തൃശൂർ: ആറാട്ടുപുഴയിൽ പൂരത്തിനെത്തിയ ആനയിടഞ്ഞു. വടക്കുംനാഥൻ ശിവനെന്ന പേരുളള ആനയാണ് ഇടഞ്ഞത്. പൂരത്തിന് ശേഷം ആറാട്ടിന് പോകുന്നതിനിടയാണ് സംഭവം. ക്ഷേത്ര പരിസരങ്ങളിലൂടെ ഇടഞ്ഞോടിയ ആനയെ അരമണിക്കൂറോളം നേരം ശ്രമിച്ചതിന് ശേഷമാണ് തളച്ചത്. പൂരം കാണാൻ നിരവധി പേരാണ് പരിസരത്ത് ഒത്തുകൂടിയത്.
ആനയെ എത്രയും വേഗം തളച്ചതിലൂടെ വലിയ അപകടമാണ് ഒഴിവായത്. ആനയിടഞ്ഞ് ഓടുന്ന ദൃശ്യങ്ങൾ ഡ്രോൺ ഉപയോഗിച്ച് പകർത്താൻ ശ്രമിച്ച യുവാവിനെ ആളുകൾ ചേർന്ന് മർദ്ദിച്ചു. പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകൾ പകർത്തുന്നതിനുവേണ്ടിയെത്തിയ സംഘത്തിലെ തളിക്കുളം സ്വദേശിക്കാണ് മർദ്ദനമേറ്റത്.
അതേസമയം ആറാട്ടുപുഴയിലെ തന്നെ തറയ്ക്കൽ പൂരത്തിനിടയിലും ആനയിടഞ്ഞിരുന്നു. പൂരം ഉപചാരം ചൊല്ലി പിരിയുന്ന ചടങ്ങിനിടെ ഊരകം അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ഗുരുവായൂർ രവികൃഷ്ണനാണ് ഇടഞ്ഞത്. ആനയെ നിയന്ത്രിക്കാൻ ശ്രമിച്ച പാപ്പാനായ ശ്രീകുമാറിനും പരിക്കുകളേറ്റിരുന്നു. ആന ശ്രീകുമാറിനെ മൂന്ന് തവണ കുത്താനും ചവിട്ടാനും ശ്രമിച്ചിരുന്നു.
രവികൃഷ്ണൻ തുടർന്ന് ആറാട്ടുപുഴ ശാസ്താവിന്റെ തിടമ്പേറ്റിയ പുതുപ്പള്ളി അർജുൻ എന്ന ആനയെ കുത്തി. ഇതോടെ രണ്ടാനകളും കൊമ്പുകോർക്കുന്ന അവസ്ഥയുണ്ടായി. സംഭവത്തിനിടയിൽ രണ്ട് ആനകളുടെ മുകളിലുണ്ടായിരുന്നവരും നിലത്ത് വീഴുകയും ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. അർജുൻ ഓടുന്നതിന് പിറകിലായി ഓടിയ രവികൃഷ്ണൻ ഏകദേശം ഒരു കിലോമീറ്ററോളം ദൂരം ഓടി. തുടർന്ന് എലിഫന്റ് സ്ക്വാഡെത്തിയാണ് ആനയെ തളച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |