SignIn
Kerala Kaumudi Online
Saturday, 27 July 2024 9.16 AM IST

റഷ്യയിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കണം

k

യുദ്ധത്തിന് റഷ്യയിലേക്ക് കേരളത്തിൽ നിന്നു നടത്തിയ മനുഷ്യക്കടത്ത് ചെറിയ തോതിലല്ല എന്നു തെളിയിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. മനുഷ്യക്കടത്തിനിരയായി റഷ്യൻ കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതരമായി പരിക്കേറ്റവരിൽ ഒരു മലയാളി കൂടി ഉൾപ്പെട്ടിരിക്കുകയാണ്. പൂവാർ സ്വദേശിയ ഡേവിഡിന്റെ കാൽ ഡ്രോൺ ആക്രമണത്തിൽ തകർന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്. ഒപ്പമുള്ള മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്നും ഇപ്പോൾ താൻ അഭയാർത്ഥി ക്യാമ്പിലാണ് കഴിയുന്നതെന്നും ഡേവിഡ് തന്നെയാണ് റഷ്യയിൽ നിന്നും വീട്ടുകാരെ അറിയിച്ചത്.

സെക്യൂരിറ്റി ജോലിക്കെന്നു പറഞ്ഞ് തിരുവനന്തപുരത്ത് തുമ്പ, അഞ്ചുതെങ്ങ്, പൂവാർ എന്നിവിടങ്ങളിൽ നിന്ന് നിരവധി ചെറുപ്പക്കാരെ ഏജന്റുമാർ കൊണ്ടുപോയി റഷ്യൻ കൂലിപ്പട്ടാളത്തിന് കൈമാറിയതായാണ് വിവിധ അന്വേഷണ ഏജൻസികൾ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. തൊഴിൽ തട്ടിപ്പിലൂടെ ലക്ഷങ്ങൾ വാങ്ങിയാണ് ഏജന്റുമാർ ഇവരെ റഷ്യയിലേക്ക് കൊണ്ടുപോകുന്നത്. യുക്രെയിൻ യുദ്ധമുഖത്ത് കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളായ മൂന്ന് ചെറുപ്പക്കാരെ തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാരും സി.ബി.ഐയും ശ്രമം തുടരുകയാണ്. ഇന്റർപോൾ വഴിയാണ് സി.ബി.ഐ ഇതിനുള്ള ശ്രമം നടത്തുന്നത്. ഇന്ത്യയുടെ ആവശ്യപ്രകാരം ഏതാനും ഇന്ത്യക്കാരെ യുദ്ധമുഖത്തുനിന്ന് മാറ്റിയതായും സൂചനയുണ്ട്.

കേരളത്തിൽ നിന്ന് എത്രപേർ റഷ്യയിലെത്തി യുദ്ധമുഖത്തേക്ക് നിയോഗിക്കപ്പെട്ടു എന്നതു സംബന്ധിച്ച് വ്യക്തമായ കണക്ക് പുറത്തുവന്നിട്ടില്ല. വിവിധ ഏജന്റുമാർ വഴിയാണ് ഇവർ റഷ്യയിലെത്തിയത്. കൂലിപ്പട്ടാളത്തിലേക്ക് ചേർക്കുന്നതിനായി കൊണ്ടുപോകുന്നു എന്നത് മറച്ചുവച്ചാണ് മലയാളികളെ റിക്രൂട്ട് ചെയ്തിരിക്കുന്നത്. റഷ്യൻ സൈന്യം നേരിട്ട് ഇവരെ റിക്രൂട്ട് ചെയ്തിട്ടില്ല. കൂലിപ്പടയായ വാഗ്‌നർ ഗ്രൂപ്പിനാണ് ഇവരെ കൈമാറിയതെന്നാണ് സി.ബി.ഐയ്ക്ക് ലഭിച്ചിരിക്കുന്ന സൂചന. അവരുമായി നേരിട്ട് ഇടപെടാൻ കേന്ദ്ര നയതന്ത്ര ഉദ്യോഗസ്ഥർക്ക് കഴിയാത്തതും ഇവരുടെ മോചനം സങ്കീർണമാക്കുന്നുണ്ട്. മോസ്‌കോയിലെ ഇന്ത്യൻ സ്ഥാനപതിയും എംബസിയും വിഷയത്തിൽ ഇടപെട്ട് ഇവരുടെ മോചനം എത്രയും വേഗം പൂർത്തീകരിക്കാൻ നടപടി ത്വരിതപ്പെടുത്തണം.

തൊഴിൽ തട്ടിപ്പിലൂടെ റഷ്യയിലെത്തിച്ച മലയാളികൾക്ക് 23 ദിവസത്തെ യുദ്ധപരിശീലനം നൽകി പാസ്‌പോർട്ടും പിടിച്ചുവച്ചിട്ടാണ് യുദ്ധമുഖത്തേക്കു വിടുന്നത്. റഷ്യയിൽ ഐ.എസ് ഭീകര സംഘടന നടത്തിയ കൂട്ടക്കൊലയ്ക്കു പിന്നാലെ യുക്രെയിനു നേരെ റഷ്യ ആക്രമണം രൂക്ഷമാക്കിയത് യുദ്ധമുഖത്ത് കൂടുതൽ ജീവഹാനികൾ സംഭവിക്കാനും സാഹചര്യമൊരുക്കിയിട്ടുണ്ട്. കേരളത്തിൽ നിന്ന് മലയാളികളെ റഷ്യയിലേക്ക് കടത്തിയതിന്റെ മുഖ്യ ഏജന്റ് റഷ്യൻ പൗരത്വം സ്വീകരിച്ച തുമ്പ സ്വദേശിയായ സന്തോഷ് എന്ന അലക്സാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇയാളെ അറസ്റ്റുചെയ്താലേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. യുദ്ധമുഖത്ത് കുടുങ്ങിയവരെ താത്‌കാലിക പാസ്‌പോർട്ട് നൽകി തിരിച്ചെത്തിക്കാനുള്ള അടിയന്തര ശ്രമം ഉണ്ടാകേണ്ടതുണ്ട്. ഇതിന് കേന്ദ്ര സർക്കാർ റഷ്യൻ സർക്കാരുമായി നേരിട്ട് ബന്ധപ്പെട്ട് നടപടി സ്വീകരിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RUSSIA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.