SignIn
Kerala Kaumudi Online
Sunday, 02 June 2024 12.57 PM IST

ഭക്തിയും ജ്ഞാനവും ഒന്നാകുന്നത്

amritha-kiranam

ആത്മസാക്ഷാത്കാരമെന്ന ലക്ഷ്യത്തിലേക്കു നയിക്കുന്ന അനേകം മാർഗങ്ങൾ സനാതന ധർമ്മത്തിലുണ്ട്. ഓരോ വ്യക്തിയുടെയും അഭിരുചിയും സംസ്‌കാരവും അനുസരിച്ചാണ് ഓരോ മാർഗങ്ങൾ ഓരോരുത്തർക്കും അനുയോജ്യമായിത്തീരുന്നത്. അതുകൊണ്ടുതന്നെ ഇതു ശ്രേഷ്ഠം,​ ഇത് അധമം എന്ന ചിന്താഗതി
അർത്ഥശൂന്യമാണ്. പല ദൈവങ്ങളുടെ പേരിൽ പല ക്ഷേത്രങ്ങളിൽ കയറിയിറങ്ങുന്നതാണ് ഭക്തിയെന്നു കരുതി ചിലർ ഭക്തിയെ തള്ളിപ്പറയാറുണ്ട്. എന്നാൽ തത്ത്വമറിഞ്ഞുള്ള ഭക്തിയെ ആർക്കും നിന്ദിക്കാനാവില്ല. സകല നാമരൂപങ്ങളിലും ജീവരാശികളിലും ദേവതാ ഭാവങ്ങളിലും പ്രകാശിക്കുന്നത് ഒരേ ഈശ്വരനാണെന്ന് അറിഞ്ഞുകൊണ്ടുള്ള നിഷ്‌കാമമായ ആരാധനയും ആത്മസമർപ്പണവുമാണ് യഥാർഥ ഭക്തി.

'ഞാൻ ശരീരമല്ല, മനസല്ല, ബുദ്ധിയല്ല; പുണ്യമല്ല, പാപമല്ല; ഞാൻ ആത്മാവാണ്" എന്ന് ജ്ഞാനി വിവേചനം ചെയ്യുമ്പോൾ ഒരു ഭക്തന്റെ ഭാവം, 'എല്ലാം അവിടുന്നാണ്, ഞാൻ ഒന്നുമല്ല" എന്നാണ്. ജ്ഞാനിയുടെ മനനവും ഭക്തന്റെ പ്രാർത്ഥനയും രണ്ടും നിത്യാനിത്യ വിവേകം തന്നെയാണ്. ശരിയായ പ്രാർത്ഥന നിത്യാനിത്യ വിവേകമാണ്. ഈശ്വരൻ മാത്രമേ നിത്യമായുള്ളൂ. മറ്റെല്ലാം അനിത്യമാണ്. ഈ തിരിച്ചറിവോടെയുള്ളതായിരിക്കും യഥാർത്ഥ ഭക്തന്റെ പ്രാർത്ഥന. പ്രാർത്ഥന നമ്മുടെ മനസിൽ നല്ല തരംഗങ്ങളെ ഉണർത്തുന്നു. കിണർ കുഴിച്ച് വെള്ളമെടുക്കുന്നതു പോലെ പ്രാർത്ഥനയിലൂടെ ഉള്ളിലെ ശക്തിയെ ഉണർത്തുകയാണ് നാം ചെയ്യുന്നത്.

ഭക്തിയില്ലാതെ ജ്ഞാനത്തിൽ നിഷ്ഠ കിട്ടുക പ്രയാസമാണ്. ഭിത്തിയിൽ വെള്ള പൂശുമ്പോൾ കുമ്മായം ഭിത്തിയിൽ ശരിക്കുറയ്ക്കണമെങ്കിൽ പശ വേണം. നമ്മുടെ മനസ് വെറും കുമ്മായം പോലെയാണ്. പ്രേമമാകുന്ന പശയുണ്ടെങ്കിലേ ഈശ്വരനിലേക്ക് എത്തുവാൻ സാധിക്കൂ. ചരലും ഇഷ്ടികയുംകൊണ്ടു മാത്രം കെട്ടിടം നിർമ്മിക്കാൻ കഴിയില്ല. അതിന് സിമന്റുകൂടി വേണം. പ്രേമമാകുന്ന സിമന്റില്ലാതെ ഈശ്വരനിലേക്കുള്ള പടികൾ കെട്ടാൻ സാധിക്കില്ല. ദഹനക്കുറവുള്ളവർക്കും രോഗമുള്ളവർക്കും എല്ലാ പലഹാരങ്ങളും പത്ഥ്യമായെന്നു വരില്ല. എന്നാൽ പൊടിയരിക്കഞ്ഞി ആർക്കും കഴിക്കാം. വേഗം ദഹിക്കും. ഇതുപോലെ,​ ഭക്തിമാർഗം എല്ലാവർക്കും അനുയോജ്യമാണ്. മനസിനെ ഏകാഗ്രമാക്കുവാൻ ഒരു ഉപാധി വേണ്ടിയിരിക്കുന്നു. ആ ഉപാധിയോടുള്ള പ്രേമമാണ് ഭക്തി.

ലക്ഷ്യത്തെ സാക്ഷാത്കരിക്കാനുള്ള ആവേശമാണ് ഭക്തി. മുറിവു വൃത്തിയാക്കാനുള്ള സ്പിരിറ്റു പോലെ മനസിനെ ശുദ്ധീകരിക്കുന്ന സ്പിരിറ്റാണ് ഭക്തി. മനസാകുന്ന പാടത്തെ ഭക്തിയുടെ ജലംകൊണ്ടു നനയ്ക്കാതെ ജ്ഞാനത്തിന്റെ വിത്തുകൾ പാകിയാൽ ആ വിത്തുകൾ വിഫലമാകും. ബംഗ്ലാവിന്റെ ടെറസിൽ കയറി നോക്കിയാൽ താൻ കയറി വന്ന പടികളും താഴെയുള്ള മുറികളും ടെറസുമൊക്കെ വാർത്തിരിക്കുന്നത് ഒരേ സിമന്റും മെറ്റലും ചരലും കമ്പിയും കൊണ്ടാണെന്നു മനസിലാകും. ഇതുപോലെ ഭക്തിമാർഗത്തിലൂടെ പ്രാർത്ഥന, പൂജ, ജപം തുടങ്ങിയവ അഭ്യസിച്ചു മുന്നേറുന്ന ഒരു ഭക്തന് ഒടുവിൽ 'എല്ലാം ഈശ്വരനാണ്, ഈശ്വരനല്ലാതെ ഒന്നുമില്ല" എന്നും ബോദ്ധ്യമാകും.

തത്ത്വവിചാരത്തിലൂടെ അജ്ഞാനത്തെയും അഹങ്കാരത്തെയും ജ്ഞാനി ഇല്ലാതാക്കുമ്പോൾ അതേ ലക്ഷ്യം ഭക്തൻ പ്രേമത്തിലൂടെ സാക്ഷാത്കരിക്കുന്നു. സർവതിലും ആത്മാവിനെ ദർശിക്കുന്ന ജ്ഞാനി തന്നിൽ നിന്ന് അന്യമായി യാതൊന്നുമില്ലെന്ന് അറിയുന്നു. ഭക്തനാകട്ടെ,​ സകല ചരാചരങ്ങളിലും തന്റെ സർസ്വവുമായ ഈശ്വരനെ മാത്രം ദർശിക്കുന്നു. ഭക്തിയും ജ്ഞാനവും അവയുടെ പൂർണതയിലെത്തുമ്പോൾ രണ്ടും ഒന്നുതന്നെ. ബാഹ്യമായ ഭാവത്തിൽ മാത്രമാണ് വ്യത്യാസം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AMRITHAKIRANAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.