പത്തനംതിട്ട: എൻ.ഡി.എ സ്ഥാനാർത്ഥിയായ മകൻ അനിൽ ആന്റണി തോൽക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞതിനു പിന്നാലെ, ദല്ലാൾ നന്ദകുമാറിന്റെ കോഴ ആരോപണവും പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിപ്പിച്ചു. റബർ വിലയിടിവിലും വന്യമൃഗശല്യത്തിലും കേന്ദ്രീകരിച്ചായിരുന്ന പത്തനംതിട്ടയിലെ പൊതുചർച്ചയിലേക്ക് പുതിയ വിവാദങ്ങളുമെത്തി. അതിനിടെ അനിലും യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയും കോഴ ആരോപണത്തിൽ കൊമ്പുകാേർത്തു.
അനിലും പി.ജെ. കുര്യനുമുൾപ്പെട്ട കോഴ വിഷയം എൽ.ഡി.എഫും പ്രചാരണായുധമാക്കുന്നു. സുഹൃത്തിന് സി.ബി.ഐ സ്റ്റാൻഡിംഗ് കോൺസൽ നിയമനത്തിന് അനിൽ ആന്റണി 25ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം. ഇക്കാര്യം കോൺഗ്രസ് നേതാവ് പി.ജെ. കുര്യനും അറിയാമെന്നു പറഞ്ഞിട്ടുണ്ട്. ആരോപണങ്ങളിൽ തെളിവ് പുറത്തുവിടാൻ വെല്ലുവിളിച്ച അനിൽ, നന്ദകുമാറിന് പിന്നിൽ പരാജയഭീതിയിൽ കഴിയുന്ന ആന്റോ ആന്റണിയും പി.ജെ കുര്യനുമാണെന്ന് തിരിച്ചടിച്ചു. താൻ വിജയിക്കുമെന്നുകണ്ട് നെറികെട്ട രാഷ്ട്രീയമാണ് കോൺഗ്രസ് കളിക്കുന്നത്. ആരോപണം ഉന്നയിച്ച നന്ദകുമാർ സി.ബി.എെ കേസിലും കുടുംബക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ചതിനും ജയിലിൽ പോയ ആളാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയും കുടുംബവും നാല് സഹകരണ ബാങ്കുകളിൽ നിന്ന് തട്ടിപ്പു നടത്തിയെന്നും അനിൽ ആരോപിച്ചു.
അനിൽ വിവരദോഷിയെന്ന് ആന്റോ
അനിൽ വിവരദോഷം പറയുന്നുവെന്നാണ് ആന്റോ ആന്റണിയുടെ മറുപടി. താൻ സഹകരണ ബാങ്കുകളിൽ നിന്ന് തട്ടിപ്പു നടത്തിയിട്ടുണ്ടെങ്കിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അന്വേഷിക്കട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
നന്ദകുമാർ സമീപിച്ചെന്ന് കുര്യൻ
അനിൽ ആന്റണിക്ക് നൽകിയ പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് നന്ദകുമാർ തന്നെ സമീപിച്ചെന്ന് പി.ജെ. കുര്യൻ പ്രതികരിച്ചു. പണം തിരിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് എ.കെ. ആന്റണിയോടാണോ അനിൽ ആന്റണിയോടാണോ സംസാരിച്ചതെന്ന് ഒാർമയില്ല. തനിക്ക് ചെറുപ്പം മുതൽ കോൺഗ്രസിനെ അറിയാമെന്നും കെ. കരുണാകരനെയും എ.കെ. ആന്റണിയെയും ഉമ്മൻ ചാണ്ടിയെയും കുതികാൽവെട്ടി ചതിച്ചയാളാണ് പി.ജെ. കുര്യനെന്നും അനിൽ ആന്റണി പ്രത്യാക്രമണം നടത്തി. താൻ തോൽക്കണമെന്നു പറയാൻ പിതാവ് എ.കെ. ആന്റണിയെ പത്രസമ്മേളനം നടത്താൻ പ്രേരിപ്പിച്ചത് കുര്യനാണെന്നും അനിൽ കുറ്റപ്പെടുത്തി.
'പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ദല്ലാൾ നന്ദകുമാർ സമീപിച്ചിരുന്നു. വിഷയത്തിൽ എ.കെ. ആന്റണിക്ക് പങ്കില്ല. പല ശുപാർശകളുമായി വരുന്ന നന്ദകുമാറിനെ ഡൽഹിയിൽ എല്ലാവർക്കുമറിയാം"
- പി.ജെ. കുര്യൻ
'എനിക്കെതിരെ പത്രസമ്മേളനം നടത്താൻ അച്ഛനെ ഇളക്കിവിട്ടത് പി.ജെ. കുര്യനാണ്. കോഴ ആരോപണത്തിൽ തെളിവുണ്ടെങ്കിൽ പുറത്തുവിടണം".
- അനിൽ ആന്റണി
'എനിക്കെതിരായ ബാങ്ക് തട്ടിപ്പ് ആരോപണം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അന്വേഷിക്കട്ടെ"
ആന്റോ ആന്റണി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |