മേപ്പാടി: ദുരന്തഭൂമിയിലെ മരണങ്ങൾക്കും പിടയ്ക്കുന്ന ജീവനുകൾക്കും നേർ സാക്ഷികളായത് നൂറ് കണക്കിന് ആംബുലൻസ് ഡ്രൈവർമാർ. ജീവന്റെ വളയം പിടിച്ചവർ ഉണ്ണാതെയും ഉറങ്ങാതെയും ദുരന്തഭൂമിയിൽ നിറഞ്ഞുനിന്നത് ഏഴു രാപ്പകലുകൾ.രാത്രി വൈകി ആംബുലൻസിൽ തന്നെ അവർ തല ചായ്ച്ചു.
ആരും വിളിക്കാതെയാണ് കോഴിക്കോട് കുറ്റ്യാടിയിൽ നിന്ന് സിറാജ് മേപ്പാടിയിലെത്തിയത്.മിക്ക ആംബുലൻസ് ഡ്രൈവർമാരും അങ്ങനെതന്നെയാണ് വന്നത്.
ദുരന്തമുഖത്ത് എത്തുമ്പോഴേക്കും പരിക്കേറ്റവരെയും മരിച്ചവരെയും പുറത്തെടുത്തു തുടങ്ങിയിരുന്നു. രക്ഷാപ്രവർത്തകരും സന്നദ്ധഭടൻമാരും കൈമാറുന്ന ശരീരങ്ങൾ ഏറ്റുവാങ്ങി ആശുപത്രിയിലേക്കും മോർച്ചറിയിലേക്കുമായി എത്ര തവണ പാഞ്ഞെന്ന് ഓർമ്മയില്ല.
മണ്ണിൽ പുതഞ്ഞുപോയ കുഞ്ഞുങ്ങളുണ്ടായിരുന്നു. മുതിർന്നവരുണ്ടായിരുന്നു. സ്ത്രീകളും പുരുഷൻമാരും ഉണ്ടായിരുന്നു.
''ഏറ്റുവാങ്ങുന്നത് മൃതദേഹമാണെന്നറിയാം. എന്നാലും, പ്രതീക്ഷയോടെ കുതിക്കുകയായിരുന്നു. ഇനിയെങ്ങാനും ആ ഉടലിൽ നേർത്ത പ്രാണൻ ബാക്കിയുണ്ടായാലോ.....'' സിറാജ് പറഞ്ഞു. ജീവൻ ബാക്കിയുണ്ടായിരുന്നവർ പറഞ്ഞുകൊണ്ടിരുന്നത് 'എന്റെ കുഞ്ഞ്... എന്റെ വീട്...' എന്നുമാത്രമാണെന്ന് സിറാജ് ഓർക്കുന്നു.
അംഗഭംഗം സംഭവിച്ച ശരീരങ്ങളെ കൈയിലെ മോതിരം കണ്ടും വിരലിലെ മൈലാഞ്ചി കണ്ടുമൊക്കെയാണ് വേണ്ടപ്പെട്ടവർ തിരിച്ചറിഞ്ഞിരുന്നത്. ഒരടയാളവും ലഭിക്കാതെ തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങൾ കൂട്ട സംസ്‌കാരത്തിനായി കൊണ്ടുപോയതും സിറാജ് തന്നെ. ഓരോ നമ്പരുകൾ മാത്രമായിരുന്നു ഓരോ ശരീരത്തിന്റെയും വിലാസം.
ദൗത്യം അവസാനിക്കുന്നതുവരെ ദുരന്തഭൂമിയിൽ തുടരാനാണ് സിറാജിന്റെ തീരുമാനം.
നന്ദി. മടങ്ങിക്കോളൂ....
നന്ദിയുണ്ട്...മടങ്ങിക്കോളൂ, ആവശ്യമുണ്ടെങ്കിൽ വിളിക്കാം എന്നാണ് മറ്റുജില്ലകളിലെ ഡ്രൈവർമാർക്ക് ഇന്നലെ അധികൃതർ നൽകിയ നിർദേശം. കളക്ടർമാരുടെ നിർദ്ദേശമനുസരിച്ച് ഓരോ ജീല്ലയിലെയും ആംബുലൻസ് ഡ്രൈവേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൂടുതൽ ഫ്രീസറുകൾ സഹിതം ആംബുലൻസുകൾ എത്തിയിരുന്നു. യാത്രയ്ക്കുളള ഡീസൽ സർക്കാരാണ് നൽകിയത്. ഓരോജില്ലയിൽ നിന്നും പത്ത് ആംബുലൻസ് വീതമാണ് ഇത്തരത്തിൽ എത്തിയത്. ഇതിനു പുറമേയാണ് സ്വമേധയാ വന്നവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |