കേരള സെനറ്റ്:
ഗവർണറുടെ
നാമനിർദ്ദേശം റദ്ദാക്കി
വിദ്യാർത്ഥി പ്രതിനിധികളുടെ പുതിയ പട്ടികയ്ക്ക്
ഹൈക്കോടതി ഉത്തരവ്
സർക്കാരിന്റെ നാമനിർദ്ദേശം ചോദ്യം ചെയ്ത ഹർജി തള്ളി
കൊച്ചി: കേരള സർവകലാശാലാ സെനറ്റിലേക്ക് വിദ്യാർത്ഥി പ്രതിനിധികളെ സ്വന്തം നിലയിൽ നാമനിർദ്ദേശം ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി.ഹർജിക്കാരെയും പരിഗണിച്ച് ആറാഴ്ചയ്ക്കകം പുതിയ നാമനിർദ്ദേശം നൽകാൻ ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ചാൻസലറോട് നിർദ്ദേശിച്ചു.
സെനറ്റിലേക്ക് വിദ്യാഭ്യാസ വിദഗ്ദ്ധരെ സർക്കാർ നാമനിർദ്ദേശം ചെയ്തതിനെതിരെയുള്ള മറ്റൊരു ഹർജി തള്ളുകയും ചെയ്തു.
ഗവർണറുടെ നടപടിയെ വിമർശിച്ച കോടതി, സെനറ്റ് നോമിനേഷനിൽ ചാൻസലർക്ക് അനിയന്ത്രിത അധികാരങ്ങളില്ലെന്ന് ഓർമ്മിപ്പിച്ചു. ചട്ടങ്ങൾ മറന്നായിരുന്നു മോശം നാമനിർദ്ദേശം. നോമിനേഷന് പ്രത്യേക നടപടിക്രമങ്ങളില്ലെന്ന വാദം ശരിയാണെങ്കിലും ചട്ടങ്ങൾ മറികടന്നാകരുത്. കഴിവു തെളിയിച്ചവരാകണമെന്ന ചട്ടം പാലിച്ചില്ല. കൂടുതൽ യോഗ്യതയുള്ളവരെ പരിഗണിച്ചതുമില്ല. പ്രസക്തമായത് അവഗണിക്കുകയോ അപ്രസക്തമായത് പരിഗണിക്കുകയോ ചെയ്യുമ്പോൾ കോടതിക്ക് ഇടപെടേണ്ടി വരും. നോമിനികൾക്ക് ഗവർണറുടെയോ സർക്കാരിന്റെയോ പ്രീതിയുണ്ടെന്നത് ഉത്തരമല്ല. വിവേചനാധികാരം പ്രയോഗിക്കുമ്പോഴും നിഷ്പക്ഷവും നീതിപൂർവകവുമാകണം.
അതേസമയം, അക്കാഡമിക് വിദഗ്ദ്ധരായി സർക്കാർ നിർദ്ദേശിച്ച ജി. മുരളീധരൻ പിള്ള, ഡോ. ഷിജുഖാൻ, ആർ. രാജേഷ് എന്നിവർക്ക് യോഗ്യതയില്ലെന്നാരോപിച്ച് ഡോ. കെ.എൻ. മധുസൂദനൻ പിളള നൽകിയ ഹർജിയാണ് തള്ളിയത്. ഇവർക്കെതിരായ ക്രിമിനൽ കേസുകൾ ഹർജിയിൽചൂണ്ടിക്കാട്ടിയിരുന്നു.ഇവർ ഉന്നതവിദ്യാഭ്യാസ രംഗത്തുള്ളവരല്ലെന്ന് പറയാനാകില്ലെന്നും ക്രിമിനൽ കേസുണ്ടെങ്കിലും ശിക്ഷിക്കപ്പെടാത്തതിനാൽ അയോഗ്യതയില്ലെന്നും വിലയിരുത്തി.
വാർഡ് കൂട്ടൽ ഓർഡിനൻസ്
ഗവർണർ തിരിച്ചയച്ചു
തിരുവനന്തപുരം: അടുത്ത വർഷം ഡിസംബറിൽ തദ്ദേശതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാർഡു വീതം കൂട്ടാൻ സർക്കാർ കൊണ്ടുവന്ന വിവാദ ഓർഡിനൻസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചീഫ്സെക്രട്ടറിക്ക് തിരിച്ചയച്ചു. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി നേടാൻ നിർദ്ദേശിച്ചാണിത്.
ജൂൺ ആറു വരെയാണ് പെരുമാറ്റച്ചട്ടം നിലവിലുള്ളത്. 3 തടവുകാരെ ശിക്ഷായിളവ് നൽകി വിട്ടയയ്ക്കാനുള്ള മന്ത്രിസഭായോഗത്തിന്റെ ശുപാർശയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടാനായി ഗവർണർ തിരിച്ചയച്ചു.
തിങ്കളാഴ്ചത്തെ പ്രത്യേക മന്ത്രിസഭായോഗമാണ് ഓർഡിനൻസിറക്കാൻ തീരുമാനിച്ചത്. വൈകിട്ടോടെ ഗവർണറുടെ അനുമതിക്കായി രാജ്ഭവനിലെത്തിച്ചു. ഇന്നലെ ഓർഡിനൻസ് പരിശോധിച്ച ഗവർണർ തിരിച്ചയയ്ക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഓർഡിനൻസ് പ്രാബല്യത്തിലായെങ്കിൽ 1200 വാർഡുകൾ പുതുതായി രൂപപ്പെടുമായിരുന്നു.
ഓരോ വാർഡാണ് കൂട്ടുന്നതെങ്കിലും എല്ലാ വാർഡുകളുടെയും അതിർത്തികൾ പുനർനിർണയിക്കാനും അവസരമൊരുങ്ങുമായിരുന്നു. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിന് മുൻപ് 2019ജനുവരിയിൽ വാർഡ് വിഭജനത്തിനായി ഓർഡിനൻസിറക്കിയെങ്കിലും ഗവർണർ ഒപ്പിട്ടില്ല.
2020ഫെബ്രുവരിയിൽ നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പുവച്ചെങ്കിലും കൊവിഡിനിടെ, വാർഡ് വിഭജനം അസാദ്ധ്യമായതിനാൽ മറ്റൊരു ഓർഡിനൻസിറക്കി നിയമഭേദഗതി ഉപേക്ഷിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |