മൂന്ന് ദശാബ്ദത്തിലേറെയായി തുടരുന്ന സംഗീത ജീവിതമാണ് എ ആർ റഹ്മാന്റേത്. ഇതിനിടയിൽ ഓസ്‌കാർ അടക്കം നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തി. ഓസ്‌കാർ, ഗ്രാമി, ഗോൾഡൻ ഗ്ലോബ് അടക്കമുള്ള അവാർഡുകൾ സൂക്ഷിക്കുന്നതിനെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
തനിക്ക് ലഭിച്ച അന്താരാഷ്ട്ര ബഹുമതികളെല്ലാം സ്വർണം കൊണ്ട് നിർമിച്ചതാണെന്നായിരുന്നു തന്റെ മാതാവ് കരുതിയിരുന്നത്. അവർ ഇത് ഒരു തൂവാലയിൽ പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നതെന്നും റഹ്മാൻ വ്യക്തമാക്കി.
' അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ സ്വർണ്ണം കൊണ്ടുണ്ടാക്കിയതാണെന്നായിരുന്നു മാതാവിന്റെ വിശ്വാസം. തൂവാലയിൽ പൊതിഞ്ഞ് ഇവയൊക്കെ ദുബായിലായിരുന്നു സൂക്ഷിച്ചിരുന്നത്. മാതാവിന്റെ മരണശേഷം അവരുടെ മുറിയിൽ പോയി, അവാർഡുകളെടുത്ത് ദുബായ് ഫിർദൗസ് സ്റ്റുഡിയോയിലേക്ക് മാറ്റി,'- അദ്ദേഹം പറഞ്ഞു.
'ഫിലിം കംപാനിയന്' നൽകിയ അഭിമുഖത്തിലായിരുന്നു എ ആർ റഹ്മാന്റെ വെളിപ്പെടുത്തൽ. ഇന്ത്യയിൽ നിന്ന് ലഭിച്ച അവാർഡുകളെല്ലാം ചെന്നൈയിലെ പ്രത്യേക മുറിയിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 2008ൽ പുറത്തിറങ്ങിയ സ്ലംഡോഗ് മില്യണയർ എന്ന സിനിമയിലെ ജയ് ഹോ എന്ന ഗാനത്തിനാണ് റഹ്‌മാന് ഓസ്കാർ ലഭിച്ചത്.
2020 ഡിസംബർ ഇരുപത്തിയെട്ടിനാണ് എ ആർ റഹ്മാന്റെ മാതാവ് കരീമാ ബീഗം അന്തരിച്ചത്. സംവിധായകൻ ആർ കെ ശേഖറിന്റെ ഭാര്യയാണ് കരീമ. റഹ്മാനെ കൂടാതെ ഗായിക എ ആർ റെയ്ഹാന, ഇഷ്രത്, ഫാത്തിമ എന്നീ മക്കളും ദമ്പതികൾക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |