റെക്കാഡുകൾ ഭേദിച്ച് മുന്നേറുകയാണ് അടുത്തിടെ പുറത്തിറങ്ങിയ ബ്ളെസി-പൃഥ്വിരാജ് ചിത്രം ആടുജീവിതം. മലയാളത്തിൽ നിന്ന് വേഗത്തിൽ 50 കോടി ക്ളബിൽ എത്തിയ മലയാള സിനിമ എന്ന റെക്കാഡും ആടുജീവിതത്തിന് സ്വന്തമായിരിക്കുകയാണ്. ആഗോളതലത്തിൽ വെറും നാലുദിവസം കൊണ്ടാണ് സിനിമ ഈ നേട്ടം കൈവരിച്ചത്. ചിത്രത്തെ പ്രേക്ഷകർ ഒന്നടങ്കം ഇരുകയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചിത്രത്തെ അഭിനന്ദിച്ച് നിരവധി പ്രമുഖരും രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തെ പ്രകീർത്തിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഭിനന്ദനം.
ആടുജീവിതം എന്ന നോവൽ വായിക്കാത്ത മലയാളികൾ ചുരുക്കമാണ്. അതിനാൽ തന്നെ കഥയുടെ തുടക്കവും ഒടുക്കവും രാമായണത്തിന്റേയും മഹാഭാരതത്തിന്റേയും കഥയുടെ തുടക്കവും ഒടുക്കവും എല്ലാവർക്കും അറിയുന്നതുപോലെ ബെന്യാമിനെന്നെ അനുഗ്രഹീത എഴുത്തുകാരനിലൂടെ നജീബെന്ന ചെറുപ്പക്കാരന്റെ കഥയുടെ തുടക്കവും ഒടുക്കവും ഏവർക്കും സുപരിചിതമാണ്. മലയാള സിനിമ ഇനി അറിയപ്പെടുക ഭ്രമയുഗത്തിനും, ആടുജീവിതത്തിനും മുമ്പും ശേഷവും എന്നായിരിക്കുമെന്ന് സ്വാമി സന്ദീപാനന്ദ ഗിരി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ബ്ലെസിയും പൃഥ്വിരാജും ചേര്‍ന്ന് വെള്ളിത്തിരയിലൊരുക്കിയ ‘ആടുജീവിതം' സിനിമ ഇന്നലെ കണ്ടു. മരുഭൂമിയിലെ ഒട്ടകങ്ങളോടും ആടുകളോടുമൊപ്പമുള്ള അസഹനീയവും അവിശ്വസനീയവുമായ ജീവിത കഥ *ആടുജീവിതം*എന്ന നോവൽ വായിക്കാത്ത മലയാളികൾ ചുരുക്കമായതിനാൽ കഥയുടെ തുടക്കവും ഒടുക്കവും രാമായണത്തിന്റേയും മഹാഭാരതത്തിന്റേയും കഥയുടെ തുടക്കവും ഒടുക്കവും എല്ലാവർക്കും അറിയുന്നതുപോലെ ബെന്യാമിനെന്നെ അനുഗ്രഹീത എഴുത്തുകാരനിലൂടെ നജീബെന്ന ചെറുപ്പക്കാരന്റെ കഥയുടെ തുടക്കവും ഒടുക്കവും ഏവർക്കും സുപരിചിതം.
ബെന്യാമിന്റെ ആടുജീവിതവും പൌലോ കൊയ്ലോയുടെ ആൽക്കമിസ്റ്റും ഒറ്റ ഇരുപ്പിൽ വായിച്ച് വിസ്മയിച്ച പുസ്തകങ്ങളാണ്! ലോക ചരിത്രം നമ്മൾ കണക്കാക്കുന്നത് ക്രിസ്തുവിന് മുമ്പ് ക്രിസ്തുവിന് ശേഷം എന്നിങ്ങനെയാണ്. അതുപോലെ മലയാള സിനിമ ഇനി അറിയപ്പെടുക ഭ്രമയുഗത്തിനും, ആടുജീവിതത്തിനും മുമ്പ് ശേഷം എന്നായിരിക്കും.
സിനിമ ആരുടേതാണ് ? ബ്ലെസിയുടേതോ അതോ പൃഥ്വിരാജിന്റേതോ?
രണ്ടു കുട്ടികളുള്ള അമ്മയോട് ഏത് കുട്ടിയാണ് നിങ്ങളുടെ പ്രിയപ്പെട്ട കുട്ടി എന്നു ചോദിക്കുന്നപോലെയായിരിക്കും ഈ ചോദ്യം. ബഷീറിന്റെ മതിലുകൾ അടൂർ ഗോപാലകൃഷ്ണൻ മനോഹരമാക്കിയതുപോലെ ബന്യാമിന്റെ ആടുജീവിതം ബ്ലെസിയും മനോഹരമാക്കി. പൃഥ്വിരാജിനെ ഈ സിനിമയിൽ രണ്ടുമൂന്നു മിനിറ്റുകൾ മാത്രമേ കാണുകയുള്ളൂ, ബാക്കി അത്രയും നജീബ് മാത്രം.
ഒപ്പം അഭിനയിച്ചവർക്കും അണിയറയിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ
തിയേറ്ററില്‍ത്തന്നെ കണ്ടിരിക്കേണ്ട അതി മനോഹരചിത്രമാണ് ആടുജീവിതം..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |