ചാലക്കുടി: ചാലക്കുടിപ്പുഴയിൽ സർവ സാധാരണമായി ചീങ്കണ്ണികൾ. അതിരപ്പിള്ളി വെള്ളച്ചാട്ടം മുതൽ തുമ്പൂർമുഴി വരെ ചീങ്കണ്ണികളുടെ സാമീപ്യമുണ്ട്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴെ വിനോദ സഞ്ചാരികൾ കുളിക്കാനിറങ്ങുന്നിടത്തും ചീങ്കണ്ണിയും കുഞ്ഞുങ്ങളുമുണ്ട്.
കണ്ണൻകുഴി, വെറ്റിലപ്പാറ, തുമ്പൂർമൂഴി പത്തേയാർ തുടങ്ങിയ സ്ഥലങ്ങളിലും പുഴയിൽ സ്ഥിരമായി ചീങ്കണ്ണികളെ കാണുന്നുണ്ട്. കൊന്നക്കുഴിയിലെ വിരിപ്പാറയിലും ഈയിടെ ചീങ്കണ്ണികൾ പ്രത്യക്ഷപ്പെട്ടു. പുഴ കടന്നുപോകുന്ന ജനവാസ മേഖലയിൽ സ്ഥിരമായി കാണുന്നത് ഇവയുടെ വംശ വർദ്ധനവ് മൂലമല്ലെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.
ചാലക്കുടിപ്പുഴയുടെ ഉത്ഭവ മേഖലയിൽ പ്രകൃതി ദത്തമായി ചീങ്കണ്ണികൾ ജീവിക്കുന്നുണ്ട്. ഇത് പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ഥിരീകരിച്ചതാണ്. കടുവയടക്കമുള്ള ജന്തുക്കളും പരുന്തും മുട്ടവിരിയുന്ന വേളയിൽ കുഞ്ഞുങ്ങളെ തിന്നുന്നതിനാൽ വംശവർദ്ധനവ് കാര്യമായി ഉണ്ടാകാറില്ലെന്ന് പറയുന്നു. പ്രളയത്തിൽ ഒഴുകിവന്നവയാണ് പിന്നീട് മുട്ടയിട്ട് പെരുകി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴെയുള്ള പ്രദേശങ്ങളിൽ ഇപ്പോൾ സ്ഥിരവാസക്കാരായത്. ഇവിടെയും ശത്രു ജീവികൾ ധാരാളമുള്ളത് കാര്യമായ വർദ്ധനവിന് ഇടയാക്കില്ലെന്നാണ് നിഗമനം. ചാലക്കുടിപ്പുഴയിലെ മത്സ്യക്കലവറയാണ് ചീങ്കണ്ണികളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുകൂല ഘടകം. പുഴയെ ഭയപ്പെടുത്ത ചീങ്കണ്ണികൾ പക്ഷെ, ഇതുവരെ ആളുകളെ നേരിട്ട് ആക്രമിച്ചതായി റിപ്പോർട്ടില്ല.
അരനൂറ്റാണ്ട് മുമ്പും സാമീപ്യം
ചാലക്കുടിപ്പുഴ തുടക്കം കുറിക്കുന്ന പറമ്പിക്കുളം മേഖലയിലെ മുതവാരച്ചാൽ ജല സ്രോതസിൽ അരനൂറ്റാണ്ട് മുമ്പും ചീങ്കണ്ണികളുടെ സാമീപ്യമുണ്ട്. ശുദ്ധജലവും രുചിയേറിയ മത്സ്യങ്ങളും ഇവയുടെ അതിജീവനത്തിന് അനുകൂല ഘടകം. പെൺ ചീങ്കണ്ണികൾ 30 മുതൽ 40 വരെ മുട്ടകളിടും. ഇവയിൽ കൂടുതലെണ്ണവും ശത്രു ജീവികൾ ഭക്ഷിക്കും. ആയുസ് ശരാശരി 50 വയസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |