SignIn
Kerala Kaumudi Online
Saturday, 27 July 2024 1.35 PM IST

തിരുവനന്തപുരം ആർസിസിയെ ലക്ഷ്യമിട്ടത് ചൈനയും ഉത്തരകൊറിയയും? പൊലീസിന്റെ സംശയങ്ങൾ വിരൽ ചൂണ്ടുന്നത്

rcc

അന്യസംസ്ഥാനങ്ങളിൽ നിന്നുപോലും ആളുകൾ അർബുദ ചികിത്സയ്ക്കെത്തുന്ന തലസ്ഥാനത്തെ റീജിയണൽ ക്യാൻസർ സെന്ററിൽ (ആർ.സി.സി) വിദേശത്തു നിന്ന് സൈബർ ആക്രമണമുണ്ടായത് കഴിഞ്ഞ ആഴ്ചയാണ്. രോഗികൾക്ക് റേഡിയേഷൻ നടത്തുന്ന സോഫ്‌റ്റ്‌വെയറിലും തുടർ ചികിത്സയ്ക്കായി 20 ലക്ഷത്തിലേറെ രോഗികളുടെ ആരോഗ്യ വിവരങ്ങളടക്കം സൂക്ഷിച്ചിട്ടുള്ള രണ്ട് പ്രധാന സെർവറുകളിലും ആയിരുന്നു ആക്രമണം. വൈറസുകളുടെ ഉറവിടം ആർ.സി.സിയിലേക്കെത്തിയ ഒരു ഇ - മെയിൽ ആയിരുന്നു. ആർ.സി.സിയിലെ അർബുദ ചികിത്സയും രോഗികൾക്കുള്ള റേഡിയേഷനും അട്ടിമറിക്കുകയായിരുന്നു ഹാക്കർമാരുടെ ലക്ഷ്യമെന്നാണ് സൂചന. റേഡിയേഷൻ സോഫ്‌റ്റ്‌വെയർ അപ്‌ലോഡ് ചെയ്തിട്ടുള്ള സെർവറുകൾ ആക്രമിച്ചത് രോഗികൾക്ക് തെറ്റായ റേഡിയേഷനിലൂടെ അപകടമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണെന്ന് പൊലീസ് വിലയിരുത്തുന്നു.

എയിംസ്, നിംഹാൻസ് അടക്കം രാജ്യത്തെ പ്രമുഖ ആശുപത്രികളിൽ മുൻപും സൈബർ ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ഗവ. ആശുപത്രികളിൽ ഇത്തരമൊരു ആക്രമണം ആദ്യമാണ്. കേരളത്തിൽ സ്വകാര്യ ആശുപത്രികളിൽ മുൻപും സൈബർ ആക്രമണം ഉണ്ടായിട്ടുണ്ട്. രാജ്യത്തെ ആരോഗ്യ മേഖലയും ആരോഗ്യ സ്ഥാപനങ്ങളുമാണ് സൈബർ ആക്രമണകാരികളുടെ മുഖ്യ ലക്ഷ്യമെന്ന് സൈബർ പൊലീസ് പറയുന്നു. ചൈന, ഉത്തരകൊറിയ എന്നിവിടങ്ങളിലെ ഹാക്കർമാരാണ് ഇത്തരം ആക്രമണങ്ങൾ നടത്താറുള്ളത്. ആശുപത്രികൾ കഴിഞ്ഞാൽ വ്യോമയാനം, ടെലികമ്മ്യൂണിക്കേഷൻ, പ്രതിരോധം, ആണവപദ്ധതികൾ, പൊലീസ്, ഇന്റലിജൻസ് എന്നിവയും സൈബർ ആക്രമണത്തിനുള്ള ലക്ഷ്യങ്ങളാണ്. അതിനാൽ സൈബർ ആക്രമണത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ഇവിടങ്ങളിലെല്ലാം ഒരുക്കേണ്ടത് അത്യാവശ്യമാണ്.

ആർ.സി.സിയിലെ പ്രധാന രണ്ട് സെർവറുകളിൽ വൈറസ് ആക്രമണം ഉണ്ടായതോടെ, എല്ലാ ചികിത്സാ ഉപകരണങ്ങളുടെയും പ്രവർത്തനം താറുമാറാവുകയായിരുന്നു. ആദ്യം റേഡിയേഷൻ സോഫ്‌റ്റ്‌വെയർ പ്രവർത്തിച്ചില്ല. പിന്നീട് ഹാങ്ങായി. പിന്നാലെ സ്കാൻ റിപ്പോർട്ടുകൾ അപ്‌ലോഡ് ചെയ്തിട്ടുള്ള 'പാക്സ് ' സോഫ്‌റ്റ്‌വെയറും തകരാറിലായി. സൈബർ ആക്രമണം ചെറുക്കാനുള്ള സംവിധാനം ഉണ്ടായിരുന്നിട്ടും പഴയ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചതിലെ പിഴവാണ് ഹാക്കർമാർ മുതലെടുത്തത്. ഏതുതരം ആക്രമണമാണെന്നും ഏത് രാജ്യത്തു നിന്നാണെന്നും കണ്ടെത്താൻ സൈബർ പൊലീസും കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമും (സെർട്ട്-കെ) അന്വേഷണം തുടരുകയാണ്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 2.75ലക്ഷം രോഗികൾ പ്രതിവർഷം ആശ്രയിക്കുന്ന സ്ഥാപനമാണ് ആർ.സി.സി. 2,58,000 പേർ തുടർ ചികിത്സയ്ക്കെത്തുന്നു. ലക്ഷക്കണക്കിനാളുകളുടെ ശസ്ത്രക്രിയ, റേഡിയേഷൻ, പത്തോളജി ഫലം എന്നിവയെല്ലാം സൂക്ഷിച്ചിരിക്കുന്ന സെർവറുകളാണ് ആക്രമിക്കപ്പെട്ടത്. അതിനാൽ കാൻസർ രോഗികളുടെ ആരോഗ്യ രേഖകളും ലബോറട്ടറി ഫലവുമെല്ലാം ഹാക്ക്ചെയ്ത് ചികിത്സയും തുടർപരിശോധനകളുമെല്ലാം അട്ടിമറിക്കാനാണോ ലക്ഷ്യമിട്ടതെന്നാണ് സംശയിക്കപ്പെടുന്നത്.

ഡൽഹി എയിംസിൽ 2022 നവംബറിലുണ്ടായ സൈബറാക്രമണത്തിന്റെ മാതൃകയിലായിരുന്നു ആർ.സി.സിയിലെയും ആക്രമണം. എയിംസിലും വൈറസിന്റെ ഉറവിടം വിദേശത്ത് നിന്നയച്ച ഇ-മെയിലായിരുന്നു. അവിടെ ആരോഗ്യവിവരങ്ങൾ, പരിശോധനകൾ, സ്മാർട്ട് ലാബ്, രജിസ്ട്രേഷൻ സോഫ്‌റ്റ്‌വെയറുകൾ ബന്ധിപ്പിച്ച സെർവറുകളാണ് ആക്രമിക്കപ്പെട്ടത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ, സോണിയ ഗാന്ധി, കേന്ദ്രമന്ത്രിമാർ, വി.ഐ.പികൾ എന്നിവരുടെ അടക്കം 4കോടി പേരുടെ ആരോഗ്യവിവരങ്ങൾ നഷ്ടമായെന്നാണ് സംശയിക്കപ്പെടുന്നത്. സെെബർ ആക്രമണം അവസാനിപ്പിക്കാൻ ഹാക്കർമാർ 200 കോടി രൂപയുടെ ക്രിപ്‌റ്റോകറൻസിയും ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ചയിലേറെ പരിശ്രമിച്ച ശേഷമാണ് സെർവറുകൾ ഹാക്കർമാരിൽ നിന്ന് തിരിച്ചുപിടിക്കാനായത്. 2022 മാർച്ചിൽ ബംഗളൂരുവിലെ നിംഹാൻസിലും സമാനമായ വൈറസ് ആക്രമണമുണ്ടായിരുന്നു.

വേണം കരുതൽ

ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ സുരക്ഷാപിഴവുകൾ മുതലെടുത്താണ് മിക്ക സൈബർ ആക്രമണങ്ങളും. ആശുപത്രി, ബാങ്കിംഗ്, ടെലകോം മേഖലകളെ ലക്ഷ്യമിട്ട് 99 രാജ്യങ്ങളിൽ നേരത്തേ 'വാണാ ക്രൈ' റാൻസംവെയറും ഉപയോഗിച്ച് ആക്രമണമുണ്ടായിരുന്നു. ബ്രിട്ടണിലെ ആശുപത്രികളിൽ കമ്പ്യൂട്ടർ സംവിധാനമാകെ ഹാക്ക് ചെയ്യപ്പെട്ടതോട ശസ്ത്രക്രിയകളടക്കം തടസപ്പെട്ടിരുന്നു. ദക്ഷിണേന്ത്യയിലെ രണ്ട് ബാങ്കുകൾക്കു നേരെയും ആന്ധ്രാ പൊലീസിന്റെ 10‍2 കമ്പ്യൂട്ടറുകളിലും വൈറസ് ആക്രമണമുണ്ടായിരുന്നു. ഡൽഹി ആസ്ഥാനമായ രണ്ടു വ്യവസായ സ്ഥാപനങ്ങൾ, മുംബയ് ആസ്ഥാനമായ രണ്ടു കമ്പനികൾ എന്നിവയ്ക്കു നേരെയും ആക്രമണമുണ്ടായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, RCC TVM, HACKERS
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.