മലയാളത്തിൽ 40 വർഷം പിന്നിട്ട് മീന
സിനിമയുടെ മുറ്റത്ത് മീന കളിച്ചു വളർന്നത് മലയാളി കണ്ടതാണ്. ആ യാത്ര 40 വയസ് കടന്നു . വിസ്മയിപ്പിക്കുന്ന കഥാപാത്രങ്ങളുമായി മലയാളത്തിലും അന്യഭാഷയിലും നിറസാന്നിദ്ധ്യം അറിയിച്ച് മീന യാത്ര തുടരുന്നു. വിവാഹ ശേഷം അഭിനയത്തോട് വിടപറഞ്ഞ മീന രണ്ടാംവരവും ഗംഭീരമാക്കി. ആനന്ദപുരം ഡയറീസ് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക്.
ഏറെ നാളുകൾക്കുശേഷം കോളേജിൽ പഠിക്കാൻ എത്തുന്ന വിദ്യാർത്ഥിയുടെ വേഷമാണ് അവതരിപ്പിക്കുന്നത് . നായികയായും സഹോദരിയായും അമ്മയായും തിളങ്ങുമ്പോൾ അഭിനയ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തത നിറഞ്ഞ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ ആഹ്ളാദം മീനയുടെ മുഖത്ത് പറ്രി കിടക്കുന്നു.
കോളേജിൽ കയറ്റി
നന്ദിനി
പഠിക്കാൻ വലിയ ഇഷ്ടമായിരുന്നു. എന്നാൽ എട്ടാംക്ളാസ് വരെയേ പോകാൻ സാധിച്ചുള്ളു. പിന്നീട് ഡിസ്റ്റൻഡ് ആയാണ് പഠിച്ചത്. ആദ്യമായി കോളേജ് വിദ്യാർത്ഥിയായി അഭിനയിക്കുന്നു. അതും ഈ പ്രായത്തിൽ .നന്ദിനി എന്ന ലോ കോളേജ് വിദ്യാർത്ഥി അഭിഭാഷകയായി മാറുന്നു. മുഴുനീള അഭിഭാഷകയുടെ വേഷത്തിൽ എത്തുന്നതും ആദ്യം. സാമൂഹിക പ്രതിബദ്ധതയുള്ള കഥാപാത്രം. മലയാളത്തിൽ നാല്പതുവർഷം പൂർത്തിയാക്കിയതിനുശേഷം ലഭിക്കുന്ന സിനിമ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.അതിന്റെ സന്തോഷം വലുതാണ്. മീന പറഞ്ഞു.
ജീവിതവും സിനിമയും രണ്ടാണെന്ന് മീന. ജീവിതത്തിൽ നടന്നതെല്ലാം മുൻകൂട്ടി തീരുമാനിച്ച കാര്യങ്ങളല്ല .സിനിമകൾ വരുന്നു, അഭിനയിക്കുന്നു. സിനിമയുടെ തിരക്കിൽ നിൽക്കുന്ന സമയത്ത് വിവാഹം. കുടുംബിനിയായി ജീവിക്കാമെന്ന് അപ്പോൾ തീരുമാനിച്ചു.
ഇനി സിനിമ ചെയ്യുന്നില്ലെന്നും വിചാരിച്ചു. വീണ്ടും സിനിമ വരുമെന്നും അഭിനയം തുടരുമെന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല.
വളർന്നത്
സിനിമയോടൊപ്പം
സിനിമയിൽ അഭിനയിക്കുന്ന കുട്ടിയല്ലേ എന്ന ചോദ്യം കുട്ടിക്കാലത്ത് തന്നെ സന്തോഷിപ്പിച്ചിട്ടുണ്ടെന്ന് മീന.സിനിമയിലാണ് ജീവിച്ചതും ജീവിക്കുന്നതും . സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാർ സിനിമാതാരങ്ങളെപ്പറ്റി ചോദിക്കുമായിരുന്നു. നന്നായി ഡയലോഗ് പറഞ്ഞാൽ ചോക്ളേറ്റ് ലഭിക്കും. സത്യത്തിൽ അതിനുവേണ്ടി അഭിനയിച്ചുതുടങ്ങി. പിന്നീട് യാഥാർത്ഥ്യം തിരിച്ചറിഞ്ഞു. മറ്റു ബാലതാരങ്ങളുമായി മത്സരിച്ചു. അവരേക്കാൾ മുൻപ് ഡയലോഗ് പഠിച്ച് തീർക്കണമെന്ന് വിചാരിച്ചാണ് മത്സരം. നായികയായ ശേഷമാണ് അഭിനയവും സിനിമയും ഗൗരവമായി കണ്ടുതുടങ്ങിയത്. അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളും പ്രിയപ്പെട്ടതാണ്.
ഓരോ കഥാപാത്രവും ഇഷ്ടപ്പെട്ടാണ് ഏറ്റെടുത്തത്. മുൻപേത്തേക്കാൾ ബോൾഡാണ് താനെന്ന് മീന. ഒപ്പം വളരെ സെൻസിറ്രീവും പ്രാക്ടിക്കലുമായ ആള്. സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ ഉറപ്പായും ഐ.എ.എസ് ഒാഫീസറോ മറ്റോ ആയേനെ. തെലുങ്ക്, തമിഴ്, കന്നട ഭാഷകളിൽ അഭിനയിക്കുന്നുണ്ടെങ്കിലും മലയാളത്തിലാണ് വ്യത്യസ്തമായ കഥാപാത്രങ്ങൾ ലഭിക്കുന്നത്. മലയാളത്തിൽ അഭിനയിച്ച ഹിറ്റ് ചിത്രങ്ങൾ ഇതര ഭാഷകളിലേക്ക് റീമേക്ക് ചെയ്യുമ്പോൾ അതേ കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നത് തനിക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമെന്ന് മീന.
നാലു മുതൽ
40 വരെ
നെഞ്ചുകൾ സിനിമയിൽ ശിവാജി ഗണേശന്റെ മകളായി അഭിനയിച്ച് തുടക്കം.അപ്പോൾ നാലു വയസാണ്.ശിവാജി ഗണേശനെ ആദ്യമായി കണ്ട ദിവസം ഇപ്പോഴും ഓർക്കുന്നുണ്ട്. ശിവാജിയുടെ പിറന്നാളിന് അമ്മയുടെ (തമിഴ് സിനിമകളിൽ അഭിനയിച്ച രാജമല്ലിക കണ്ണൂർ ചിറക്കൽ കോവിലകത്തെ അംഗം ) കൈപിടിച്ചാണ് പോയത്. റോസാപ്പൂ മാലയണിയിക്കാൻ ചെന്നപ്പോൾ ചേർത്തുപിടിച്ചു. ശിവാജി ഗണേശന്റെ മകളായി അഭിനയിക്കാൻ കഴിയുമെന്ന് അപ്പോൾ കരുതിയതേയില്ല.
1984ൽ ഒരു കൊച്ചു കഥ ആരും പറയാത്ത കഥ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് മലയാളത്തിലേക്ക് എത്തുന്നത്. മോഹൻലാലിന്റെ നായികയായി മീന വരുന്നത് കാണാനാണ് പ്രേക്ഷകർക്ക് ഇഷ്ടം.ആ ഹിറ്റ് കൂട്ടുകെട്ടിന്റെ
രഹസ്യം പലരും മീനയോട് തന്നെ ചോദിക്കാറുണ്ട്. ഞങ്ങൾക്ക് ലഭിച്ച കഥാപാത്രങ്ങൾ അങ്ങനെയാണ്. അത് പ്രേക്ഷകർ ഇത്രമാത്രം സ്വീകരിച്ചത് എന്റെ ഭാഗ്യവും. മോഹൻലാൽ ഒരു കംപ്ളീറ്റ് ആക്ടറാണ്. അപ്പോൾ അദ്ദേഹത്തിന് ലഭിക്കുന്ന സ്വീകരണത്തിന്റെ പകുതിയെങ്കിലും നമ്മളിലേക്കും വന്നു ചേരുന്നത് വളരെ മനോഹരമായ കാര്യമാണ്. ഇതാണ് മീനയുടെ വാക്കുകൾ.തൊണ്ണൂറുകളിലാണ് മീന ഏറ്റവും കൂടുതൽ സിനിമ ചെയ്തത്. ആസമയത്ത് ഏത് സിനിമ ചെയ്താലും ഹിറ്ര്. ഒരുപാട് പേരുടെ മകളായി അഭിനയിച്ചു. വളർന്നപ്പോൾ അവരുടെയൊക്കെ നായികയും.
വിവാഹത്തിന് മുൻപേ
അമ്മ വേഷം
എല്ലാം ഭാഗ്യമായി കരുതാനാണ് ആഗ്രഹം. രജനികാന്ത്, പ്രഭു, സത്യരാജ്, വിജയകാന്ത്, തെലുങ്കിൽ ബാലകൃഷ്ണ. മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ശ്രീനിവാസൻ ഇവരുടെയെല്ലാം നായികയായി അഭിനയിച്ചു. രജനികാന്ത് , മമ്മൂട്ടി, പ്രഭു ഇവരുടെ മകളായും അഭിനയിച്ചിട്ടുണ്ട്.
വിവാഹത്തിന് മുൻപേ അമ്മ വേഷത്തിൽ അഭിനയിച്ച നടിയാണ് മീന. കമൽഹാസന്റെ അവ്വൈ ഷൺമുഖിയിൽ മൂന്ന് കുട്ടികളുടെ അമ്മ വേഷമാണ് അവതരിപ്പിച്ചത്. പ്രേക്ഷകർ അഭിനയം മാത്രമേ കാണുന്നുള്ളു എന്നാണ് മീനയുടെ വിശ്വാസം. അതുകൊണ്ടുതന്നെ ഏത് പ്രായത്തിലുള്ള കഥാപാത്രവും ചെയ്യാൻ മടി കാണിച്ചില്ല.വിവാഹശേഷം ദൃശ്യം സിനിമയിലൂടെ മടങ്ങിവന്നപ്പോഴും പ്രേക്ഷകർ കൈനീട്ടി സ്വീകരിച്ചു.
വിവാഹത്തിനുശേഷം കുറച്ചുനാൾ കഴിഞ്ഞ് ചാനൽ റിയാലിറ്റി ഷോയുടെ ജഡ്ജിയായി പോയി. കുടുംബത്തെ ബാധിക്കാതെ കരിയർ എങ്ങനെ മുൻപോട്ട് കൊണ്ടുപോകാമെന്ന് മീന അപ്പോൾ പഠിച്ചു.പിന്നീട് ആയിരുന്നു രണ്ടാം വരവ്.
വീണ്ടും
ജൂൺ
അച്ഛൻ ദുരൈസ്വാമി അദ്ധ്യാപകനായിരുന്നു. മീനയെ ഒരു നടിയായി മാറ്റിയതിന് പിന്നിൽ അച്ഛന്റെയുംഅമ്മയുടെയും പിന്തുണ വലുതാണ്. നിഴലായി അവർ കൂടെനിന്നുവെന്ന് മീന ഓർക്കുന്നു.
മകൾ നൈനിക വിജയ് ചിത്രം തെരിയിൽ അഭിനയിച്ചപ്പോൾ മീന പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായി. അവൾ ഇപ്പോൾ അഭിനയം തുടരില്ല. ഒരൊറ്റ സിനിമയിലേ ഉള്ളൂ. പഠിക്കട്ടെ , വളർന്നു കഴിഞ്ഞ് ആഗ്രഹം ഉണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാമല്ലോ.സിനിമയിൽ മാത്രമല്ല, ജീവിതത്തിലെ അമ്മ വേഷത്തിനും നൂറു മാർക്ക് പ്രേക്ഷകർ നൽകുന്നു.അപ്രതീക്ഷിതമായാണ് മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ വേർപാട്. വിദ്യാസാഗറിന്റെ അകാല വേർപാടിന് ജൂൺ 28ന് രണ്ട് വയസ്. മീനയും വിദ്യാസാഗറും ജീവിതത്തിൽ ഒരുമിച്ചതും ജൂണിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |