മാഹി: ആർഎൽവി രാമകൃഷ്ണനെക്കുറിച്ചുള്ള കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമർശം അംഗീകരിക്കാനാകില്ലെന്ന് നർത്തകി മേതിൽ ദേവിക. വിവേചനപരവും തെറ്റായതുമായ പരാമർശമാണ് സത്യഭാമ നടത്തിയതെന്നും മാഹിയിൽ വച്ച് ഒരു മാദ്ധ്യമത്തോട് അവർ പറഞ്ഞു.
മേതിൽ ദേവിക പറഞ്ഞത്:
'ജാതി, നിറം, ശരീരം മുതൽ ലിംഗവിവേചനം വരെയുള്ള കാര്യങ്ങളെക്കുറിച്ച് കുറേ കാലം മുമ്പ് തന്നെ നൃത്തമേഖലയിലുള്ളവർ ചർച്ചചെയ്‌ത് കഴിഞ്ഞതാണ്. അതിൽനിന്നെല്ലാം ഉയർത്തെഴുന്നേറ്റവരാണ് നമ്മൾ. കുറേ പതിറ്റാണ്ടുകൾ മുമ്പ് പുറത്തുവന്ന കാര്യങ്ങളാണ് ഇതെല്ലാം. എന്നിട്ടും ചിലർ അവിടെത്തന്നെ നിൽക്കുകയാണ്. എന്ത് ചെയ്യാനാ? വളരെ മോശമാണ് ഇതെല്ലാം. മോഹിനിയാട്ടം നടത്തുന്നവർ മോഹിനി ആയിരിക്കണം മോഹനൻ ആവരുത് എന്നൊന്നുമില്ല. ഇതിൽ തർക്കിക്കാൻ പോലും ഒന്നുമില്ല. ആരാണ് മോഹിനി?'
'അവരുടെ മനസിന്റെ കുഴപ്പമാണ്ണ്. സാധാരണ ചിന്തിക്കുന്ന ഒരാൾ ഇങ്ങനെയൊക്കെ പറയുമെന്ന് എനിക്ക് തോന്നുന്നില്ല. കലാമണ്ഡലത്തിലെ എല്ലാ അദ്ധ്യാപകരും ഇങ്ങനെയൊന്നും അല്ല. ഇങ്ങനെയുള്ള വ്യക്തികൾക്ക് എന്തിന് ഓരോ ചുമതലകൾ കൊടുക്കുന്നു? അവരെ അവിടെ ഇരുത്തുന്ന ആൾക്കാരെയാണ് നമ്മൾ പറയേണ്ടത്. ഈ സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയുണ്ടോ എന്ന് അവർ സ്വയം തീരുമാനിക്കണം.'
സത്യഭാമയുടെ പരാമർശം
'മോഹിനിയാട്ടം കളിക്കുന്നവർ എപ്പോഴും മോഹിനിയായിരിക്കണം. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറമാണ്. എല്ലാം കൊണ്ടും കാല് അകത്തിവച്ച് കളിക്കുന്ന ഒരു കലാരൂപമാണ്. ഒരു പുരുഷൻ കാലും കവച്ചുവച്ച് കളിക്കുന്നത് പോലൊരു അരോചകം ഇല്ല. എന്റെ അഭിപ്രായത്തിൽ മോഹിനിയാട്ടം കളിക്കുന്ന ആൺകുട്ടികൾക്ക് സൗന്ദര്യം ഉണ്ടായിരിക്കണം. ആൺപിള്ളേരിൽ സൗന്ദര്യം ഉള്ളവർ ഇല്ലേ. ഇവനെ കണ്ടാൽ പെറ്റതള്ള പോലും സഹിക്കില്ല.'
അതേസമയം, സത്യഭാമയുടെ അധിക്ഷേപത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ അറിയിച്ചു. ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളതെന്ന് ആർഎൽവി രാമകൃഷ്ണൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. ഇതപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |