കൊച്ചി: "ഒന്നല്ല, പലവട്ടം പൊതുമരാമത്ത്, വനം വകുപ്പ് മന്ത്രിമാരെ മാറി മാറി കണ്ടു. ഓഫീസുകൾ പലതും കയറിയിറങ്ങി. എന്നാൽ അടച്ചിട്ട ആലുവ-മൂന്നാർ രാജപാത തുറന്നു നൽകണമെന്ന ജനകീയ ആവശ്യം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. ഇനി മുഖ്യമന്ത്രിയിലാണ് പ്രതീക്ഷ. അദ്ദേഹം ജനങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് കരുതുന്നത്". പൂർവികർ ഉപയോഗിച്ചിരുന്ന ആലുവ-മൂന്നാർ രാജകീയ പാത തുറന്നുകിട്ടാൻ രൂപീകരിച്ച ആക്ഷൻ കൗൺസിൽ അംഗങ്ങളുടെ വാക്കുകളാണിത്. പാത നവീകരിച്ച് തുറന്നുകിട്ടാൻ നിയമയുദ്ധം തുടരുകയാണിവർ.
രാജപാത പൊതുമരാമത്ത് വകുപ്പിന് കീഴിലാണെന്നാണ് ആക്ഷൻകൗൺസിൽ സ്വയം അന്വേഷിച്ച് കണ്ടെത്തിയതായി പ്രസിഡന്റ് ഷാജി പയ്യാനിക്കൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ഇത് അംഗീകരിക്കാൻ വനംവകുപ്പ് തയ്യാറാകുന്നില്ല. ആയിരക്കണക്കിന് മരം മുറിക്കണമെന്നും മറ്റുമാണ് വനംവകുപ്പ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. മാത്രമല്ല, പൊതുമരാമത്ത് വകുപ്പിനും ഇക്കാര്യത്തിൽ താത്പര്യമില്ല. നിലവിൽ പാത പി.ഡബ്ല്യു.ഡിയുടെ കീഴിലാണെന്ന് ഉറപ്പിക്കാൻ ഹൈക്കോടതിയിൽ കേസ് നൽകിയിരിക്കുകയാണ്.
ആലുവ- മൂന്നാർ രാജപാത
എ.ഡി 1878ൽ നിർമ്മിച്ചതാണ് ആലുവ- മൂന്നാർ രാജപാത. എളുപ്പത്തിൽ മൂന്നാർ എത്താൻ ബ്രിട്ടീഷുകരുടെ ആവശ്യപ്രകാരം നിർമ്മിച്ചത്. 1924 ലെ വെള്ളപ്പൊക്കത്തിൽ കരിംതിരി മലയിടിഞ്ഞ് ഭാഗികമായി തകർന്നതോടെ അടച്ചു. പിന്നീട് പാതയുടെ 30 ശതമാനം വനംവകുപ്പിന്റെ കീഴിലായി. തുടർന്ന് ഇതിലൂടെ സഞ്ചാരം എന്നേക്കുമായി തടഞ്ഞു. തദ്ദേശയരായവർ നടന്നുപോയാലും കേസെടുന്ന സ്ഥിതിയായി.
60 കി.മി
രാജപാത തുറന്നാൽ കോതമംഗലത്ത് നിന്ന് 60 കിലോമീറ്റർ സഞ്ചരിച്ച് മൂന്നാർ എത്താം. ഇതോടെ ആലുവ-മൂന്നാർ രാജപാത മൂന്നാറിലേക്ക് സമാന്തരപാതയാകും. ജില്ലയിലെ വിനോദസഞ്ചാര വികസനത്തിന് കൂടുതൽ ഉണർവേകുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇവിടെ വിപ്ലവകരമായ വികസനമെത്തും
കോതമംഗലം, ചേലാട്, കീരംപാറ, പു്‌നേക്കാട്-തട്ടേക്കാട്,കുട്ടമ്പുഴ, പൂഴംകുട്ടി, പിണ്ടിമേട്, കുഞ്ചിയാർ, പെരുമ്പൻകുത്ത്, 50ാം മൈൽ, തല്ലതണ്ണി, കല്ലാർ മേഖലയിലൂടെയാണ് പാത കടന്നുപോകുന്നത്. റോഡ് നവീകരിച്ച് തുറന്നുകൊടുത്താൽ നിരവധി ആദിവാസി ഗ്രാമങ്ങളിലും മറ്റ് പലപ്രദേശങ്ങളിലും വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.
രാജപാത തുറന്നാൽ വികസനത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന കുട്ടമ്പുഴ-മാങ്കുളം പഞ്ചായത്തുകളിൽ വലിയ വികസനമുണ്ടാകും
ഫാ. റോബിൻ പടിഞ്ഞാറേകുറ്റ്
കോട്ടപ്പടി പള്ളി വികാരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |