തിരുവനന്തപുരം: കർഷകരിൽ നിന്നു നെല്ല് സംഭരിച്ചതിനും അത് കുത്തി അരിയാക്കിയതിനും സപ്ലൈകോയ്ക്ക് 997 കോടി രൂപ കുടിശ്ശിക നൽകാനുണ്ടെങ്കിലും ധനവകുപ്പ് അനുവദിച്ചത് 50 കോടി മാത്രം. ഓണം അടുത്തുവന്നിട്ടും ഭക്ഷ്യവകുപ്പിനെ തഴയുന്നവെന്ന പരാതി സി.പി.ഐ സംസ്ഥാന നേതൃത്വം ഉയർത്തിയിട്ടും ഫലം കണ്ടില്ല.
കേന്ദ്ര സർക്കാർ നൽകുന്ന താങ്ങുവിലയ്ക്കു പുറമെ സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന തുകയിനത്തിൽ 647 കോടിയും മില്ലുകൾക്ക് നൽകാനുള്ള ഔട്ട് ടേൺ റേഷ്യോ ഇനത്തിൽ 350 കോടി രൂപയുമാണ് സപ്ലൈകോയ്ക്ക് സർക്കാർ നൽകാനുള്ളത്.
കഴിഞ്ഞ മാസം കേന്ദ്രസർക്കാർ നെല്ലിന്റെ താങ്ങുവില കിലോഗ്രാമിന് 1.17 രൂപ കേന്ദ്രം വർദ്ധിപ്പിച്ച് 23 രൂപയാക്കിയിരുന്നു. സംസ്ഥാന സർക്കരിന്റെ വിഹിതമായ 6.27 രൂപ കൂടി ചേരുമ്പോഴാണ് 29.37 രൂപയായി കർഷകർക്ക് ലഭിക്കുന്നത്. കർഷകരിൽ നിന്നും ശേഖരിക്കുന്ന നെല്ല് സ്വകാര്യ മില്ലുകൾ വഴിയാണ് അരിയാക്കുന്നത്. ഒരു ക്വിന്റൽ നെല്ലിന് 68 കിലോഗ്രാം അരി വേണമെന്നാണ് കേന്ദ്ര നിബന്ധന. എന്നാൽ സംസ്ഥാനത്തെ നെല്ലിൽ നിന്നും അരി കുറവാണെന്ന കണക്കിന്റെ ചുവടുപിടിച്ച് 64.5 കിലോഗ്രാം അരി മതിയെന്നാണ് സംസ്ഥാന സർക്കാരും മില്ലുടമകളും തമ്മിലുണ്ടാക്കിയ വ്യവസ്ഥ. ബാക്കി അളവിന്റെ തുക ഔട്ട് ടേൺ റേഷ്യേയായി സർക്കാർ നൽകണം. അതിലെ കുടിശ്ശികയാണ് പെരുകി 350 കോടിയായി മാറിയിരക്കുന്നത്.
#ഓണവിപണി
ഇടപെടൽ പാളും
ഓണക്കാല വിപണിയിടപെടലിനായി കുടിശ്ശികയുള്ള തുകയിൽ 500 കോടി രൂപ വേണമെന്ന് ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടിട്ടും ധനവകുപ്പ് വഴങ്ങിയിട്ടില്ല. നേരത്തെ അനുവദിച്ച 100 കോടി രൂപ കൊണ്ട് പ്രതിസന്ധി മാറില്ലെന്ന് മന്ത്രി ജി.ആർ.അനിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലിന് കത്തിലൂടെ അറിയിച്ചിരുന്നു. സപ്ലൈകോയിൽ സാധനം എത്തിക്കുന്ന വിതരണക്കാരുമായി ജി.ആർ.അനിൽ ചർച്ച നടത്തിയെങ്കിലും കുടിശ്ശികയായ 650 കോടി രൂപ ലഭിക്കാതെ ടെൻഡറിൽ പങ്കെടുക്കില്ലെന്ന് നിലപാടിൽ അവർ ഉറച്ചു നിന്നു.
നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സർക്കാർ വിഹിതത്തിൽ 207 കോടി കുടിശിക നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിലവിലെ സീസണിലെ നെല്ലിന്റെ വില കർഷകർക്ക് വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ തുക അനുവദിച്ചത്.
- കെ.എൻ.ബാലഗോപാൽ, ധനമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |