കൊല്ലം: മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് പുളിച്ചുപോയ ആട്ടിയ മാവ് തലയിൽ ഒഴിച്ച് പ്രതിഷേധിച്ച് സംരംഭകൻ. ഇളമ്പള്ളൂർ വേലുത്തമ്പി നഗറിൽ ആട്ട് മിൽ നടത്തുന്ന കുളങ്ങരക്കൽ രാജേഷാണ് കുണ്ടറ കെഎസ്ഇബി ഓഫിസിനു മുന്നിൽ ആട്ടിയ മാവിൽ കുളിച്ച് പ്രതിഷേധിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് 1 മുതൽ 3 വരെയാണ് വൈദ്യുതി മുടങ്ങുമെന്ന് അറിയിച്ചതെങ്കിലും രാവിലെ 9.30 മുതൽ 10. 30 വരെ തുടരെ വൈദ്യുതി തടസ്സപ്പെട്ടു. പിന്നീട് 11 മണിയോടെ വൈദ്യുതി പൂർണമായും നിലച്ചു. ഇതോടെ രാജേഷ് പകുതി മാത്രം ആട്ടിവച്ച മാവ് പുളിച്ചു ഉപയോഗശൂന്യമായി.
തുടർന്നാണ് രാജേഷ് 2മണിയോടെ കെഎസ്ഇബി ഓഫിസിൽ വന്ന് പ്രതിഷേധിച്ചത്. 1ന് മുൻപ് മാവ് കടകളിൽ കൊടുക്കുന്നതിനായി രാവിലെ 6 മുതൽ ആരംഭിച്ച ജോലിയും 10000 രൂപയുടെ സാമ്പത്തികവും നഷ്ടമായതായി രാജേഷ് പറഞ്ഞു. പ്രതിഷേധവുമായി കെഎസ്ഇബിയിൽ എത്തിയപ്പോഴാണ് തനിക്ക് 11 മണി മുതൽ വൈദ്യുതി മുടങ്ങുമെന്ന മെസേജ് ലഭിച്ചതെന്ന് രാജേഷ് പറയുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ ഉയർന്ന ഉദ്യോഗസ്ഥർക്കും പൊലീസിലും പരാതി നൽകാൻ ഒരുങ്ങുകയാണ് രാജേഷ്.
എന്നാൽ, ട്രാൻസ്‌ഫോമർ അടിയന്തരമായി മാറ്റേണ്ടി വന്നതിനാലാണ് വൈദ്യുതി മുടങ്ങിയതെന്നു കുണ്ടറ സെക്ഷൻ സബ് എൻജിനീയർ പറഞ്ഞു. ഉപഭോക്താക്കൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകിയതായും ഫോണിൽ അയച്ച മെസേജ് ലഭിക്കാൻ വൈകിയതാകാമെന്നു സബ് എൻജിനീയർ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |