നടൻ സിദ്ദിഖിന്റെ മൂത്ത മകൻ റാഷിൻ എന്ന സാപ്പിയുടെ വേർപാട് ഉറ്റവർക്ക് മാത്രമല്ല ആ കുടുംബത്തെ അടുത്തറിയുന്നവർക്കും നൊമ്പരമായി.മാനസിക വെല്ലുവിളി നേരിട്ട സാപ്പിയെ 'സ്പെഷ്യൽ ചൈൽഡ് 'എന്നാണ് സിദ്ദിഖ് വിശേഷിപ്പിച്ചിരുന്നത്. സിദ്ദിഖിന്റെ വീട്ടിൽ എത്തുന്നവരെ ആദ്യം സ്വീകരിക്കുന്നത് സാപ്പി ആയിരുന്നു. സാപ്പിയെ ആരും എങ്ങും മാറ്റിനിറുത്തിയില്ല. സാപ്പിയുടെ ജന്മദിനങ്ങളെല്ലാം അവർ ആഘോഷിച്ചു. ആദ്യ ഭാര്യയുടെ വേർപാടിനുശേഷം തളർന്നിരുന്ന സിദ്ദിഖിന് കൂട്ടായത് സാപ്പിയും അനുജൻ ഷഹീനുമായിരുന്നു. സിദ്ദിഖ് വീണ്ടും വിവാഹിതനാവുകയും സാപ്പിക്കും ഷഹിനും കുഞ്ഞനുജത്തി ഉണ്ടായപ്പോഴും വീട്ടിലെ കുഞ്ഞുകുട്ടി സാപ്പി തന്നെ.
സാപ്പിയുടെ ജന്മദിനാഘോഷവേളയിൽ ഷഹിൻ പങ്കുവച്ച ചിത്രത്തിന് ഒരാൾ നൽകിയത് കമന്റ് ഇങ്ങനെയായിരുന്നു. 'നല്ല ഉപ്പയെയും ഇക്കയെയും കിട്ടിയ ഭാഗ്യവാനാണ് സാപ്പി. ഷഹിന്റെ ഭാര്യ അമൃതയുടെ കൈപിടിച്ച് വാത്സല്യത്തോടെ നിൽക്കുന്ന സാപ്പിയെ ചിത്രങ്ങളിൽ കണ്ടിട്ടുണ്ട്. അടുത്തിടെ പുതിയ കാർ വാങ്ങിയപ്പോൾ അതിന്റെ താക്കോൽ വാങ്ങിയത് സാപ്പി ആയിരുന്നു. സിദ്ദിഖ് വിശേഷിച്ചതുപോലെ 'സ്പെഷ്യൽ ചൈൽഡ്.'
ഇന്നലെ പുലർച്ചെ സ്വകാര്യ ആശുപത്രിയിലായിരുന്നു റാഷിൻ സിദ്ദിഖ് എന്ന സാപ്പിയുടെ അന്ത്യം. 37 വയസായിരുന്നു. സംസ്‌കാരം കാക്കനാട് പടമുകൾ ജുമാ മസ്‌ജിദ് കബർസ്ഥാനിൽ നടത്തി. സാപ്പിയെന്നാണ് പ്രിയപ്പെട്ടവർ വിളിച്ചിരുന്നത്. വീട്ടുകാർക്ക് പ്രിയങ്കരനായിരുന്ന റാഷിന്റെ അന്ത്യം അപ്രതീക്ഷിതമായിരുന്നു. ഫാത്തിമയാണ് മാതാവ്. നടൻ ഷഹീൻ സിദ്ദിഖ്, ഫർഹീൻ സിദ്ദിഖ് എന്നിവരാണ് സഹോദരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |