിയണം. അതാണ് ഉറക്കമിളയ്ക്കുന്നതിന്റെ ആന്തരികാർത്ഥം. മനസ്സിനെ നാനാ വസ്തുക്കളോടുമുള്ള ആഗ്രഹങ്ങളിൽ നിന്നു മുക്തമാക്കി ഈശ്വരനിൽ ഏകാഗ്രമാക്കുകയാണ് അതിനുള്ള മാർഗ്ഗം.
വിശപ്പും ദാഹവും നാക്കിന്റെ രുചിയും ഉറക്കവും ജയിക്കുക എന്നത് മനുഷ്യർക്ക് പ്രയാസമുള്ള കാര്യങ്ങളാണ്. ശരീരബോധത്തെ ജയിക്കുന്നതിനുള്ള ആദ്യപടികളാണ് അവ. ഈശ്വരപ്രേമത്തിൽ അവയെ ത്യജിക്കുവാൻ ശിവരാത്രി അവസരമൊരുക്കുന്നു. ശിവരാത്രിയിൽ ശിവനെ ആരാധിക്കുന്നതോടൊപ്പം ശിവൻ പ്രതിനിധാനം ചെയ്യുന്ന ത്യാഗം, നിസ്സംഗത, വിവേകം, വൈരാഗ്യം, ധ്യാനനിഷ്ഠ തുടങ്ങിയ മൂല്യങ്ങൾ ഹൃദയത്തിൽ ഏറ്റുവാങ്ങുവാൻ കൂടി നമ്മൾ ശ്രമിക്കണം. തെറ്റിൽ നിന്ന് ശരിയിലേക്കും അധർമ്മത്തിൽ നിന്ന് ധർമ്മത്തിലേക്കും അജ്ഞാനത്തിൽ നിന്ന് ജ്ഞാനത്തിലേക്കും ഉണരുവാൻ മഹാശിവരാത്രി നമുക്ക് പ്രചോദനമാകട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |