SignIn
Kerala Kaumudi Online
Monday, 07 July 2025 7.33 AM IST

ബാലച്ചേട്ടന്റെ ആദ്യ വിവാഹത്തെപ്പറ്റി അറിഞ്ഞത് നിശ്ചയത്തിന് ശേഷം, ആ വീട്ടിൽ ചോര തുപ്പി കിടക്കേണ്ടിവന്നു; എല്ലാം തുറന്നുപറഞ്ഞ് അമൃത

Increase Font Size Decrease Font Size Print Page
amrutha-bala

ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം മകൾ രംഗത്തെത്തിയിരുന്നു. മദ്യപിച്ചെത്തിയ അച്ഛൻ തന്നെയും അമ്മയേയും ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ചില്ലുകുപ്പി തനിക്ക് നേരെ എറിയാൻ ശ്രമിച്ചെന്നുമായിരുന്നു വെളിപ്പെടുത്തൽ. വീഡിയോ മുഴുവൻ കണ്ടെന്നും ഇനി മുതൽ അപ്പ ഇല്ലെന്നും പറഞ്ഞുകൊണ്ട് ബാലയും അൽപം മുമ്പ് രംഗത്തെത്തിയിരുന്നു.

ഇതിനുപിന്നാലെ ബാലയുടെ മുൻ ഭാര്യ അമൃത സുരേഷിനെ വിമർശിച്ചുകൊണ്ട് ചിലർ കമന്റ് ചെയ്തിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് അമൃത. ഏറെ വിഷമമുള്ള ഒരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് അമൃത പറയുന്നു. നിങ്ങൾ പതിനാറ് വയസുമുതൽ എന്നെ കാണുന്നതാണ്. നിങ്ങളെയാരെയും കുറ്റപ്പെടുത്തുന്നില്ല. കാരണം ഞാൻ ഇത്രയും കാലം മിണ്ടാതിരിക്കുകയായിരുന്നു. അതിനാൽ സത്യാവസ്ഥ നിങ്ങൾക്ക് അറിയില്ലെന്ന് അമൃത പറയുന്നു. ഫേസ്‌ബുക്ക് വീഡിയോയിലൂടെ വികാരാധീനയായാണ് അവർ രംഗത്തെത്തിയത്.


"ഞങ്ങൾ ഇച്ചിരി സന്തോഷിച്ചു കഴിഞ്ഞാൽ, പാപ്പു അങ്ങനെ ചെയ്‌തെന്നൊക്കെ പറഞ്ഞ് പിറ്റേന്ന് അപ്പുറത്തുനിന്ന് വീഡിയോ ഉണ്ടാകും. മമ്മി എന്താ മിണ്ടാതിരിക്കുന്നതെന്ന് മകൾ ചോദിക്കാറുണ്ട്. അവൾക്ക് പന്ത്രണ്ട് വയസായി. ഈ പിറന്നാളിന് ബാലച്ചേട്ടന്റെ വീഡിയോ വന്നപ്പോൾ മമ്മീ എനിക്കൊരു വീഡിയോ ചെയ്യണമെന്നും എന്താ എന്ന് പറയില്ലെന്നും അവൾ പറഞ്ഞു. എന്റെ ചാനലൊക്കെ കാണുന്ന അങ്കിൾമാരും ആന്റിമാരും ഞാൻ പറഞ്ഞാൽ വിശ്വസിക്കുമെന്നും പറഞ്ഞാണ് മോൾ അത് ചെയ്തത്. അതിന്റെ കണ്ടന്റ് എനിക്കറിയില്ല.

എന്റെയടുത്ത് പറയാതെ ചെയ്ത കാര്യമാണ്. അവൾ കണ്ട് കണ്ട് വിഷമിച്ച്, ഇനിയെങ്കിലും എന്റെ മമ്മി തെറ്റുകാരിയല്ലെന്ന് ആളുകൾ അറിയണമെന്ന് കരുതി ചെയ്തതാണ്. അത് കഴിഞ്ഞ് കുറച്ച് കഴിയുമ്പോഴേക്ക് അവളെ സൈബർ ബുള്ളിംഗിന് വിട്ടുകൊടുക്കുന്ന രീതിയിൽ അടുത്ത ഇമോഷണൽ വീഡിയോ വന്നു. അവളെ പറയാത്തതായി ഒന്നുമില്ല. കുഞ്ഞുകുട്ടികളെ വിളിക്കാൻ പറ്റുന്ന വാക്കുകളൊന്നുമല്ല മലയാളികൾ കമന്റ് ചെയ്തത്.

മമ്മി ബ്രെയിൻവാഷ് ചെയ്തു, അമ്മയുടെ മോള് തന്നെയെന്നൊക്കെയാണ് ഏറ്റവും കൂടുതൽ വന്ന കമന്റ്. കൊച്ചിനെ പറഞ്ഞ് കഴിഞ്ഞാൽ എനിക്ക് വിഷമമാകും. അതിന് ക്ലാരിറ്റി പറഞ്ഞേ പറ്റൂ. ആശുപത്രിയിൽ വന്നപ്പോൾ അവൾ ലാപ്‌ടോപ്പ് ചോദിച്ചുവെന്ന് ബാലച്ചേട്ടൻ അഭിമുഖത്തിൽ പറഞ്ഞതാണ്. ഞാനങ്ങനെ ചോദിച്ചിട്ടില്ലെന്ന് അവൾ പറഞ്ഞു. അതിൽ ഞാൻ എവിടെയാണ് ബ്രെയിൻ വാഷ് ചെയ്യുന്നത്. ബാലച്ചേട്ടൻ ആ വീഡിയോയിൽ പറയുകയാണ്, കൂടെ ബാലച്ചേട്ടന്റെ ബ്രദറും എന്റെ അച്ഛനുമൊക്കെ ഉണ്ടായിരുന്നുവെന്ന്. അണ്ണൻ ആ സമയത്ത് അവിടെയില്ല. എന്റെ അച്ഛൻ ഐ സി യുവിലേക്ക് കയറിയിട്ടില്ല. അവളെ ഞാൻ എങ്ങനെയാണ് ബ്രെയിൻവാഷ് ചെയ്യുന്നത്.

കോടതിയിൽ നിന്ന് മോളേ വലിച്ചിഴച്ച് കൊണ്ടുപോയാണ് വണ്ടിയിൽ കയറ്റിയത്. ഇതെങ്ങനെയാണ് ബ്രെയിൻവാഷ് ആകുന്നത്. നൂറ് കണക്കിനാളുകൾ കണ്ട സീനാണ്. മൂന്ന് വയസിൽ അവൾ കണ്ട് ഷോക്കായ കാര്യങ്ങൾ അവൾ പറഞ്ഞു. നിങ്ങൾ ഒന്ന് ആലോചിച്ചുനോക്കൂ. നമ്മുടെ കുട്ടിക്കാലത്തുണ്ടായ ഷോക്കായ അവസ്ഥകൾ ഓർമയില്ലേ. അത്ര വേദനിപ്പിച്ച, അല്ലെങ്കിൽ ഷോക്കായ കാര്യങ്ങൾ എനിക്കോർമയുണ്ട്. രണ്ട് വയസിലുണ്ടായ കാര്യങ്ങൾ വരെ എനിക്കോർമയുണ്ട്. ഫുൾ ചിത്രമായിട്ടില്ലെങ്കിലും ഫ്ലാഷ്‌പോലെ ഉണ്ട്. അവൾ കുഞ്ഞുവാവയായിരുന്ന സമയത്ത് ഈ വക സാഹചര്യങ്ങളിൽ നിന്ന് അവളെ പിടിച്ചുവലിച്ചുകൊണ്ടുപോയത് എന്റെ വീട്ടിലുണ്ടായിരുന്ന ജോലിക്കാരാണ്. അവൾക്കൊന്നും പറ്റരുതെന്ന് കരുതി അവളെ പിടിച്ചെടുത്ത് ചേച്ചിമാർ ഓടിക്കളയും. ആ ചേച്ചിമാർ കോടതിയിൽ ഇതൊക്കെ സാക്ഷി പറഞ്ഞിട്ടുള്ളതാണ്.

എന്റെ കുട്ടി സ്‌കൂളിൽ പോകുമ്പോൾ അല്ലെങ്കിൽ പരിപാടിക്ക് പോകുമ്പോൾ അച്ഛന്റെ കൂടെ പോയിക്കൂടെയെന്ന് ചിലർ ചോദിക്കുന്നു. ഒരിക്കൽ സ്‌കൂളിലെ ഒരു കുട്ടി അവളോട് പറഞ്ഞു നിന്റെ അച്ഛൻ പറഞ്ഞു അമ്മ അഗ്ലിയാണെന്ന്. മോള് കരഞ്ഞുകൊണ്ടാണ് വീട്ടിൽ വന്നത്. അഭിരാമി സ്‌കൂളിൽ പോയി പ്രിൻസിപ്പലിനോട് സംസാരിച്ചു. ഇങ്ങനത്തെ സാഹചര്യത്തിലൂടെയാണ് അവൾ കടന്നുപോകുന്നത്. മിണ്ടാതിരിക്കുമ്പോൾ വീണ്ടും കുറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നത്.

ഞാൻ എന്ത് തെറ്റാണ് എന്റെ ലൈഫിൽ ചെയ്തതെന്നാണ് നിങ്ങൾ പറയുന്നത്. പതിനെട്ട് വയസിൽ ആദ്യമായിട്ടൊരാളെ സ്‌നേഹിച്ചു, കല്യാണം കഴിച്ചു. അതുകഴിഞ്ഞ് ഞാനവിടെ അനുഭവിച്ച കാര്യങ്ങൾ, പല ദിവസവും ചോരതുപ്പി ഓരോ മൂലയ്ക്കലും കിടന്നു. എനിക്കെന്റെ വീട്ടിൽ പോലും പറയാൻ പറ്റില്ലായിരുന്നു. കാരണം, അച്ഛനും അമ്മയും അത്രയും എതിർത്ത വിവാഹമായിരുന്നു. ഒരുപാട് കാര്യങ്ങളിൽ ഞാനും എന്റെ കുടുംബവും ചീറ്റ് ചെയ്യപ്പെട്ടു. ബാലച്ചേട്ടൻ മുമ്പ് ചന്ദന സദാശിവ റെഡ്ഡിയാർ എന്ന ചേച്ചിയെ വിവാഹം കഴിച്ചിരുന്നെന്ന് വിവാഹ നിശ്ചയത്തിന് ശേഷമാണ് ഞങ്ങൾ അറിയുന്നത്. ആ ബന്ധം ഡിവോഴ്സായതാണെന്ന് അച്ഛന്റെ സുഹൃത്തുകൂടിയായ രാജാമണി സാറാണ് പറയുന്നത്. എൻഗേജ്‌മെന്റൊക്കെ വലിയ വാർത്തയായതാണ്. എങ്കിലും ഇതറിഞ്ഞപ്പോൾ ഈ ബന്ധം വേണ്ടെന്ന് അച്ഛനും അമ്മയുമൊക്കെ പറഞ്ഞതാണ്. പക്ഷേ എനിക്ക് അത്രയും ഇഷ്ടമായിരുന്നു ബാലച്ചേട്ടനെ.

ചോര തുപ്പിക്കിടക്കുന്ന അവസ്ഥയിൽ ഞാൻ മാത്രമല്ല, എന്റെ കുഞ്ഞും അതിന്റെ ഭാഗമാകുമെന്ന് മനസിലായതോടെയാണ് കിട്ടിയ സാധനവുമെടുത്ത് ആ വീട്ടിൽ നിന്ന് ഓടുന്നത്. അല്ലാതെ നിങ്ങൾ പറയുന്നതുപോലെ കോടികൾ എടുത്ത് ഓടിയതല്ല. ആ ഒരു അവസ്ഥയാണ് കുപ്പി എറിഞ്ഞതിനെപ്പറ്റി അവൾ പറഞ്ഞത്. എന്റെ സ്വർണവും വണ്ടിയുമൊന്നും ഞാനവിടുന്ന് എടുത്തിട്ടില്ല. ഞങ്ങൾക്കുള്ള ഒരു വീട് വിറ്റാണ് സ്വർണമൊക്കെ വാങ്ങിയത്. എന്റെയും മോളുടെയും ജീവിതം പോയതാണ്. എന്റെ പഠിപ്പും പോയതാണ്. എല്ലാ വിവാഹ മോചനവും നടക്കുന്നതുപോലെ ഞാനും നഷ്ടപരിഹാരം ചോദിച്ചു.

മോളെ കോടതിയിൽ നിന്ന് വലിച്ചുകൊണ്ടുപോയത് അവൾക്ക് വലിയ ട്രോമയായിരുന്നു. ഡാഡി വന്ന് പിടിച്ചുകൊണ്ടുപോകുമോയെന്ന് ചോദിച്ച് സ്‌കൂളിൽ പോലും പോകാൻ പേടിയായി. അപ്പോഴാണ് ഞാൻ കേസിൽ നിന്ന് പിന്മാറുന്നത്. നഷ്ട പരിഹാരമൊന്നും വേണ്ട, എന്റെ കുഞ്ഞിനെ മാത്രം ഉപദ്രവിക്കാതിരുന്നാൽ മതിയെന്ന് പറഞ്ഞു. പൈസ വേണ്ടെങ്കിൽ കൊച്ചിനെ വേണ്ടെന്ന് പുള്ളിയും പറഞ്ഞു. അങ്ങനെയാണ് കേസ് തീർപ്പാക്കിയത്. അവളുടെ കല്യാണത്തിന് പോലും ഒറ്റ പൈസ തരില്ലെന്ന് ആ പേപ്പറിൽ വ്യക്തമായി എഴുതിയിട്ടുണ്ട്. ഇപ്പോൾ അച്ഛനും പോയി. ഞങ്ങൾ നാല് പെണ്ണുങ്ങൾ മാത്രമേയുള്ളൂ. അമ്മയ്ക്കാണേൽ ബിപിയൊക്കെ ഉണ്ട്.


അടിയും തൊഴിയും കൊണ്ടതുകൊണ്ട് എന്റെ ശരീരത്തിലുണ്ടായ പാടുകളും മറ്റും ഞാൻ ഇപ്പോഴും ചികിത്സിച്ചുകൊണ്ടിരിക്കുകയാണ്. ബ്ലീഡിംഗ് ആയി ആശുപത്രിയിലായി. സർജറി ചെയ്തതാണ്. ഇപ്പോൾ ചെസ്റ്റ് പെയിന് ചികിത്സ എടുത്തോണ്ടിരിക്കുകയാണ്. സ്വന്തമായൊരു വീടുവയ്ക്കാൻ നെട്ടോട്ടമോടുകയാണ്.

പതിനാല് വർഷത്തിന് ശേഷമാണ് മറ്റൊരു റിലേഷനിലേക്ക് വന്നത്. ഞങ്ങളുടെ ഇടയിൽ സംഗീതമുണ്ടായിരുന്നു. കൊളമായിപ്പോകല്ലേ എന്ന് പ്രാർത്ഥിച്ചല്ലേ എല്ലാവരും ഒരു ബന്ധം തുടങ്ങുക. അതുപോലെ തന്നെയായിരുന്നു ഇതും. അപ്പുറത്തും ഒരു വിവാഹം നടന്നിരുന്നു. ഇത്രയും നാൾ അതിനെക്കുറിച്ച് ഞാൻ പറഞ്ഞിട്ടില്ല. ഒരുപാട് ആഗ്രഹിച്ചായിരുന്നു രണ്ടാമത്തെ റിലേഷനിൽ വന്നത്. പക്ഷേ അത് വർക്കായില്ല. സ്നേഹത്തോടെ പിരിഞ്ഞു."- അമൃത പറഞ്ഞു.

TAGS: ACTOR BALA, AMRUTHA SURESH, DIVORCE CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.