കോഴിക്കോട്: തൃശൂരിലെ തോൽവിയോടെ പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുന്ന കെ. മുരളീധരന് പിന്തുണയുമായി കോഴിക്കോട്ട് പോസ്റ്ററുകളും ബോർഡുകളും പ്രത്യക്ഷപ്പെട്ടു
' നയിക്കാൻ നായകൻ വരട്ടെ..' എന്ന തലക്കെട്ടിലാണിത്. `അങ്ങ് പോരാട്ടത്തിനിറങ്ങിയത് ഈ പ്രസ്ഥാനത്തിന്റെയും പ്രവർത്തകരുടെയും അഭിമാനം സംരക്ഷിക്കാനാണ്. മതേതരത്വത്തിനായി അചഞ്ചലനായി നിലകൊണ്ടതിന്റെ പേരിലാണ് ഇന്ന് നിങ്ങൾ പോരാട്ട ഭൂമിയിൽ വെട്ടേറ്റ് വീണത്, നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല, ഒരിക്കൽകൂടി പറയുന്നു, പ്രിയപ്പെട്ട കെ.എം, നിങ്ങൾ മതേതര കേരളത്തിന്റെ ഹൃദയമാണ്...' എന്ന് എഴുതിയ പോസ്റ്ററുകളും ബോർഡുകളുമാണ് കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകർ എന്നപേരിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
താത്കാലികമായി പൊതുപ്രവർത്തനരംഗത്തുനിന്ന് വിട്ടുനിൽക്കുകയാണെന്ന് മുരളീധരൻ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ കോഴിക്കോട്ടെ വീട്ടിൽവന്ന് മുരളീധരനെ കണ്ടിരുന്നു. മുരളീധരൻ ചോദിക്കുന്നത് എന്തും കൊടുക്കാൻ കോൺഗ്രസ് തയ്യാറാണെന്ന് സുധാകരൻ പ്രതികരിക്കുകയും ചെയ്തു. രാഹുൽഗാന്ധി ഒഴിയുകയാണെങ്കിൽ വയനാടും വാഗ്ദാനം ചെയ്തു. മുരളീധരൻ വഴങ്ങാതെ നിൽക്കുകയാണ്.
ഇന്ന് എൽ.ഡി.എഫ് യോഗം:
രാജ്യസഭാ സീറ്റിൽ
തീരുമാനമായേക്കും
തിരുവനന്തപുരം: രാജ്യസഭാ സീറ്റുകളുടെ കാര്യത്തിൽ ഇന്ന് വൈകിട്ട് നാലിന് ചേരുന്ന ഇടതു മുന്നണി യോഗത്തിൽ ധാരണയായേക്കും. രണ്ട് സീറ്റുകളിലാണ് ഇടതുപക്ഷത്തിന് ജയിക്കാനാവുക. ഇതിൽ ഒരു സീറ്റ് സി.പി.എം എടുക്കും.രണ്ടാമത്തെ സീറ്രിന് വേണ്ടി കേരള കോൺഗ്രസും (മാണി) സി.പി.ഐയും കടുംപിടുത്തത്തിലാണ്.
തത്കാലം കേരള കോൺഗ്രസിനെ പിണക്കരുതെന്ന നിർബ്ബന്ധം സി.പി.എം നേതൃത്വത്തിനുണ്ട്. സി.പി.ഐയെ അനുനയിപ്പിക്കാനുള്ള പരമാവധി ശ്രമങ്ങൾ നടത്തും. എന്നാൽ തങ്ങൾക്ക് രാജ്യസഭാ സീറ്റ് ലഭിച്ചേ മതിയാവൂ എന്ന നിലപാടിലാണ് സി.പി.ഐ.
രണ്ട് കക്ഷികൾക്കായി സീറ്റുകൾ വീതിച്ചു നൽകാനുള്ള ത്യാഗത്തിന് സി.പി.എം നേതൃത്വം തയ്യാറായാൽ ശുഭകരമായി കാര്യങ്ങൾ അവസാനിക്കും.ഏതായാലും ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അവലോകനം ഇന്നത്തെ യോഗത്തിൽ ഉണ്ടാവില്ല.എൽ.ഡി.എഫ് യോഗത്തിന് മുമ്പ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും ചേരും.
സങ്കര ചികിത്സ
അനുവദിക്കില്ല:
ഐ.എം.എ
തിരുവനന്തപുരം: ആധുനിക വൈദ്യ ചികിത്സാ മേഖലയിലേക്ക് മറ്റ് ചികിത്സാ വിഭാഗങ്ങൾ അനധികൃതമായി കടന്നുവരുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഐ.എം.എ. കൊല്ലത്തെ ഒരു സ്വകാര്യ ആയൂർവേദ മെഡിക്കൽ കോളേജിൽ നടത്താനിരിക്കുന്ന സ്പൈനൽ അനസ്തേഷ്യ സർജറി വർക്ക്ഷോപ്പിനെതിരെയാണ് സംഘടനയുടെ പ്രതിഷേധം. അനസ്തേഷ്യക്ക് നൽകുന്ന മരുന്നുകൾ മുഴുവൻ മോഡേൺ മെഡിസിൻ വിഭാഗത്തിൽ പെട്ടവയാണ്. അവ കൈകാര്യം ചെയ്യാൻ മറ്റുള്ള വിഭാഗക്കാർ മുതിരുന്നത് സങ്കര വൈദ്യം നടപ്പിലാക്കുന്നതിനുതുല്യമാവും. മാത്രമല്ല,
മെഡിക്കൽ കൗൺസിൽ,ഡ്രഗ്സ് കൺട്രോൾ അതോറിറ്റി എന്നിവയുടെ നിയമാവലിയുടെ ലംഘനവുമാണ് . ഇത് പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീക്ഷണിയാണെന്ന് ഐ.എം.എ ആരോപിച്ചു. ആരോഗ്യ വകുപ്പും സ്റ്റേറ്റ് മെഡിക്കൽ കൗൺസിലും ഡ്രഗ്സ് കൺട്രോളറും അടിയന്തരമായി ഇടപ്പെട്ട് നടപടി സ്വീകരിക്കണം. ഇല്ലാത്തപക്ഷം ശക്തമായ സമരം തുടങ്ങുമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ബെനവൻ, സെക്രട്ടറി ഡോ.കെ.ശശിധരൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |