കൊച്ചി: ഏകീകൃത കുർബാന നടപ്പാക്കുന്ന കാര്യത്തിൽ വൈദികരും വിശ്വാസികളും ബിഷപ്പുമാരും ധാരണയിലെത്തിയതോടെ സിറോ മലബാർ സഭ നേരിട്ട കടുത്ത പ്രതിസന്ധി അയഞ്ഞു.
നാലു പതിറ്റാണ്ടായി തുടരുന്ന ജനാഭിമുഖ കുർബാനയേ അർപ്പിക്കൂവെന്നാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ ബഹുഭൂരിപക്ഷം വൈദികരുടെയും വിശ്വാസികളുടെയും നിലപാട്. എന്നാൽ ഒത്തുതീർപ്പെന്ന നിലയിൽ ഒരു ഏകീകൃത കുർബാനയെങ്കിലും അർപ്പിക്കാമെന്ന നിലപാട് സഭാനേതൃത്വം സ്വീകരിച്ചു. ഇതോടെയാണ് സെന്റ് തോമസ് ദിനമായ ഇന്നുമുതൽ നിർദ്ദേശം അനുസരിക്കാത്ത വൈദികരെ പുറത്താക്കുമെന്ന നിർദ്ദേശം പിൻവലിച്ചത്.
സഭയിലെ 35ൽ 34 രൂപതകളിലും നടപ്പാക്കിയ ഏകീകൃത കുർബാനയിൽ നിന്ന് പിന്നോട്ടുപോകില്ലെങ്കിലും അതിരൂപതയ്ക്ക് കൂടുതൽ സമയം നൽകാൻ തീരുമാനിക്കുകയായിരുന്നു. വിമത വൈദികരെ പുറത്താക്കുമെന്ന് മേജർ ആർച്ച് ബിഷപ്പ് പ്രഖ്യാപിച്ചതിൽ ഭൂരിപക്ഷം വൈദികരും വിശ്വാസികളും ക്ഷുഭിതരായിരുന്നു. പള്ളികളിൽ വിശ്വാസികൾ ഏറ്റുമുട്ടുമെന്ന സ്ഥിതിയുമുണ്ടായി. 43 ലക്ഷം അംഗങ്ങളുള്ള സഭയിലെ പ്രതിസന്ധിയെ വത്തിക്കാനും ആശങ്കയോടെയാണ് കണ്ടത്.
ധാരണകൾ
എല്ലാ ഇടവകകളിലും ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും ഒരു ഏകീകൃത കുർബാന അർപ്പിക്കും
ഒരു ഏകീകൃത കുർബാന അർപ്പിക്കുന്ന പള്ളികളിൽ ജനാഭിമുഖ കുർബാന അനുവദിക്കും
കുർബാനയിൽ മാറ്റംവരുത്തുന്നതിന് മുമ്പ് അതിരൂപതയിലെ കാനോനിക സമിതികളുമായി ചർച്ചനടത്തും.
ഡീക്കന്മാർക്ക് വൈദികപ്പട്ടം നൽകാനുള്ള നടപടികൾ ഉടൻ സ്വീകരിക്കും
'സഭയിൽ നിന്നു പുറത്തുപോയാൽ സ്വതന്ത്രസഭയായി തുടരാമെന്നത് വ്യാമോഹമാണ്".
- റാഫേൽ തട്ടിൽ, മേജർ ആർച്ച് ബിഷപ്പ്
'ഏകീകൃത കുർബാന അർപ്പിക്കാത്തതിന് വൈദികർക്കെതിരെ. നടപടികൾ സ്വീകരിച്ചാൽ ധാരണയിൽ നിന്ന് അതിരൂപത പിന്മാറും".
- ഫാ.സെബാസ്റ്റ്യൻ തളിയൻ,കൺവീനർ,അതിരൂപത സംരക്ഷണ സമിതി
'ഡീക്കന്മാർക്ക് വൈദികപ്പട്ടം നൽകുന്നതിൽ ആഗസ്റ്റിൽ തീരുമാനമായില്ലെങ്കിൽ ഒരു പള്ളിയിലും ഏകീകൃത കുർബാന ചൊല്ലിക്കില്ല".
- റിജു കാഞ്ഞൂക്കാരൻ,അൽമായ മുന്നേറ്റം
ഏകീകൃത കുർബാന
1999: സിനഡ് തീരുമാനം
2000 ജൂലായ് 9: ചിലയിടത്ത് നടപ്പാക്കി
2021 ആഗസ്റ്റ്: എല്ലായിടത്തും വേണമെന്ന് തീരുമാനം
2023 ജൂലായ് 3: മാർപ്പാപ്പയും നിർദ്ദേശം നൽകി
2023 ഡിസംബർ 25: മാർപ്പാപ്പയുടെ ശാസനം
2024 ജൂൺ 9: ഇന്ന് നടപ്പാക്കാൻ അന്ത്യശാസനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |