തിരുവനന്തപുരം: മാസപ്പടി അഴിമതിക്കേസിൽ സംസ്ഥാനത്തെ മുഖ്യമന്ത്രിയും മകളും ഉൾപ്പെട്ടുവെന്നും അഴിമതിക്കാരെ ജയിലിൽ അടയ്ക്കുന്നതിൽ ഒരുവിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
ആറ്റിങ്ങൽ,തിരുവനന്തപുരം ലോക്സഭ മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർത്ഥികൾക്കായി കാട്ടാക്കട ക്രിസ്ത്യൻകോളേജ് ഗ്രൗണ്ടിൽ നടന്ന പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി. മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം നടന്നുവരികയാണ്. കേന്ദ്രസർക്കാർ ഇടപെട്ടില്ലായിരുന്നെങ്കിൽ മാസപ്പടി പുറംലോകം അറിയില്ലായിരുന്നു.
സി.പി.എം സഹകരണ ബാങ്കുകളിൽ നടത്തിയ തട്ടിപ്പുമൂലം ആയിരക്കണക്കിന് കുടുംബങ്ങൾ വഴിയാധാരമായി.
സഹകരണ ബാങ്ക് മേഖലയിൽ കൊള്ള നടത്തിയ ഒരാളെ പോലും കേന്ദ്രസർക്കാർ വെറുതെ വിടില്ല. അഴിമതി നടത്തിയവരെ തുറുങ്കിലടക്കും.
നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രി പറയുന്നത് കള്ളമാണ്. എന്നാൽ, നിക്ഷേപകരുടെ പണം തിരികെ നൽകുമെന്നത് നരേന്ദ്ര മോദിയുടെ ഗ്യാരന്റിയാണ്.
യു.ഡി.എഫും എൽ.ഡി.എഫും കേരളത്തെ അഴിമതി നടത്താനുള്ള താവളമാക്കി മാറ്റി. സ്വർണക്കടത്തുകാരെ സംരക്ഷിക്കാൻ സംസ്ഥാനത്തെ മുഴുവൻ സർക്കാർ സംവിധാനങ്ങളെയും ദുരുപയോഗപ്പെടുത്തി. സി.പി.എം ഭരിക്കുന്ന ബാങ്കുകളിലെല്ലാം കൊള്ള നടക്കുന്നു. സാധാരണക്കാരുടെയും ദരിദ്രരുടെയും സ്ത്രീകളുടെയും പണം മോഷ്ടിക്കപ്പെടുകയാണ്.
സംസ്ഥാന ഖജനാവ് കാലിയായിരിക്കുന്നു. ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാൻപോലും പണമില്ല. കേരളത്തിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ നൽകുന്ന പണം കടംവീട്ടാൻ മാത്രം ചെലവഴിക്കുകയാണ്. കഴിഞ്ഞ 10 വർഷം താൻ രാജ്യത്തെ സത്യസന്ധമായി നയിച്ചു. അഴിമതി അവസാനിപ്പിക്കാൻ നിരവധി നടപടികൾ സ്വീകരിച്ചു. അതുകൊണ്ടാണ് അഴിമതി പാർട്ടികൾ നരേന്ദ്രമോദിയെ ചെറുക്കാനായി സഖ്യമുണ്ടാക്കി മത്സരിക്കുന്നത്. അഴിമതിക്കാരെ ഭയക്കുന്ന ആളല്ല നരേന്ദ്രമോദി. അഴിമതിക്കരോട് വിട്ടുവീഴ്ച ചെയ്യില്ലെന്നും നരേന്ദ്രമോദി പ്രഖ്യാപിച്ചു.
മാരീച വേഷത്തില് വന്ന് കേരളത്തെ
മോഹിപ്പിക്കാനാവില്ല : മുഖ്യമന്ത്രി
ഇരിങ്ങാലക്കുട: കേരളത്തിൽ ഒരു സീറ്റിലും രണ്ടാം സ്ഥാനത്ത് പോലും ബി.ജെ.പിയുണ്ടാകില്ലെന്നും, മാരീച വേഷത്തിൽ വന്ന് കേരളത്തെ മോഹിപ്പിക്കാമെന്ന് ആരും കരുതരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിന്ന് ബി.ജെ.പിക്ക് എം.പി വേണമെന്ന മോഹം എല്ലാവർക്കും ഉണ്ടാകാം. നരേന്ദ്രമോദി വരെയുള്ള പ്രധാനമന്ത്രിക്കുമാകാം. ജാതിയും മതവുമില്ലാതെ എല്ലാവരും സോദരത്വനേ ജീവിക്കുന്ന നാടാണിത്. ശ്രീനാരായണ ഗുരുവിനെ മോദി പ്രകീർത്തിച്ചുപറഞ്ഞു, നല്ലത്. പക്ഷേ ഈ നാട് നാരായണ ഗുരു അടക്കമുള്ള നവോത്ഥാന നായകർ ഉയർത്തിയ നവോത്ഥാന മൂല്യങ്ങൾ സ്വാംശീകരിച്ച് മുന്നേറിയ നാടാണ്. ഭ്രാന്താലയത്തെ മനുഷ്യാലയമാക്കിയ ഈ നാട് ഇന്ന് രാജ്യത്തെ ഏത് സംസ്ഥാനത്തിനും മാതൃകയാണ്. വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ അംഗീകരിക്കാനാകില്ല. അതാണ് ബിജെപിയെ സ്വീകരിക്കാതിരിക്കുന്നതിന് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |