'ജയ് ഗണേഷ്' ചിത്രത്തിന്റെ ടെറ്റിൽ പുറത്ത് വിട്ടപ്പോൾ മുതൽ നടൻ ഉണ്ണി മുകുന്ദന് നേരെ സെെബർ ആക്രമണം നടന്നിരുന്നുവെന്ന് സംവിധായകൻ രഞ്ജിത്ത് ശങ്കർ. എന്നാൽ അത് സിനിമയെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം രഞ്ജിത്ത് ശങ്കർ പറഞ്ഞത്.
'ഇത്തരം അസഹിഷ്‌ണുതയുള്ള ഒരു വിഭാഗം ഉണ്ടായിരിക്കാം. എന്നാൽ അവർ സിനിമ കാണാൻ പോകുമെന്ന് എനിക്ക് തോന്നുന്നില്ല. അവർ സിനിമ കണ്ടാൽ ഇങ്ങനെ പറയില്ല. പിന്നെ ഒന്നും പറയാൻ കഴിയില്ല. അത് അവരുടെ ഇഷ്ടമാണ്. ഈ സിനിമയ്ക്ക് പേര് നൽകുന്നത് ഉണ്ണിയെ കാണുന്നതിന് മുൻപാണ്. ഒരു വിഭാഗത്തിന് വേണ്ടി മാത്രം സിനിമ നിർമിക്കാൻ കഴിയില്ല. അങ്ങനെ ചെയ്ത സിനിമയല്ല ജയ് ഗണേഷ്', രഞ്ജിത്ത് ശങ്കർ പറഞ്ഞു.
ഉണ്ണി മുകുന്ദൻ വളരെ നല്ല നടനാണ്. ഷൂട്ടിംഗിനിടെ വളരെ നല്ല അനുഭവമാണ് ഉണ്ടായത്. ജയ് ഗണേഷിലെ കഥാപാത്രത്തിന് വേണ്ടത് വളരെ പവർഫുൾ ആയ കെെകളാണ് അത് ഉണ്ണിയ്ക്ക് ഉണ്ടായിരുന്നു. അതിനാലാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന് സംവിധായകൻ വെളിപ്പെടുത്തി.
രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനവും ചെയ്ത ചിത്രം ഏപ്രിൽ 11നായിരുന്നു തിയേറ്ററിലെത്തിയത്. വളരെ നല്ല പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ജയ് ഗണേഷിൽ മഹിമ നമ്പ്യാർ ആണ് നായികയായി എത്തിയത്. ഹരീഷ് പേരടി, അശോകൻ,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണി മുകുന്ദൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |