ആലപ്പുഴ: ദേശീയപാതയിൽ കളർകോട് ഭാഗത്ത് കാറും കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരണപ്പെട്ടു. എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. ഇതോടെ കളർകോട് അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി.
കഴിഞ്ഞ തിങ്കളാഴ്‌ച രാത്രി 9.30 ഓടെ കളർകോട് ചങ്ങനാശേരി മുക്കിലായിരുന്നു അപകടം. ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചറും വണ്ടാനം ഭാഗത്തുനിന്നു ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന ടവേര കാറുമാണ് കൂട്ടിയിടിച്ചത്. മെഡിക്കൽ കോളേജിൽ നിന്ന് ആലപ്പുഴയിൽ സിനിമയ്ക്കായി കാറിൽ വരികയായിരുന്നു പതിനൊന്നംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളായ കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, കോട്ടയം സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ്, പാലക്കാട് സ്വദേശി ശ്രീദേവ്,ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് മരിച്ചത്.
ഗൗരീശങ്കർ എന്ന വിദ്യാർത്ഥിയാണ് കാറോടിച്ചത്. അപകടത്തിന് തൊട്ടുമുമ്പ് കെഎസ്‌ആർടിസി ബസിനെ മറികടന്നെത്തിയ കാറിന്റെ തീവ്രവെളിച്ചത്തിൽ ഗൗരീശങ്കറിന്റെ കാഴ്‌ച മറഞ്ഞതാകാം അപകടത്തിന് കാരണമായതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിഗമനം. അപകടമുണ്ടായത് തൊട്ടുപിന്നിലെ വാഹനത്തെ മറികടക്കുന്നതിനിടെ ആണെന്ന് ഗൗരീശങ്കർ മൊഴി നൽകിയിരുന്നു. മുമ്പിലുണ്ടായിരുന്ന കാറിനെ വലതുവശം വഴി മറികടക്കുമ്പോൾ ഉദ്ദേശിച്ച വേഗം കിട്ടിയില്ല. എതിർവശത്ത് നിന്ന് കെഎസ്‌ആർടിസി ബസ് വരുന്നത് കണ്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടി. വാഹനം നിയന്ത്രണംവിട്ട് വലതുവശത്തേക്ക് തെന്നിമാറിയാണ് ബസിൽ ഇടിച്ചുകയറിയതെന്നും തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര സ്വദേശി ഗൗരീശങ്കർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |