വനം മന്ത്രിയുടെ വാദം തള്ളി
ഉത്തരവ് തിരുത്തി വനംവകുപ്പ്
തിരുവനന്തപുരം: തൃശൂർ പൂരത്തിന് പ്രതിസന്ധിയുണ്ടാക്കുംവിധം ആനകളുടെ എഴുന്നള്ളിപ്പിന് പരിധിവിട്ട നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ച വനംവകുപ്പ് നടപടിയെ മന്ത്രിസഭാ യോഗത്തിൽ രൂക്ഷമായി വിമർശിച്ച് റവന്യു മന്ത്രി കെ.രാജൻ. പൂരത്തിന്റെ സകല ആവേശവും കെടുത്തുന്ന തരത്തിലാണ് ഉത്തരവെന്ന് പറഞ്ഞ് തൃശൂർ സ്വദേശി കൂടിയായ മന്ത്രി ആഞ്ഞടിച്ചു. തിരഞ്ഞെടുപ്പിൽ തൃശൂരിൽ ഇത് ഇടതുമുന്നണിക്ക് തിരിച്ചടിയായേക്കുമെന്നും ചൂണ്ടിക്കാട്ടി.
സുരക്ഷ കണക്കിലെടുത്താണ് വകുപ്പിന്റെ ഇടപെടലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ വാദിച്ചെങ്കിലും ആരും പിന്തുണച്ചില്ല. തുടർന്ന് ഇരുവരും ചർച്ച ചെയ്ത് നിർദ്ദേശം സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഉത്തരവ് പരിഷ്കരിച്ച് പുതിയത് ഇറക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
പൂരത്തിൽ പങ്കെടുക്കുന്ന ആനകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ വെറ്ററിനറി ഡോക്ടർമാരുടെ സംഘത്തിന് പുറമെ വനംവകുപ്പ് വിദഗ്ദ്ധരുടെ പ്രത്യേക സംഘവും പരിശോധിക്കണമെന്ന ഉത്തരവ് ഇതേത്തുടർന്ന് വനംവകുപ്പ് റദ്ദാക്കി. വെറ്ററിനറി സംഘത്തിന്റെ പരിശോധനയ്ക്കുശേഷം വീണ്ടും പരിശോധിക്കില്ല. പൂരത്തിന് ആനകളെ നിയന്ത്രിക്കാൻ 80 അംഗ റാപ്പിഡ് റെസ്‌പോൺസ് ടീം വേണമെന്നത് 5 അംഗങ്ങളാക്കി പരിമിതപ്പെടുത്തിയും ഉത്തരവിറക്കി. കടുത്ത നിയന്ത്രണത്തിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ആന ഉടമകളും ശക്തിയായി പ്രതിഷേധിച്ചിരുന്നു.
മുഖ്യമന്ത്രി പങ്കെടുത്തത്
പാലക്കാട് നിന്ന്
ഓൺലൈനായി ചേർന്ന മന്ത്രിസഭായോഗത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തത് പാലക്കാട് നിന്ന്. മന്ത്രിമാർ വിവിധ ജില്ലകളിൽ നിന്നും. ആറ് അജൻഡകളാണ് ഉണ്ടായിരുന്നതെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പരിഗണിച്ച് നാലെണ്ണം തീരുമാനമെടുക്കാതെ മാറ്റിവച്ചു. ചില ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ നൽകുന്നതും തസ്തിക പരിഷ്കരണവും മാത്രമാണ് പരിഗണിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |