
സമുദായ നേതൃത്വത്തിലേക്ക്
ശ്രീനാരായണ ഗുരുവിനെ ആത്മീയനേതാവായി അംഗീകരിച്ച് ബാല്യ- കൗമാരങ്ങൾ പിന്നിട്ട കെ.എസ്.സ്വാമിനാഥൻ കേന്ദ്രപൊതുമേഖല സ്ഥാപനമായ കളമശേരി എച്ച്.എം.ടിയിൽ ഓഫീസറായി ജോലിചെയ്യുമ്പോഴാണ് സമുദായ സംഘടനാരംഗത്ത് സജീവ സാന്നിദ്ധ്യമായത്. എസ്.എൻ.ഡി.പി യോഗം അത്താണി ശാഖയിലെ സാധാരണ അംഗമെന്ന നിലയിലായിരുന്നു തുടക്കം. അവിടെ മികവ് തെളിയിച്ചതിനുള്ള അംഗീകാരമായി ശാഖാ പ്രസിഡന്റായി തിരഞ്ഞെടുത്തു. പത്തുവർഷം പ്രസിഡന്റ് പദത്തിൽ മികവുറ്റ പ്രവർത്തനം കാഴ്ചവച്ചു. ശാഖയുടെ പഴയ മന്ദിരം പുതുക്കി പണിയുന്നതിനും എല്ലാ കുടുംബങ്ങളിലും ശ്രീനാരായണ സന്ദേശം എത്തിക്കുന്നതിനും പ്രസിഡന്റ് എന്ന നിലയിൽ പ്രധാന പങ്ക് വഹിച്ചു. 2006ൽ എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം എന്ന നിലയിൽ യോഗനേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസറായും അസിസ്റ്റന്റ് സെക്രട്ടറിയായും പ്രധാന ചുമതലകളിൽ നിയുക്തനായി. ഇതിനിടെ കുറച്ചുകാലം എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.
ഒൗദ്യോഗിക ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം, ഗുരുദേവ കൃതികൾ, അവയുടെ വ്യാഖ്യാനം, ഗുരുദേവന്റെ ഗൃഹസ്ഥ- സന്യസ്ത ശിഷ്യന്മാരുടെ ജീവചരിത്രം എന്നിവയൊക്കെ നിരന്തരം വായിച്ച് ഹൃദിസ്ഥമാക്കി.വീട്ടിലെ ഗ്രന്ഥശാലയിൽ ഗുരുദേവസംബന്ധിയായി പുസ്തകങ്ങളുടെ വലിയൊരു ശേഖരമുണ്ട്. അറിയുക, ആചരിക്കുക, പ്രചരിപ്പിക്കുക എന്നതാണ് ഒരു ശ്രീനാരായണീയന്റെ ദൗത്യമെന്ന് തിരിച്ചറിവായകാലം മുതൽ ഗുരുധർമ്മപ്രചാരണത്തിന് മുൻതൂക്കം നൽകി. കേരളത്തിനകത്തും പുറത്തുമായി അയ്യായിരത്തിലധികം വേദികളിലൂടെ പതിനായിരക്കണക്കിന് ആളുകളിലേക്ക് ഗുരുസന്ദേശമെത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. എത്രനേരം കേട്ടിരുന്നാലും സദസിനെ അലോസരപ്പെടുത്താത്ത പ്രഭാഷണശൈലിയാണ് സ്വാമിനാഥന്റെ സവിശേഷത. ഗുരുധർമ്മ പ്രഭാഷണത്തിന് പ്രതിഫലം വാങ്ങാറില്ല. കാരണം, പ്രഭാഷണങ്ങൾ ഗുരുദേവനുള്ള കാണിക്കയാണ് .അതിന് പ്രതിഫലം ആവശ്യമില്ല. സുഖമായി ജീവിക്കാനുള്ള വഹകളൊക്കെ ഭഗവാൻ കനിഞ്ഞു നൽകിയിട്ടുണ്ട്. ഗുരുദേവനെക്കുറിച്ച് സംസാരിക്കുമ്പോൾ ലഭിക്കുന്ന ആത്മനിർവൃതിൽ ആനന്ദം കണ്ടെത്തുന്നതാണ് തന്റെ സംതൃപ്തിയെന്ന് സ്വാമിനാഥൻ പറയുന്നു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് ഡോ.എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങിയ നേതാക്കളുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് സ്വാമിനാഥൻ. പരിമിതമായ സംഘടനാപ്രവർത്തനങ്ങളിൽ നിന്ന് എസ്.എൻ.ഡി.പി യോഗത്തെ കേരളത്തിലെ പ്രധാന സമുദായ സംഘനയായി ഉയർത്തിക്കൊണ്ടുവന്നത് വെള്ളാപ്പള്ളി നടേശനാണ്. അദ്ദേഹത്തിന്റെ കരങ്ങൾക്ക് ശക്തിപകരുക എന്നത് ഓരോ ശ്രീനാരായണീയന്റെയും ദൗത്യമാണ്. എന്നാൽ സമുദായത്തിലെ യുവതലമുറ ഗുരുദേവ ദർശനം ഉൾക്കൊള്ളാതെ വഴിമാറി നടക്കുന്നത് ആശങ്കാജനകമാണെന്നും സ്വാമിനാഥന് അഭിപ്രായമുണ്ട്. രണ്ടായിരം വർഷം മുമ്പ് അവതരിച്ച യേശുക്രിസ്തുവിനും ആയിരത്തിയഞ്ഞൂറ് വർഷത്തിന് മുമ്പ് അവതരിച്ച മുഹമ്മദ് നബിക്കും ലോകമെമ്പാടും അനുയായികൾ ഉണ്ടായതും ഇപ്പോഴും എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നതും ആ മതവിഭാഗങ്ങളുടെ വിശ്വാസത്തിൽ നിന്നാണ്. എന്നാൽ ഈ കൊച്ചു കേരളത്തിൽ നമ്മുടെ പൂർവികർക്കൊപ്പം ഇറങ്ങിനടന്ന ശ്രീനാരായണ ഗുരുവിനെ അറിയുന്നതിലും അനുവർത്തിക്കുന്നതിലും യുവതലമുറ വിമുഖരായാൽ ഏകലോക മാനവീകതയെന്ന മഹത്തായ സന്ദേശം അസ്ഥാനത്താകുമെന്നാണ് സ്വാമിനാഥന്റെ ആശങ്ക.
അത്താണി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ ഗുരുദേവ ട്രസ്റ്റിന്റെ പ്രസിഡന്റ്, ആലുവ കേന്ദ്രമായ ശ്രീനാരായണ ക്ളബ് പ്രസിഡന്റ്, ശാന്തിനഗർ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്, ദുർഗാദേവീക്ഷേത്രം പുനരുദ്ധാരണ സമിതി ചെയർമാൻ, സ്റ്റാലിയൻസ് ഇന്റർനാഷണൽ ലയൺസ് ക്ലബ്ബ് അംഗം, പറവൂരിലുള്ള സംഗമിത്ര വൈസ് പ്രസിഡന്റ് എന്നീ നിലകളിലും കെ.എസ്. സ്വാമിനാഥന്റെ സാന്നിദ്ധ്യമുണ്ട്.
കുടുംബം
കോഴിക്കോട് ജില്ലയിലെ വെള്ളയിൽ പരേതരായ സാമിക്കുട്ടിയുടെയും അമ്മിണിയുടെയും മകനാണ് കെ.എസ്. സ്വാമിനാഥൻ. പിതാവിന് കളമശേരി എച്ച്.എം.ടിയിൽ ജോലി ലഭിച്ചതോടെ കൊച്ചിയിലേക്ക് താമസം മാറി. പ്രാഥമിക വിദ്യഭ്യാസം കളമശേരി ഹൈസ്കൂളിലായിരുന്നു. കളമശേരി ഗവ. ഐ.ടി.ഐയിൽ നിന്ന് എൻ.എ.എൽ പരിശീലനം
പൂർത്തിയാക്കിയശേഷം മെക്കാനിക്കൽ എൻജിനീയറിംഗിൽ ഡിപ്ളോമയും കരസ്ഥമാക്കി. 1978ൽ എച്ച്.എം.ടിയിൽ ട്രെയിനിയായി. 1982 ൽ ടർണർ പദവിയിൽ സ്ഥിരനിയമനം ലഭിച്ചു. 2002ൽ ഓഫീസർ ഗ്രേഡിൽ പ്രമോഷൻ ലഭിച്ച് അസിസ്റ്റന്റ് എൻജിനീയർ ആയി. കമ്പനിയുടെ ഹ്യൂമൻ റിസോഴ്സ്, പബ്ളിക് റിലേഷൻസ്, പ്ളാനിംഗ് വിഭാഗങ്ങളിൽ പ്രവർത്തിച്ച് 2017 ൽ പബ്ളിക് റിലേഷൻസ് വിഭാഗം മേധാവിയായി വിരമിച്ചു. എങ്കിലും പ്രവർത്തന മികവ് പരിഗണിച്ച് രണ്ടു വർഷത്തേക്കു കൂടി പബ്ളിക് റിലേഷൻസ് വിഭാഗം മേധാവിയായി ജോലിയിൽ തുടരാൻ എച്ച്.എം.ടി അനുവദിച്ചു. ശ്രീനാരായണീയ പ്രസ്ഥാനങ്ങളിലെയും പൊതുരംഗത്തെയും പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. വള്ളോപ്പള്ളി പാർത്ഥസാരഥി ക്ഷേത്രം ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയായ ഷിജയാണ് ഭാര്യ. മക്കൾ: സന്ദീപ് (സർക്കാർ ജീവനം). സനൂപ് (മറൈൻ എൻജിനീയർ). സ്വാതി ( എൻജിനീയർ). മരുമക്കൾ: കൃഷ്ണഗീതി, സൻജു, അഭിനന്ദ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |