ആനക്കഥകൾ കേട്ടാൽ മടുക്കുമോ! നിർഭാഗ്യവശാൽ ആനകളുടെ അക്രമകഥകളാണ് അടുത്ത ദിവസങ്ങളിൽ അ ധികം കേൾക്കുന്നത്. പക്ഷേ, ആനപ്രിയന്മാരുടെ ആരാധനാപാത്രങ്ങളായി മാറുകയും, കുഞ്ഞുങ്ങളുടെ പൊന്നോമനകളായി മാറുകയും ചെയ്ത എത്രയോ ആനകളുണ്ട്. അത്തരം ചില ആനക്കഥകൾ കേൾക്കാം.
ജംബോ
അമേരിക്കയിലെ പ്രശസ്തമായ ബാർനം ആൻഡ് ബെയ് ലി സർക്കസിലെ ലോകപ്രശസ്തിയാർജ്ജിച്ച ആഫ്രിക്കൻ ആനയായിരുന്നു ജംബോ. 1861ൽ സുഡാനിലാണ് ജനനം. അവന്റെ അമ്മയെ വേട്ടക്കാർ കൊന്നു. വേട്ടക്കാർ കുഞ്ഞ് ജംബോയെ ലോറൻസോ കാസനോവ എന്ന ഇറ്റലിക്കാരനു വിറ്റു. ജംബോ ഉൾപ്പെടെയുള്ള മൃഗങ്ങളുമായി അയാൾ ഈജിപ്റ്റിലെ സ്യൂസിലേക്കും പിന്നീട് ഇറ്റലിയിലെ ട്രീയെസ്റ്റിലേക്കും പോയി. ജംബോയെ ഒരു ജർമ്മൻകാരനു വിറ്റു. വൈകാതെ പാരീസിലെ ഒരു മൃഗശാലയ്ക്ക് ജംബോയെ കൈമാറി. 1865 ജൂൺ 26ന് ജംബോ ലണ്ടൻ മൃഗശാലയിലെത്തി.
കരയിലെ ഏറ്റവും വലിയ ആനയെന്നാണ് ജംബോയെ വിശേപ്പിച്ചിരുന്നത്. ജംബോയുടെ ചുമലിലേറി സവാരി നടത്തുന്നത് പ്രൗഢിയുടെ പ്രതീകമായി. ലണ്ടനിൽ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കവെയാണ് ജംബോയെ ബാർനം ആൻഡ് ബെയ് ലീ സ്വന്തമാക്കിയത്. ജംബോ എത്തിയതോടെ ബാർനത്തിന്റെ വരുമാനം ഇരട്ടിയായി.
1885 സെപ്തംബർ 15ന് കാനഡയിലെ ഒന്റേറിയോയിലെ സർക്കസ് ഷോ കഴിഞ്ഞായിരുന്നു ആ ദുരന്തം. സ്വന്തം ട്രെയിനിലായിരുന്നു സർക്കസ് കമ്പനി മൃഗങ്ങളുമായി സഞ്ചരിച്ചിരുന്നത്.
രാത്രി ഷോ കഴിഞ്ഞ് മൃഗങ്ങളെ ഓരോന്നായി ഒരു പാളം മുറിച്ചു കടത്തി തൊട്ടടുത്ത പാളത്തിലുള്ള ട്രെയിനിലേക്ക് കയറ്റുകയായിരുന്നു. ജംബോ ട്രെയിനിൽ കയറാൻ നീങ്ങവെ ആദ്യ പാളത്തിലൂടെ വന്ന ഒരു ഗുഡ്സ് ട്രെയിൻ പാഞ്ഞു വന്നിടിച്ചു. തെറിച്ചുവീണ ജംബോയുടെ ചലനമറ്റു. പാളത്തിലുണ്ടായിരുന്ന ടോം തമ്പ് എന്ന കുട്ടിയാനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ജംബോയ്ക്ക് അപകടം സംഭവിച്ചതെന്നും കഥകളുണ്ട്. ജംബോയുടെ മൃതശരീരം ബാർനം സ്റ്റഫ് ചെയ്ത് പ്രദർശിപ്പിച്ചിരുന്നു. ഇത് പിന്നീട് ഒരു തീപിടിത്തത്തിൽ നശിച്ചു. ജംബോയുടെ അസ്ഥികൾ അമേരിക്കൻ മ്യൂസിയം ഒഫ് നാച്വറൽ ഹിസ്റ്ററിയിൽ സൂക്ഷിച്ചിട്ടുണ്ട്.
ബിഗ് മേരി
സർക്കസ് ചരിത്രത്തിലെ നോവായി അവശേഷിക്കുന്ന ആനയാണ് ബിഗ് മേരി. മനുഷ്യർ ബിഗ് മേരിയെ തൂക്കിക്കൊല്ലുകയായിരുന്നു! ഏഷ്യൻ ആനയായ മേരി അമേരിക്കയിലെ സ്പാർക്ക്സ് വേൾഡ് ഫേമസ് ഷോസ് എന്ന സർക്കസിന്റെ ഭാഗമായിരുന്നു. എട്ടാം വയസ് മുതൽ സർക്കസിലെ കോമാളികൾക്കും മറ്റ് വന്യജീവികൾക്കുമൊപ്പം പ്രേക്ഷകരെ രസിപ്പിക്കാൻ മേരിയുമുണ്ടായിരുന്നു. അങ്ങനെയിരിക്കെ ആന പരിപാലനത്തിൽ മുൻപരിചയമില്ലാത്ത വാൾട്ടർ എൽഡ്രിജ് മേരിയുടെ പരിപാലനത്തി. വാൾട്ടർ ക്രൂരമായാണ് മേരിയോട് പെരുമാറിയത്.
ഒരിക്കൽ ടെന്നസിയിൽ വച്ച് ഷോയ്ക്കു മുമ്പ് റോഡിലൂടെ നടക്കവെ റോഡരികിൽ കിടന്ന തണ്ണിമത്തങ്ങയുടെ ഒരു ഭാഗം എടുക്കാൻ മേരി തുമ്പിക്കൈ നീട്ടി. ഇതിൽ പ്രകോപിതനായ വാൾട്ടർ ആനകളെ തല്ലാൻ പാടില്ലെന്ന കമ്പനിയുടെ ഉത്തരവ് ലംഘിച്ച് തോട്ടികൊണ്ട് മേരിയെ തല്ലി. തോട്ടിയുടെ അറ്റത്തെ കൊളുത്ത് മേരിയുടെ ശരീരത്തിൽ ആഴത്തിൽ തുളച്ചുകയറി. വേദനകൊണ്ട് പുളഞ്ഞ മേരി വാൾട്ടറിനെ തൂക്കിയെടുത്ത് നിലത്തെറിഞ്ഞ് ചവിട്ടി. അയാൾ തത്ക്ഷണം മരിച്ചു. വാൾട്ടറിന്റെ തലയിൽ മേരി തുമ്പിക്കൈ ഉയർത്തി അടിച്ചതാണ് മരണ കാരണം. പക്ഷേ മേരി മറ്റാരെയും ഉപദ്രവിച്ചില്ല. പക്ഷേ കൊലയാളി മേരി എന്ന പേരു വീണ ബിഗ് മേരിയെ കൊല്ലണമെന്ന ആവശ്യവുമായി ജനങ്ങളെത്തി. മേരിയെ കൊല്ലാതെ സർക്കസ് നടത്താൻ അനുവദിക്കില്ലെന്ന് ജനം പറഞ്ഞതോടെ മേരിയെ കൊല്ലാൻ കമ്പനി സമ്മതം മൂളി.
1916 സെപ്തംബർ 13ന് ഇർവിൻ നഗരത്തിൽ വച്ചായിരുന്നു വധശിക്ഷ. സർക്കസ് ഷോകളിൽ തുമ്പിക്കൈ ഉയർത്തി കാണികളെ അഭിവാദ്യം ചെയ്തെത്തുന്ന പോലെ സന്തോഷത്തോടെ തലയാട്ടിയാണ് ആ പാവം മരണത്തിലേക്ക് നടന്നു നീങ്ങിയത്. ഇതു കണ്ട സർക്കസ് ജീവനക്കാർ പൊട്ടിക്കരഞ്ഞു. മേരിയുടെ കഴുത്തിൽ കൂറ്റൻ ചങ്ങലയിട്ട് അതിന്റെ ഒരറ്റം 100 ടൺ ക്രെയിനിൽ ബന്ധിച്ചു. വൈകാതെ മേരിയുമായി ക്രെയിൻ ഉയർന്നു.
ഇടയ്ക്ക് ചങ്ങല പൊട്ടി മേരി നിലത്തുവീണെങ്കിലും അടുത്ത ശ്രമത്തിൽ മേരിയുടെ ജീവൻ നഷ്ടമായി. 30 മിനിറ്റോളം 22 വയസുള്ള മേരിയുടെ ശരീരം ക്രെയിനിൽ തുടർന്നു.
നൂർ ജഹാൻ
പാകിസ്ഥാനിലെ കറാച്ചി മൃഗശാലയിൽ കഴിഞ്ഞിരുന്ന ആനയാണ് 17 വയസുള്ള നൂർ ജഹാൻ. മൃഗശാലയിൽ നിന്ന് മതിയായ പരിപാലനമോ ചികിത്സയോ കിട്ടാതെ അവശനിലയിലായ നൂർ ജഹാൻ ഏതാനും ദിവസങ്ങളായി നിവർന്നുനിൽക്കാൻ പോലുമാകാത്ത അവസ്ഥയിലായിരുന്നു. ടാൻസാനിയയിൽ ജനിച്ച നൂർ ജഹാനെ 2009ൽ മറ്റ് മൂന്ന് ആഫ്രിക്കൻ ആനകൾക്കൊപ്പമാണ് പാകിസ്ഥാനിലെത്തിച്ചത്. വിവിധ ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്ന നൂർ ജഹാൻ കൂട്ടിനുള്ളിലെ കുളത്തിൽ വീണതോടെ നില വീണ്ടും ഗുരുതരമായി. പിന്നീട് എഴുന്നേറ്റു നിൽക്കാൻ പോലുമാകാത്ത വിധം അവശയായിരുന്നു നൂർ ജഹാൻ. നൂർ ജഹാന്റെ ദയനീയാവസ്ഥ പുറത്തെത്തിയതിന് പിന്നാലെ കറാച്ചി മൃഗശാലയ്ക്കെതിരെ വൻ പ്രതിഷേധം ഉയർന്നു. അതിനിടെ നൂർ ജഹാൻ മരണത്തിനു കീഴടങ്ങി.
മാലി
ലോകത്ത് ഏറ്റവും കൂടുതൽ ദുഃഖം അനുഭവിക്കുന്ന ആനയെന്നാണ് മാലി അറിയപ്പെട്ടിരുന്നത്. ഫിലിപ്പീൻസിലെ മനില മൃഗശാലയിലായിരുന്നു വാസം. നാല് ദശാബ്ദത്തോളം കൂട്ടിനുള്ളിൽ തനിച്ചായിരുന്നു. ഫിലിപ്പീൻസിലെ ഏക ആനയായിരുന്ന മാലിയുടെ ഏകാന്ത ജീവിതം മൃഗ സംരക്ഷണ പ്രവർത്തകർ നിരവധി തവണ ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. 2023 നംവബറിലായിരുന്നു മാലിയുടെ അന്ത്യം. വിശ്വ മാലി എന്നാണ് മാലിയുടെ മുഴുവൻ പേര്.
1977ൽ മൂന്നു വയസുള്ള മാലിയെ ശ്രീലങ്കൻ സർക്കാർ അന്നത്തെ ഫിലിപ്പീൻസ് പ്രഥമ വനിത ഇമെൽഡ മാർക്കോസിന് സമ്മാനമായി നൽകിയതാണ്. അന്ന് മനില മൃഗശാലയിൽ ശിവ എന്നൊരു ആന കൂടിയുണ്ടായിരുന്നു. 1977ൽ ഇവിടെയെത്തിയ ശിവ 1990ൽ ചരിഞ്ഞു. അന്ന് മുതൽ മാലിയുടെ ജീവിതം കൂട്ടിനുള്ളിൽ തനിച്ചാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |