തിരുവനന്തപുരം: അമിത വണ്ണം കുറയ്ക്കാനും ശരീര സംരക്ഷണത്തിനും ദിവസവും ആഹാരം കഴിക്കുന്നത് കുറഞ്ഞ സമയത്തേക്ക് മാത്രം പരിമിതപ്പെടുത്തുന്നത് ഹൃദ്രോഗത്തിനും അതുവഴി 91 ശതമാനം മരണത്തിനും സാദ്ധ്യതയുണ്ടെന്ന് പഠന റിപ്പോർട്ട്. മരുന്നുകളുടെ സഹായത്താൽ ശരീരഭാരം കുറയ്ക്കുന്നത് പാർശ്വഫലങ്ങൾക്ക് ഇടയാക്കുമെന്നതുകൊണ്ടാണ് പലരും ഇടവിട്ടുള്ള ഉപവാസ രീതി സ്വീകരിക്കുന്നത്. എന്നാൽ, ഒരു ദിവസത്തെ ഭക്ഷണസമയം എട്ട് മണിക്കൂറായി നിജപ്പെടുത്തുന്നത് ആപത്താണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നടത്തിയ പഠനം പറയുന്നു. 12-16 മണിക്കൂർ ഇടവേളയിൽമാത്രം ഭക്ഷണം കഴിക്കുന്ന ഫാസ്റ്റിംഗ് ഗ്രൂപ്പിലുള്ളവരിലും അപകടസാദ്ധ്യത കണ്ടെത്തി.
യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ നേതൃത്വത്തിൽ 20,000 പേരുടെ വിവരങ്ങളാണ് ശേഖരിച്ചത്. ഇതിൽ പകുതിയോളം പുരുഷൻമാരുടെയും ശരാശരി പ്രായം 48 വയസ്. ഇവരിൽ അധികവും ഉയർന്ന ശരീരഭാരമുള്ളവരും ക്രമമല്ലാത്ത ഭക്ഷണരീതി പിന്തുടരുന്നവരുമാണ്. രക്താതിമർദ്ദം, പ്രമേഹം, ഹൃദയരോഗങ്ങൾ എന്നിവ ഇവർക്ക് കുറവായിരുന്നു. 2003 മുതൽ 2019 വരെയുള്ള കാലത്തായിരുന്നു പഠനം. ഷാംഗ്ഹായ് ജിയാവോ ടോംഗ് യൂണിവേഴ്സിറ്റി സ്‌കൂൾ ഒഫ് മെഡിസിനിലെ ഗവേഷകരാണ് വിവരങ്ങൾ വിശകലനം ചെയ്തത്.
ഇടവിട്ടുള്ള ഉപവാസം
(ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് )
ഒരു ദിവസത്തെ ഭക്ഷണം നിശ്ചിത സമയത്തിലേക്ക് ക്രമപ്പെടുത്തി ബാക്കിയുള്ള സമയം ഉപവസിക്കുന്ന രീതി
ഉദാഹരണം: രാവിലെ എട്ടു മുതൽ വൈകിട്ട് മൂന്നുവരെ മാത്രം ഭക്ഷണം കഴിക്കുക.
''ഗൗരവമുള്ള പഠനറിപ്പോർട്ടാണിത്. പഠനത്തിന്റെ ഒരു സംഗ്രഹമാണ് പ്രസിദ്ധീകരിച്ചത്. പൂർണവിവരം പുറത്തുവന്നാൽ മാത്രമേ വ്യക്തത വരൂ
-ഡോ.ജീമോൻ പന്ന്യംമാക്കൽ,
അഡി.പ്രൊഫസർ, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്
ഒഫ് മെഡിക്കൽ സയൻസസ് തിരു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |