തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് പണം പിരിച്ചതിന് സസ്പെൻഷനിലാകുകയും പിന്നീട് തിരിച്ചെടുക്കപ്പെടുകയും ചെയ്ത ചേർത്തലയിലെ സി.പി.എം ലോക്കൽ കമ്മിറ്റി മെമ്പർ ഓമനക്കുട്ടനെ പിന്താങ്ങി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മാദ്ധ്യമഭീകരതയുടെ ഏറ്റവും വലിയ ഇരയാണ് ഓമനക്കുട്ടനെന്നും ക്യാമ്പുകളിൽ ചെന്ന് സർക്കാരിനെതിരെ ഇല്ലാക്കഥകൾ ഉണ്ടാക്കുന്ന മാദ്ധ്യമപ്രവർത്തകർക്ക് ക്യാമ്പിലെ അവസാനത്തെ ആൾക്കുവേണ്ടിയും രാപ്പകലില്ലാതെ ഓടി നടക്കുന്നവരെ പരിചയം കാണില്ലെന്നും മന്ത്രി സൂചിപ്പിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. മറ്റുള്ളവരെ സഹായിക്കാൻ നടക്കുന്നവരിൽ വാർത്താ മാദ്ധ്യമങ്ങൾ യാതൊരു വാർത്താ പ്രാധാന്യവും കാണില്ലെന്നും മന്ത്രി പരിഹസിച്ചു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
'സഖാവ് ഓമനക്കുട്ടനെ വിളിച്ചു ഞാന്‍ സംസാരിച്ചു. ഓമനക്കുട്ടന്‍ ആരെന്നത് ഇപ്പോള്‍ പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ?
പ്രളയകാലത്ത് തലപൊക്കുന്ന വിഷജീവികളുടെ, കള്ളം മാത്രം പ്രചരിപ്പിക്കുന്നവരുടെ, മാധ്യമഭീകരതയുടെ ഏറ്റവും പുതിയ ഇരയാണ് ഓമനക്കുട്ടന്‍.
ക്യാമ്പുകളിൽ ചെന്ന് സർക്കാരിനെതിരെ അടിക്കാൻ ഇല്ലാക്കഥകള്‍ക്ക് മാത്രം പ്രാധാന്യം നൽകുന്ന മാധ്യമപ്രവർത്തകർക്ക് ഓമനകുട്ടന്മാരെ പോലെ രാപ്പകലില്ലാതെ ക്യാമ്പിൽ അവസാനത്തെ ആൾക്കും വേണ്ടി ഓടി നടക്കുന്നവരെ പരിചയം കാണില്ല. തന്റെ കയ്യിൽ നിന്നെടുത്തും ഇല്ലെങ്കിൽ ചുറ്റുമുള്ളവരോട് കടം വാങ്ങിയും ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നവരെ കണ്ണില്‍ പിടിക്കില്ല. അവർ ക്യാമ്പിൽ മനുഷ്യരെയോ അവരുടെ സഹവർത്തിത്വത്തെയോ കാണില്ല, അതിലൊക്കെ എന്ത് വാര്‍ത്താപ്രാധാന്യം?
നിക്ഷിപ്ത താല്പര്യക്കാരായ ചില മാധ്യമങ്ങളുടെ മറ്റൊരു നുണക്കഥ കൂടെയാണ് തകര്‍ന്നു വീണത്. ഓരോ ദിവസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിശ്വാസ്യത തകർക്കാനായെന്ന വണ്ണം കള്ളവാർത്ത പടച്ചു വിടുന്ന ദയനീയ അവസ്ഥയിലാണ് ഇക്കൂട്ടര്‍ ഇപ്പോള്‍. ഇന്നലെ റബ്കോയുടെ കടങ്ങള്‍ എഴുതിത്തള്ളി എന്ന വ്യാജവാര്‍ത്തയായിരുന്നു എഷ്യാനെറ്റ് അതീവപ്രാധാന്യത്തോടെ പ്രൈം ടൈം ചര്‍ച്ച ആക്കിയത്. കഴിഞ്ഞ വര്‍ഷം സർക്കാരെടുത്ത് അറിയിച്ച തീരുമാനങ്ങൾ പ്രളയസമയത്ത് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയാക്കുന്ന മാധ്യമങ്ങൾ ഒരു നാട് ദുരന്തം നേരിടുമ്പോൾ ചെയ്യേണ്ടതെന്തെന്നും ഇപ്പോൾ ചെയ്യുന്നതെന്തെന്നും സ്വയം വിമര്‍ശനപരമായി പരിശോധിക്കേണ്ടതുണ്ട്, തിരിച്ചറിയേണ്ടതുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത കാരണം ഒരു മനുഷ്യന് അഭിമാനക്ഷതവും വേദനയും ഉണ്ടായതില്‍ മാപ്പ് പറയുകയാണ് ഇത്തിരിയെങ്കിലും മാനവികബോധം ഉണ്ടെങ്കില്‍ ഓമനക്കുട്ടനെ അപരാധിയായി ചിത്രീകരിച്ച മാധ്യമങ്ങള്‍ ചെയ്യേണ്ടത്.
ദുരന്തമുഖത്ത് മുന്നിൽ നിൽക്കുന്ന, ജനങ്ങൾക്കൊപ്പം ചേർന്ന് ദുരിതം നേരിടുന്ന ആ മനുഷ്യന്റെ ആത്മാഭിമാനം മുറിവേറ്റതിൽ വേദനിക്കുന്നു. ആ സഖാവിനെ അഭിവാദ്യം ചെയ്യുന്നു. അദേഹത്തെ ഒരു ദിവസത്തേക്കെങ്കിലും തെറ്റിദ്ധരിച്ച മുഴുവന്‍ മലയാളികള്‍ക്ക് വേണ്ടി മാപ്പ് ചോദിക്കുന്നു. ലാൽസലാം.'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |