തിരുവനന്തപുരം: കാൽനൂറ്റാണ്ടായി സംസ്ഥാനം കാത്തിരിക്കുന്ന അങ്കമാലി - ശബരി റെയിൽ പദ്ധതിക്ക് പകരമായി കേന്ദ്രം നടപ്പാക്കാൻ ശ്രമിക്കുന്ന ചെങ്ങന്നൂർ - പമ്പ പദ്ധതി പ്രയോജനകരമല്ലെന്നും ശബരിപാതയാണ് മികച്ചതെന്നും സംസ്ഥാന റെയിൽവേ ചുമതലയുള്ള മന്ത്രി വി.അബ്ദു റഹിമാൻ കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതി. അതു നടപ്പാക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു.
അരലക്ഷം ജനസംഖ്യയുള്ള നഗരങ്ങളെ റെയിൽവേയിലൂടെ ബന്ധിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ പുതിയ പദ്ധതിക്കും ശബരിയാണ് യോജിച്ചത്. അരലക്ഷത്തിലേറെ ജനങ്ങളുള്ള തൊടുപുഴ പട്ടണത്തെ ബന്ധിപ്പിക്കുന്നുണ്ട്.
തീർത്ഥാടകർ ധാരാളമായി എത്തുന്ന എരുമേലിയെ ട്രെയിൻ മാർഗ്ഗം ബന്ധിപ്പിക്കാനാവും.
നിർദ്ദിഷ്ട ചെങ്ങന്നൂർ - പമ്പ പാത 19കിലോമീറ്റർ വനമേഖലയിലൂടെയാണ്. വനംവകുപ്പിന്റെ ക്ളിയറൻസ് കിട്ടിയാലേ നടപ്പാക്കാൻ കഴിയൂ. ശബരിപാതയ്ക്ക് ഇത്തരം പ്രശ്നങ്ങളില്ല.
ശബരി പാത പമ്പവരെ നിർമ്മിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും വനംവകുപ്പിന്റെ എതിർപ്പിനെ തുടർന്ന് എരുമേലിയിലേക്ക് ചുരുക്കേണ്ടിവന്നു.ഇത് പമ്പയിലേക്ക് നീട്ടാവുന്നതാണ്.
1997ൽ നിർദ്ദേശിച്ച ശബരിപാതയ്ക്കായി അടയാളപ്പെടുത്തിയ ഭൂമി കൈമാറ്റമോ, മറ്റ് ഇടപാടുകളോ നടത്താനാകാതെ ജനങ്ങൾ കഷ്ടപ്പെടുകയാണ്.അങ്കമാലി മുതൽ രാമപുരം വരെ 70കിലോമീറ്റർ ഭാഗത്തെ ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. ശേഷിക്കുന്നയിടങ്ങളിലെ ഭൂമി മരവിപ്പിച്ച് നിറുത്തിയിരിക്കുകയാണ്. ഏറ്റെടുക്കാൻ തടസ്സങ്ങളില്ല.ഇതിനകം 250കോടി ചെലവാക്കി. 100കോടി നടപ്പ് ബഡ്ജറ്റിലും വകയിരുത്തിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു.
പദ്ധതിചെലവ് കുറവ്,
പ്രയോജനം കൂടുതൽ
1 ശബരി പാതയ്ക്ക് 3810കോടിമാത്രമാണ് നിർമ്മാണ ചെലവ്. പകുതി തുക സംസ്ഥാനം വഹിക്കും.
# ചെങ്ങന്നൂർ- പമ്പ പാതയ്ക്ക് 9000കോടിയാണ് നിർമ്മാണ ചെലവ്.
2.അങ്കമാലിയിൽ നിന്ന് എരുമേലിവഴി പമ്പയിലെത്താൻ 145കിലോമീറ്റർ മതി
# ചെങ്ങന്നൂരിൽ നിന്ന് പമ്പയിൽ എത്താൻ 201കിലോമീറ്റർ വേണ്ടിവരും.
3. ശബരി പാത ടൂറിസ്റ്റ് കേന്ദ്രങ്ങളായ മൂന്നാർ,തേക്കടി, പീരുമേട്,ദേവികുളംതുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുകയും ഇടുക്കി ജില്ലയ്ക്ക് റെയിൽവേ കണക്ടിവിറ്റി നൽകുകയും ചെയ്യും.
4,ശബരി പാത കേരളത്തിൽ മൂന്നാം പാതയായി വികസിപ്പിക്കാവുന്നതാണ്. പുനലൂരുമായി ബന്ധിപ്പിച്ചാൽ തിരുവനന്തപുരത്തേക്കും തമിഴ്നാട്ടിലേക്കും വിഴിഞ്ഞം തുറമുഖത്തേക്കും ബന്ധിപ്പിക്കാനാകും.
ശമ്പളപരിഷ്ക്കരണ കമ്മിഷൻ
രൂപീകരണം ഇന്ന് മന്ത്രിസഭയിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് പന്ത്രണ്ടാം ശമ്പളപരിഷ്ക്കരണ കമ്മിഷനെ നിയമിക്കാനുള്ള നിർദ്ദേശം ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. കീഴ്വഴക്കമനുസരിച്ച് ജൂലായ് ഒന്നിന് പുതിയ ശമ്പളപരിഷ്ക്കരണം നടപ്പാക്കേണ്ടതായിരുന്നു. 2019ലെ പരിഷ്ക്കരണം 2021ലാണ് നടപ്പാക്കിയത്. അതുപ്രകാരമാണെങ്കിൽ 2026ൽ നടപ്പാക്കിയാൽ മതിയാകും. 2024 മുതലുള്ള മുൻകാല പ്രാബല്യം നൽകേണ്ടിവരുമെന്നേയുള്ളു.
ക്ഷേമ പെൻഷനുകൾ കുടിശികയാക്കിയതും സർക്കാർ ജീവനക്കാരുടെ അസംതൃപ്തിയും ലോക് സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുള്ള കാരണങ്ങളായി പാർട്ടിഘടകങ്ങൾ റിപ്പോർട്ട് നൽകിയിരുന്നു.
ജീവനക്കാരുടെ ഡി.എ.കുടിശിക കൊടുക്കാനും ക്ഷേമപെൻഷൻ കുടിശിക തീർക്കാനുമുള്ള വഴി തേടുകയാണ് സർക്കാർ. ശമ്പളകമ്മിഷനെ പ്രഖ്യാപിച്ചാൽജീവനക്കാരുടെ പരാതി ഒരുപരിധിവരെ മാറും. ശമ്പളപരിഷ്ക്കരണം പത്തുവർഷത്തിലൊരിക്കലാക്കുമോ എന്ന ആശങ്കയിലാണ് അവർ. അത് അകറ്റാനും കഴിയും.
.19 ശതമാനം ക്ഷാമബത്ത നൽകാത്തതും പങ്കാളിത്ത പെൻഷനിൽ തീരുമാനമെടുക്കാത്തതും വലിയൊരുവിഭാഗം ജീവനക്കാരെ ഇടതിൽ നിന്ന് അകറ്റിയിട്ടുണ്ട്. 1968 മുതൽ അഞ്ചുവർഷം കൂടുമ്പോൾ ശമ്പളപരിഷ്ക്കരണം നടപ്പാക്കിയിട്ടുണ്ട്. 2019ലാണ് പതിനൊന്നാം ശമ്പളപരിഷ്ക്കരണം നടപ്പാക്കിയത്. കഴിഞ്ഞ ശമ്പളപരിഷ്ക്കരണത്തിന്റെ കുടിശിക ഇനിയും കൊടുത്തുതീർക്കാനായിട്ടില്ല.
അതേസമയം, പുതിയ ശമ്പളപരിഷ്ക്കരണം കൂടി നടപ്പാക്കിയാൽ സാമ്പത്തികമായി സംസ്ഥാനം തകരുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. രാജ്യത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന സംസ്ഥാനമാണ് കേരളം. സാമ്പത്തിക പ്രതിസന്ധിയിൽ അഞ്ചാം സ്ഥാനത്താണ്. അതിനാൽ, ശമ്പളപരിഷ്ക്കരണ ബാധ്യത ഏറ്റെടുക്കുന്നതിനോട് ധനവകുപ്പിന് യോജിപ്പില്ലെന്നാണ് അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |