കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ. എസ്. സിദ്ധാർത്ഥിന്റെ മരണം അന്വേഷിക്കുന്ന സി.ബി.ഐ സംഘം കോളേജ് ഹോസ്റ്റൽ സന്ദർശിച്ചു. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റലിലെ ശുചിമുറി ഉൾപ്പെടെ പരിശോധിച്ചു. ഹോസ്റ്റലിലെ നടുമുറ്റം, വാട്ടർ ടാങ്ക് നിൽക്കുന്ന സ്ഥലം, കുന്നിൻ മുകളിലെ പ്രദേശങ്ങൾ എന്നിവയും സന്ദർശിച്ചു. വെള്ളിയാഴ്ച വൈകിട്ട് അന്വേഷണം ഏറ്റെടുത്ത സംഘം ശനിയാഴ്ച രാവിലെയാണ് വയനാട്ടിൽ എത്തിയത്.
വൈത്തിരി റസ്റ്റ് ഹൗസിലാണ് ക്യാമ്പ് ഹൗസ്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് ഹോസ്റ്റൽ സന്ദർശിച്ചത്. നിലവിലെ ഡീനുമായി ആശയവിനിമയം നടത്തി. നേരത്തെ കേസന്വേഷിച്ചിരുന്ന ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്, ആന്റി റാഗിംഗ് കമ്മിറ്റിയുടെ റിപ്പോർട്ടുകൾ എന്നിവ സംഘം പഠിച്ചു വരികയാണ്. കേസുമായി ബന്ധപ്പെട്ട വ്യക്തികളെ വിളിച്ചുവരുത്തിയാകും മൊഴിയെടുക്കൽ. എസ്. പി. സുന്ദർവേലിന്റെ നേതൃത്വത്തിൽ രണ്ട് ഡിവൈ.എസ്.പിമാരും ഒരു ഇൻസ്‌പെക്ടറും അടങ്ങുന്നതാണ് അന്വേഷണസംഘം. സിദ്ധാർത്ഥിന്റെ അച്ഛൻ ടി. ജയപ്രകാശിന്റെ മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തും. വൈത്തിരിയിലെ ക്യാമ്പ് ഹൗസിൽ വച്ചാകും മൊഴിയെടുക്കുക. സസ്‌പെൻഷനിലായ ഡീൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയും അടുത്ത ദിവസങ്ങളിൽ രേഖപ്പെടുത്തും. കോടതിയുടെ അനുമതിയുടെ അടിസ്ഥാനത്തിലാകും റിമാൻഡിൽ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |