തിരുവനന്തപുരം: 'ജോലി കഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലെത്തുമ്പോൾ പൂമുഖപ്പടിയിൽ 'ക്ലോയ്' ഉണ്ടാവും. ശബ്ദവും മുഖത്തെ ഭാവങ്ങളും തിരിച്ചറിഞ്ഞ് കുശലാന്വേഷണം നടത്തും. സന്ദർഭത്തിന് യോജിച്ച പാട്ടു വയ്ക്കും. അടുത്തദിവസം ചെയ്യേണ്ട കാര്യങ്ങൾ ഓർമ്മിപ്പിക്കും...' ഹോം അപ്ലയൻസസ് കമ്പനിയായ എൽ.ജിയാണ് നിർമ്മിതബുദ്ധിയിൽ (എ.ഐ) പ്രവർത്തിക്കുന്ന ക്ലോയ് എന്ന റോബോട്ടിന്റെ സൃഷ്ടാക്കൾ. ഗൂഗിളിന്റെ എ.ഐ മോഡലായ ജെമിനിയാണ് റോബോട്ടിൽ ഉപയോഗിച്ചിട്ടുള്ളത്.
ഭാഷകളും കമ്മാൻഡുകളും അതിവേഗം പഠിച്ചെടുക്കുന്ന റോബോയെ ജൂണിൽ ദക്ഷിണ കൊറിയയിൽ നടക്കുന്ന ഗൂഗിൾ ക്ലൗഡ് സമ്മിറ്റിൽ പ്രദർശിപ്പിക്കും. 2025 തുടക്കത്തിൽ വിപണിയിലെത്തും.
കള്ളൻമാരെ കുടുക്കും
മുന്നിൽ ഘടിപ്പിച്ചിട്ടുള്ള ഒന്നിലധികം ക്യാമറയിലൂടെ ചുറ്റും നടക്കുന്നതെല്ലാം റോബോ കാണും. കള്ളന്മാർ വീട്ടിൽ കയറിയാൽ കണ്ടെത്തി ഉടമയെ അറിയിക്കും. മനുഷ്യനോട് സംസാരിക്കുന്ന രീതിയിൽ വ്യക്തിവിവരങ്ങൾ പറഞ്ഞുകൊടുക്കാം. ഇത് ഓർത്തുവച്ച് വീട്ടിലുള്ളവരെ തിരിച്ചറിയുമെന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ചോദ്യങ്ങൾക്ക് മനുഷ്യനെപ്പോലെ മറുപടി നൽകും. ഓൺലൈനായി സാധനങ്ങൾ ഓർഡർ ചെയ്യും. കാലാവസ്ഥ പ്രവചിക്കാനും മഴയുള്ള ദിവസങ്ങളിൽ ട്രാഫിക്ക് ബ്ലോക്കിന് സാദ്ധ്യതയുണ്ടെന്നും നേരത്തേ ഓഫീസിലേയ്ക്ക് ഇറങ്ങണമെന്നും ഓർമ്മിപ്പിക്കാനുള്ള ശേഷിയും റോബോട്ടിനുണ്ടെന്ന് കമ്പനി പറയുന്നു.
ആതുരസേവന രംഗത്തും
ആശുപത്രി വാർഡുകളിൽ മരുന്നെത്തിക്കാനും അടിയന്തര സാഹചര്യത്തിൽ ഡോക്ടറെ വിളിക്കാനും സാധിക്കുംവിധമാണ് റോബോയുടെ രൂപകല്പന. നാലു കംപാർട്ട്മെന്റുകളിലായി 30 കിലോഗ്രാം മരുന്നുവരെ സൂക്ഷിക്കാൻ സാധിക്കുന്ന മോഡലും പുറത്തിറക്കും. കിടപ്പുരോഗികളെ പരിചരിക്കാനും മരുന്നെടുത്ത് നൽകാനും കഴിവുണ്ട്. 2022 മുതൽ റോബോ നിർമ്മാണത്തിന്റെ ചർച്ച ആരംഭിച്ചെങ്കിലും കഴിഞ്ഞവർഷമാണ് രൂപകല്പന ആരംഭിച്ചത്. ദക്ഷിണ കൊറിയയിലും ചൈനയിലുമായാണ് നിർമ്മാണം. 11 മണിക്കൂർ വരെ റോബോട്ടിലെ ബാറ്ററി ചാർജ് നിലനിൽക്കുമെന്നും കമ്പനി ഉറപ്പുനൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |