കാർട്ടൂണിസ്റ്റ് അബു എബ്രഹാമിന്റെ ജന്മശതാബ്ദി വർഷം. ലാളിത്യമാർന്ന വരകളിലൂടെ ആനുകാലിക ഇന്ത്യൻ രാഷ്ട്രീയത്തെ ചിന്തോദ്ദീപകമായി വരച്ചിട്ട, നമ്മൾ അബു എന്നും സായ്പൻമാർ എബ്രഹാംസ് എന്നും വിളിച്ചിരുന്ന തിരുവല്ലയിലെ തീപ്പനിക്കാരൻ അബു എബ്രഹാം ഒരിക്കൽ എന്റെ കാരിക്കേച്ചറും വരച്ചിട്ടുണ്ട് എന്ന അനുഭവം പറയാനിരിക്കുമ്പോൾ, എത്ര വിനയത്തോടെ പറഞ്ഞാലും അതെന്റെ തീർത്തും സ്വകാര്യമായൊരു അഹങ്കാരം തന്നെയാണ്.
1993 മേയ് മാസത്തിലെ ഒരു പൊള്ളുന്ന വേനൽക്കാലത്താണ് തിരുനെല്ലി കാട്ടിൽ, ആദിവാസി ഊരുകൾ നിറഞ്ഞ, വന്യജീവികളാൽ സമ്പന്നമായ തോൽപ്പെട്ടി വന്യജീവി കേന്ദ്രത്തിൽ രണ്ടു ദിവസം ചെലവഴിക്കാനായി അബു എബ്രഹാം ആദ്യമെത്തിയത്. തോൽപ്പെട്ടി വന്യജീവി കേന്ദ്രത്തിലെ ജീവനക്കാരൻ എന്ന നിലയിൽ ഞാനും ഫോറസ്റ്റർ രംഗരാജനുമായിരുന്നു അദ്ദേഹത്തെ അനുഗമിക്കാനും വേണ്ട സൗകര്യങ്ങളൊരുക്കാനും നിയോഗിക്കപ്പെട്ടത്. ലോകമെങ്ങും കീർത്തി നേടിയ കാർട്ടൂണിസ്റ്റിനൊപ്പം ചെലവഴിക്കാൻ കിട്ടിയ അപൂർവസുന്ദരവും സ്നേഹപൂർണവുമായ ദിവസങ്ങളായിരുന്നു എനിക്കത്. കാടിന്റെ ക്രൗര്യവും കാരുണ്യവും നേരിട്ട് അനുഭവിക്കാൻ കാർട്ടൂണിസ്റ്റ് ബി.എം. ഗഫൂറും, ചിത്രകാരനായ വിജയരാഘവനുമായിരുന്നു അന്ന് അബുവിനൊപ്പം. ബേഗൂർ കോളനിയിലെ ആദിവാസി കേന്ദ്രങ്ങളും വന്യജീവികളെയും നേരിട്ടു കണ്ട് ചിത്രീകരിക്കുക എന്ന ഉദ്ദേശ്യവും അദ്ദേഹത്തിനുണ്ടായിരുന്നു.
അബു എബ്രഹാമിന്റെയും അക്കാലത്തെ മലയാളികളുടെ പ്രിയ കാർട്ടൂണിസ്റ്റായ ബി.എം ഗഫൂറിന്റെയും ചിത്രകാരനായ വിജയരാഘവന്റെയും കൂടെയുള്ള ആ സഹവാസം ജീവിതത്തിലെ അപൂർവ സൗഭാഗ്യം തന്നെയായിരുന്നു. ബേഗൂർ കോളനിയിലെ ആദിവാസി കുടിലുകൾ കയറിയിറങ്ങി അവരുടെ ജീവിതം അവർക്കു മുന്നിൽ വച്ചുതന്നെ തന്റെ ബ്രഷിലൂടെ ക്യാൻവാസിലേക്ക് രേഖാചിത്രങ്ങളായി കോറിയിടാൻ എത്ര സമയം വേണമെങ്കിലും കാത്തിരിക്കാൻ ഒരു വൈമനസ്യവും അദ്ദേഹം കാണിച്ചിരുന്നില്ല. കോളനിയുടെ മുറ്റത്തുവച്ച് കോളനിയുടെ ചിത്രവും പുല്ലുമേഞ്ഞ കൂരകളും മുറ്റത്തെ കോഴിക്കുഞ്ഞുങ്ങളും വൃക്ഷങ്ങളുമെല്ലാം അദ്ദേഹം ഡ്രായിംഗ് ഷീറ്റിൽ വരച്ചിട്ടു.
കോളനി ജീവിതത്തിന്റെ ദുരിതം മനസിലാക്കാനും അദ്ദേഹത്തിന് ഏറെ സമയം വേണ്ടിവന്നില്ല. വന്യജീവികളുടെ ആക്രമണങ്ങളിൽ നിന്ന് മനുഷ്യരെയും, മനുഷ്യരുടെ കടന്നുകയറ്റത്തിൽ നിന്ന് വനത്തെയും വന്യജീവികളെയും സംരക്ഷിച്ചുനിറുത്തേണ്ടതിനെപ്പറ്റി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടതുണ്ടെന്നും അദ്ദേഹം ഇടയ്ക്കിടെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. കോളനിമുറ്റത്ത്, അബുവിന് കാരിക്കേച്ചർ വരയ്ക്കാനായി നിന്നുകൊടുത്ത കോളനിവാസികൾക്ക് സാമ്പത്തിക സഹായം നൽകാനും അദ്ദേഹം മടിച്ചില്ല. കാറിൽ തിരിച്ചുപോകുമ്പോൾ അദ്ദേഹം എന്നോടാവശ്യപ്പെട്ടത് കാട്ടുതേൻ കിട്ടുമോ എന്നായിരുന്നു.
ഞാൻ വാങ്ങി സൂക്ഷിച്ചിരുന്ന ഒരു കുപ്പി കാട്ടുതേൻ അദ്ദേഹത്തിന് എത്തിച്ചുകൊടുത്തു. തേനിന്റെ പ്രതിഫലമായി 100 രൂപ അദ്ദേഹം എനിക്കായി എടുത്തു നീട്ടി. ഞാൻ പറഞ്ഞു: 'എനിക്ക് പണം വേണ്ട; പകരം അങ്ങയുടെ ഓർമ്മയ്ക്കായി എന്റെയൊരു കാരിക്കേച്ചർ വരച്ചു തന്നാൽ മതി." അബു എബ്രഹാം എന്ന മഹാനായ കാർട്ടൂണിസ്റ്റ് കാറിൽ നിന്നിറങ്ങി വന്ന് കാറിന്റെ ബോണറ്റിൽ വച്ച ഡ്രോയിംഗ് പേപ്പറിൽ ഞൊടിയിടകൊണ്ട് എന്റെ കാരിക്കേച്ചർ വരച്ചു. കൂടെയുള്ള ഫോറസ്റ്റർ രംഗരാജന്റെയും കാരിക്കേച്ചർ അബു വരച്ചു നൽകി. ചാഞ്ഞും ചരിഞ്ഞും കിടക്കുന്ന 'അബു" എന്ന മൂന്ന് ഇംഗ്ലീഷ് അക്ഷരങ്ങൾക്കു മുകളിൽ 'ഫോർ രാജൻ, ബെസ്റ്റ് വിഷസ്" എന്നെഴുതി തീയതിയും കുറിച്ചിട്ട് അദ്ദേഹം എനിക്കു നീട്ടിയ ചിത്രം അമൂല്യനിധിയായി ഞാൻ ഇന്നും സൂക്ഷിക്കുന്നുണ്ട്.
'യുദ്ധാനന്തര യൂറോപ്പ് കണ്ട ഏറ്റവും മികച്ച കാർട്ടൂണിസ്റ്റ് "എന്ന് ലണ്ടനിലെ ഗാർഡിയൻ പത്രം വിശേഷിപ്പിച്ച ആ അബു എബ്രഹാമാണ് തീരെച്ചെറിയ ദിവസങ്ങളിലെ പരിചയം മാത്രമുള്ള എന്റെ കാരിക്കേച്ചർ വരച്ചുതന്നതെന്ന ഓർമ്മയുടെ ഓരോ നിമിഷത്തിലും ആ സൗഹൃദത്തിന്റെ വലുപ്പം ഞാൻ തിരിച്ചറിഞ്ഞുകൊണ്ടേയിരുന്നു. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ വിവാദ മുഹൂർത്തങ്ങളോട് നർമ്മബോധത്തോടെ സമകാലികമായി പ്രതികരിച്ച അബു എബ്രഹാം, പത്രമുതലാളിയുടെ ഇംഗിതമനുസരിച്ച് വരയ്ക്കുന്നത് കാർട്ടൂണിസ്റ്റിന്റെ വിശ്വാസ്യത കളയുമെന്ന് എന്നും ഉറച്ചു വിശ്വസിച്ചു.
പ്രകൃതിയെ നേരിട്ടറിയാനുള്ള ഒരു മനസ് സദാ ജാഗ്രത്തായി അബുവിനുള്ളിലുണ്ടായിരുന്നുവെന്ന് ഞാൻ അനുഭവിച്ച ദിവസങ്ങൾ കൂടിയായിരുന്നു തോൽപ്പെട്ടിയിലേത്. പ്രകൃതിയോടും കേരളീയ ഗ്രാമങ്ങളോടും ഏറെ ഇഷ്ടം പ്രകടിപ്പിച്ച അബു എബ്രഹാം, തന്റെ ഇന്ത്യൻ സ്കെച്ചുകളിൽ പലപ്പോഴും ഗ്രാമജീവിതത്തിന്റെ വിശുദ്ധിയും സമൃദ്ധിയും ആവോളം വരച്ചിട്ടിട്ടുണ്ട്. പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തിയതിനെക്കുറിച്ച് അബു പറയുന്നു: 'കേരളീയ ഗ്രാമങ്ങൾ എനിക്ക് ലഹരി പകരുന്നു. ഞാനിവിടെ അലയുന്നു, കാണുന്നതെന്തും വരച്ചെടുക്കുന്നു. എന്റെ പുറം യാത്രകൾക്കെല്ലാം വിരാമമായി. ഇനി യാത്ര, മലകളും അരുവികളും ഗ്രാമങ്ങളും നിറഞ്ഞ എന്റെ മണ്ണിലൂടെയാണ്. എനിക്കിനി എന്റെ നാടിന്റെ സൗന്ദര്യത്തെക്കുറിച്ചും ഊഷ്മളമായ ചുറ്റുപാടിനെക്കുറിച്ചും വരയ്ക്കണം, എഴുതണം. അതിൽ അലിഞ്ഞുചേരാൻ എനിക്കേറെ കൊതിയാവുന്നു!"
ഗ്രാമ സഞ്ചാരത്തിനിടയിൽ രണ്ടുതവണയാണ് അബു എബ്രഹാം തിരുനെല്ലി കാട്ടിലെത്തിയത്. തോൽപ്പെട്ടിയെന്ന വന്യഗ്രാമത്തിന്റെ ഭംഗിയും ഇഷ്ടവും മനസിൽ നിന്ന് മായാത്തതുകൊണ്ടായിരിക്കാം, രണ്ടാം വരവായി 1997ൽ വീണ്ടും അദ്ദേഹം തോൽപ്പെട്ടിയിലെത്തിയത്. കാടിന്റെ വന്യസൗന്ദര്യം ആവോളം ആസ്വദിക്കുക മാത്രമായിരുന്നു ഇത്തവണത്തെ വരവിന്റെ ലക്ഷ്യം. ബ്രിട്ടീഷുകാരിയായ ഭാര്യ സൈക്ക എബ്രഹാമും മകൾ ആയിഷയും ചെന്നൈയിലെ സുഹൃത്തുക്കളായ ദമ്പതികളുമായിരുന്നു ഇത്തവണ ഒപ്പം. തോൽപ്പെട്ടിയിലെ നൂറ്റാണ്ടു പഴക്കമുള്ള തേക്ക് നിർമിതമായ ബ്രിട്ടീഷ് 'സ്രാമ്പി"യിൽ രണ്ടുദിവസം കഴിച്ചുകൂട്ടിയത് കാടിന്റെ നിശ്ശബ്ദതയിലെ വന്യജീവികളുടെ ഗർജനത്തിനും ചീവിടുകളുടെ മർമരത്തിനുമിടയിലായിരുന്നു.
വന്യമൃഗങ്ങളെ നേരിട്ടുകാണാനായി പ്രഭാതത്തിലും സായാഹ്നത്തിലും അദ്ദേഹം വനയാത്രയും നടത്തി. ആനയും കാട്ടുപോത്തും മാനും മ്ലാവും മയിലും മൂങ്ങയും അവയുടെ ചലനങ്ങളും ശബ്ദങ്ങളും നിരീക്ഷിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധ കാണിച്ചു. രാത്രിയുടെ നിശബ്ദതയിൽ കടുവയുടെ ഗർജനം മുതൽ ചീവീടുകളുടെ മർമരം വരെ അദ്ദേഹം കൗതുകത്തോടെ ശ്രവിച്ചു. വനത്തിനുള്ളിലെ വൈവിധ്യമാർന്ന മരങ്ങളും പൂക്കളും പുൽച്ചെടികളും അദ്ദേഹത്തിന്റെ ശ്രദ്ധാപാത്രങ്ങളായി. വനത്തിനുള്ളിലെ ജീവജാലങ്ങളോടൊപ്പം തന്നെ, വനത്തിനു പുറത്ത് തോൽപ്പെട്ടി ഗ്രാമത്തിലെ മനുഷ്യജീവിതങ്ങളും അവരുടെ ദുരിതങ്ങളും തൊട്ടറിയാനും അദ്ദേഹം ഇവിടുത്തെ താമസത്തിനിടയിൽ സമയം കണ്ടെത്തി. തന്റെ ഡയറിയിൽ ഇവയെല്ലാം കുറിച്ചിടുകയും ചെയ്തു. പിന്നീട് ഹിന്ദു ദിനപത്രത്തിലെ ജംഗിൾ ബുക്കിൽ ഇതേക്കുറിച്ച് അബു സവിസ്തരം എഴുതുകയും ചെയ്തു. അബു എബ്രഹാം എന്ന കാർട്ടൂണിസ്റ്റ് വെറുമൊരു കാർട്ടൂണിസ്റ്റ് മാത്രമായിരുന്നില്ല, ചിരിയും ചിന്തയും ഇടകലർത്തിയ ഒരു പ്രകൃത്യോപാസകൻ കൂടിയായിരുന്നുവെന്ന് തിരിച്ചറിയേണ്ടതുണ്ട്.
(ലേഖകന്റെ മൊബൈൽ: 98477 51642)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |