തിരുവനന്തപുരം : ഔദ്യോഗിക വാഹനങ്ങൾ ചട്ടങ്ങൾ ലംഘിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തലങ്ങും വിലങ്ങും പായുന്നു. തദ്ദേശസ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാരും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും ഉൾപ്പെടെയാണ് ഔദ്യോഗിക വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നത്. ബോർഡ് മറച്ചാണ് നെട്ടോട്ടം. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലും കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലും ചട്ടലംഘനം വ്യാപകമാണ്. രാഷ്ട്രീയ കക്ഷി ഭേദമില്ലാതെയാണ് ദുരുപയോഗം. നോട്ടീസ്, പോസ്റ്റർ തുടങ്ങിയ പ്രചാരണ സാമഗ്രികൾ കുത്തിനിറച്ചാണ് രാത്രിയും പകലും ഒരുപോലെ ഈ വാഹനങ്ങൾ ഓടുന്നത്. പെരുമാറ്റച്ചട്ടലംഘനം പരിശോധിയ്ക്കാൻ വിവിധ പേരുകളിൽ നിരവധി സ്‌ക്വാഡുകൾ ക്യാമറകളും പൊലീസ് ഉദ്യോഗസ്ഥരുമായി ചുറ്റുന്നുണ്ടെങ്കിലും ഇത്തരം വാഹനങ്ങൾ പരിശോധിക്കാറില്ലെന്നാണ് ആക്ഷേപം. മുൻകാലങ്ങളിൽ ദുർവിനിയോഗ സാദ്ധ്യതയുള്ള ഇത്തരം വാഹനങ്ങൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ആദ്യമേ കളക്ടറേറ്റുകളിലേക്ക് മാറ്റിയിരുന്നു. ഇക്കുറി അത് കാര്യക്ഷമമാകാതിരുന്നതാണ് ഇക്കൂട്ടർക്ക് സഹായകമായത്.
സർക്കാർ, അർദ്ധ സർക്കാർ, തദ്ദേശഭരണ, പൊതുമേഖല സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനവും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ലെന്നാണ് ചട്ടം.
സ്കൂൾ ബസുകളെയും വിടുന്നില്ല
വിവിധയിടങ്ങളിൽ തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പ്രവർത്തകരെ എത്തിക്കാൻ സ്കൂൾ ബസുകൾ ഉപയോഗിക്കുന്നുണ്ട്. തങ്ങൾക്ക് സ്വാധീനമുള്ള സ്കൂളുകളിലെ ബസുകളാണ് ഇത്തരത്തിൽ ഉപയോഗിക്കുന്നത്. സർക്കാർ,സ്വകാര്യ സ്കൂൾ ബസുകൾ ഇക്കൂട്ടത്തിലുണ്ട്. രാഷ്ട്രീയക്കാർ ആവശ്യപ്പെട്ടാൽ നിരസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് സ്കൂൾ അധികൃതർ വഴങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |