തിരുവനന്തപുരം: നിയമസഭയുടെ ആദ്യദിവസം കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വിഡി സതീശനുമായുളള അന്തർധാരയെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. വയനാട്ടിലെ യഥാർത്ഥ കണക്ക് കേന്ദ്രസർക്കാരിന് നൽകിയോയെന്ന് ചോദിക്കേണ്ട പ്രതിപക്ഷം ഭരണപക്ഷത്തിനു വിധേയപ്പെട്ടെന്നും അദ്ദേഹം പ്രതികരിച്ചു.
'മുഖ്യമന്ത്രിയോ റവന്യൂമന്ത്രിയോ വയനാട് ദുരന്തത്തിലെ യഥാർത്ഥ നാശനഷ്ടക്കണക്കുകൾ സഭയിൽ വെളിപ്പെടുത്തിയിട്ടില്ല. കേന്ദ്രസർക്കാരിന് ശരിയായ കണക്ക് സമർപ്പിച്ചിട്ടുണ്ടോ എന്ന് പ്രതിപക്ഷം ചോദിക്കുന്നുമില്ല. വീഴ്ചകൾ ചോദ്യം ചെയ്യേണ്ട പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ കുഴലൂത്തുകാരനായി മാറി. വയനാട്ടിൽ പ്രധാനമന്ത്രി നേരിട്ടെത്തിയതാണ്. ദുരന്തബാധിതരെ അദ്ദേഹം ആശ്വസിപ്പിച്ചു. കണക്കുകൾ സമർപ്പിക്കാൻ സംസ്ഥാനത്തിന് നിർദ്ദേശം നൽകി.
ഒരു ശവ സംസ്കാരത്തിന് 75,000 എന്നതുപോലുള്ള കള്ളക്കണക്കല്ലാതെ മറ്റൊന്നും കേരളസർക്കാർ നൽകിയിട്ടില്ല. അതിലെ യാഥാർത്ഥ്യം പ്രതിപക്ഷം ചോദ്യംചെയ്യുന്നില്ല. ദേശീയദുരന്തനിവാരണ ഫണ്ടിൽ നിന്ന് അഞ്ച് വർഷത്തിനിടെ 1471 കോടി രൂപ കേരളത്തിന് അനുവദിച്ചു. ഈ വർഷത്തെ ആദ്യ ഗഡുവായ 146 കോടി രൂപ കഴിഞ്ഞ ദിവസം നൽകി. ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന തുകയുടെ മാനദണ്ഡം ഉണ്ടാക്കിയത് യുപിഎ സർക്കാരാണെന്നത് സതീശൻ മറക്കരുത്'-മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |