തിരുവനന്തപുരം: രജിസ്ട്രേഷന് സമ്പൂർണ്ണ ഇ-സ്റ്റാമ്പിംഗ് ജൂൺ അവസാനത്തോടെ നടപ്പാവും. വെണ്ടർമാരുടെ കമ്മിഷൻ ഡിസ്കൗണ്ട് ചെയ്ത് അക്കൗണ്ടിൽ തുക എത്തുന്ന സംവിധാനം കൂടി പോർട്ടലിൽ ഉൾപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററിനാണ് സാങ്കേതിക ചുമതല.
ഒരു ലക്ഷത്തിന് മുകളിലുള്ള രജിസ്ട്രേഷൻ നേരത്തെ ഇ സ്റ്റാമ്പിംഗ് സംവിധാനത്തിലാക്കിയിരുന്നു. വെണ്ടർമാരുടെ കൈവശവും സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിലും ട്രഷറികളിലും മിച്ചമുള്ള മുദ്രപത്രങ്ങൾ തീരുംവരെ ഇ-സ്റ്റാമ്പിംഗിനൊപ്പം മുദ്രപ്പത്ര രജിസ്ട്രേഷനും അനുവദിക്കും. 150 കോടിയുടെ മുദ്രപ്പത്രം സ്റ്റോക്കുണ്ടെന്നാണ് അറിയുന്നത്. എന്നാൽ 50 രൂപയുടെയും 100ന്റെയും മുദ്രപ്പത്രങ്ങൾ കിട്ടാനില്ല. കുറഞ്ഞ മുഖവിലയുള്ള പത്രങ്ങൾ (5,10,20) മൂല്യം കൂട്ടി നൽകാൻ നിർദ്ദേശമുണ്ട്.
വെണ്ടർമാർക്ക് ഇ-സ്റ്റാമ്പിംഗിന് പ്രിന്റിംഗ് ചാർജ് നിശ്ചയിച്ച് രജിസ്ട്രേഷൻ വകുപ്പ് സ്ലാബ് ശുപാർശ ചെയ്തിരുന്നെങ്കിലും അവരുടെ സംഘടനകൾ അംഗീകരിച്ചിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സംഘടനകളുമായി വീണ്ടും ചർച്ച നടത്തി തീരുമാനത്തിലെത്തും. വെണ്ടർമാർക്ക് പുതിയ സംവിധാനത്തിൽ പരിശീലനവും നൽകണം.
#കമ്മിഷൻ 2%- 4.5%
50 മുതൽ 1000 രൂപ വരെ മുഖവിലയുള്ള മുദ്രപ്പത്രത്തിന് 4.5 ശതമാനമാണ് വെണ്ടർ കമ്മിഷൻ. 5000, 10,000 രൂപയുടെ പത്രത്തിന് 2.5 ശതമാനവും 15,000, 20,000, 25,000 രൂപയുടെ പത്രത്തിന് 2 ശതമാനവുമാണ് . ഇ- സ്റ്റാമ്പിംഗിലേക്ക് വരുമ്പോൾ 100 ജി.എസ്.എമ്മിൽ കുറയാത്ത പേപ്പറിൽ കളർ പ്രിന്റായി വേണം പത്രം എടുക്കേണ്ടത്. ഇത് സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്നാണ് വെണ്ടർമാരുടെ നിലപാട്.
# പ്രിന്റിംഗ് നിരക്ക്
(ശുപാർശ ചെയ്ത സ്ലാബും ഡിസ്കൗണ്ടും)
*500 രൂപ വരെ ..............സൗജന്യം
*501- 1000............................6 രൂപ
*1001- 100000....................10 രൂപ
ഇന്നലെ നടന്നത് 1725
ഡ്രൈവിംഗ് ടെസ്റ്റ്
□ഒത്തുതീർപ്പ് തീരുമാനങ്ങൾ നടപ്പായില്ലെന്ന് പരാതി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇന്നലെ പുനരാരംഭിച്ചു. ഇന്നലെ 1725 ടെസ്റ്റുകളാണ് നടന്നത്. 1682 എണ്ണം പുതിയതും മറ്റുള്ളവ രണ്ടാമത്തെ അവസരവുമായിരുന്നു.
ഡ്രൈവിംഗ് സ്കൂളുകാരുടെ സമരവും പിന്നീട് 'സാരഥി' സോഫ്ട്വെയർ തകരാറുമൊക്കെയായി ഈ മാസത്തിൽ ഇന്നാണ് പൂർണ തോതിൽ ഡ്രൈവിംഗ് ടെസ്റ്റ് നടന്നത്. എന്നാൽ മന്ത്രിയുമായി നടന്ന ചർച്ചയിലെ തീരുമാനങ്ങൾ അനുസരിച്ചല്ല പലേയടത്തും ടെസ്റ്റുകൾ നടന്നതെന്ന് പരാതികളുണ്ടായി.80 ടെസ്റ്റുകൾ വരെ നടത്താമെന്നാണ് ചർച്ചയിലെ പ്രധാന തീരുമാനം. എന്നാൽ ടെസ്റ്റിനെത്തിയ മോട്ടോർ വാഹന ഉദ്യോഗസ്ഥർ 40 ടെസ്റ്റുകൾ മാത്രമാണ് നടത്താൻ അനുവദിച്ചതെന്നാണ് പരാതി. ഡ്രൈവിംഗ് സ്കൂളുകാർ പരാതിപ്പെട്ടപ്പോൾ മന്ത്രിയുടെ തീരുമാനം ഉത്തരവായി തങ്ങൾക്ക് ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതെന്ന് ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ട്രഷറർ സൗമിനി മോഹൻദാസ് പറഞ്ഞു.
ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുന്നതിനെതിരെ ഡ്രൈവിംഗ് സ്കൂളുകളുടെ സംഘടനകൾ നടത്തിയ സമരം 16നാണ് ഒത്തുതീർപ്പായത്. എന്നാൽ 17ന് അപേക്ഷിക്കേണ്ട സാരഥി വെബ്സൈറ്റ് തകരാറിലായി. ശനിയാഴ്ച വൈകിട്ടോടെയാണ് സോഫ്ട്വെയർ പ്രശ്നം പരിഹരിക്കപ്പെട്ടത്. ഒത്തുതീർപ്പ് നിർദേശങ്ങളിൽ ഇൻസ്ട്രക്ടർമാർ തന്നെ പഠിതാക്കളെ ടെസ്റ്റ് ഗ്രൗണ്ടിൽ എത്തിക്കണമെന്ന തീരുമാനത്തെ സി.ഐ.ടി.യു എതിർത്തിട്ടുണ്ട്. ഈ വ്യവസ്ഥ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് കത്തു നൽകി.
സത്യഭാമയുടെ
അറസ്റ്റ് തടഞ്ഞു
കൊച്ചി: നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചെന്ന കേസിൽ നൃത്താദ്ധ്യാപിക സത്യഭാമയുടെ അറസ്റ്റ് ഒരാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. യുട്യൂബിലെ അഭിമുഖത്തിൽ ആരുടെയും പേരെടുത്തുപറഞ്ഞിട്ടില്ലെന്നും വീഡിയോ അപ്ലോഡ് ചെയ്തവർക്ക് ജാമ്യം ലഭിച്ചെന്നും സത്യഭാമയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അറസ്റ്റ് ഭീഷണിയുള്ളതിനാൽ 25ന് നടക്കുന്ന കലാപരിപാടിയിൽ ഹർജിക്കാരിക്ക് പങ്കെടുക്കാനാവാത്ത അവസ്ഥയാണെന്നും വാദിച്ചു. ജസ്റ്റിസ് കെ. ബാബു ഹർജി 27ന് വീണ്ടും പരിഗണിക്കും.
തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് സത്യഭാമയ്ക്കെതിരെ കേസെടുത്തത്. മുൻകൂർ ജാമ്യഹർജി നെടുമങ്ങാട് എസ്.സി/എസ്.ടി പ്രത്യേക കോടതി തളളിയതിനെത്തുടർന്നാണ് സത്യഭാമ ഹൈക്കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യത്തെ എതിർത്ത് രാമകൃഷ്ണനും സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |