കൊച്ചി: തന്നെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു കോടതിയുടെ കസ്റ്റഡിയിലിരിക്കെ മാറിയത് ഞെട്ടിപ്പിച്ചെന്ന് യുവനടി. സ്വകാര്യത കോടതിയിലും സുരക്ഷിതമല്ലെന്ന തിരച്ചറിവ് ഭയപ്പെടുത്തുന്നു. എങ്കിലും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും ഇൻസ്റ്റാഗ്രാമിലെ കുറിപ്പിൽ പറഞ്ഞു:
''എന്റെ കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിനെക്കുറിച്ച് വിചാരണക്കോടതി നടത്തിയ ജുഡിഷ്യൽ അന്വേഷണത്തിന്റെ റിപ്പോർട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം എനിക്ക് ലഭിക്കുകയുണ്ടായി. അത് ഏറെ സങ്കടവും ഞെട്ടലുമുണ്ടാക്കി.
സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാണെന്നിരിക്കെ, കോടതിയുടെ കസ്റ്റഡിയിലിരുന്ന മെമ്മറികാർഡിന്റെ ഹാഷ് വാല്യു പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് ഞാനെന്ന വ്യക്തിക്ക് ഭരണഘടന അനുവദിച്ച അവകാശമാണ്. ഈ കോടതിയിൽ എന്റെ സ്വകാര്യത നിലവിൽ സുരക്ഷിതമല്ല. ഈ തിരിച്ചറിവ് ഏറെ ഭയപ്പെടുത്തുന്നു. നീതിക്ക് കോട്ടകെട്ടി കരുത്ത് പകരേണ്ട കോടതിയിൽ നിന്ന് ഇത്തരം ദുരനുഭവം ഉണ്ടാകുമ്പോൾ തകരുന്നത് മുറിവേറ്റ മനുഷ്യരാണ്. അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ച നീചരും. ഇത് സങ്കടകരമാണ്.
എന്നിരുന്നാലും സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസത്തോടെ നീതിക്കായുള്ള പോരാട്ടം തുടരും. ഓരോ ഇന്ത്യൻ പൗരന്റെയും അവസാനത്തെ അത്താണിയായ നീതിന്യായ വ്യവസ്ഥയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ യാത്ര തുടരുകതന്നെ ചെയ്യും. സത്യമേവ ജയതേ."
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |