തിരുവനന്തപുരം: വർക്കല അയിരൂരിൽ വൃദ്ധ മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ നിർണായക ഉത്തരവിറക്കി സബ് കളക്ടർ. വൃദ്ധദമ്പതികളുടെ മൂന്ന് മക്കളും എല്ലാ മാസവും പത്താം തീയതിക്ക് മുൻപായി 10,000 രൂപ തുല്യമായി മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നാണ് സബ് കളക്ടറുടെ ഉത്തരവ്.
മാതാപിതാക്കളുടെ മരുന്ന്, ഭക്ഷണം, വസ്ത്രം എന്നിവയ്ക്ക് ചിലവാകുന്ന തുക മക്കൾ മൂന്നുപേരും തുല്യമായി നൽകി സംരക്ഷണം ഉറപ്പാക്കേണ്ടതാണ്. മാതാപിതാക്കൾ താമസിക്കുന്ന വീട്ടിൽ തുടർന്ന് അവരുടെ സ്വെെര്യ ജീവിതത്തിന് തടസം നിൽക്കാൻ പാടില്ലെന്നും ഉത്തരവിൽ നിഷ്കർഷിക്കുന്നു. സബ് കളക്ടറുടെ ഉത്തരവിന്റെ പകർപ്പ് മാതാപിതാക്കൾക്ക് കെെമാറി.
ഇന്നലെ പൊലീസ് കേസെടുത്തതിന് പിന്നാലെ മകൾ വീടിന്റെ താക്കോൽ മാതാപിതാക്കൾക്ക് കെെമാറിയിരുന്നു. വീട്ടിൽ നിന്ന് വൃദ്ധ മാതാപിതാക്കളെ പുറത്താക്കിയ സംഭവത്തിൽ മകളെയും മരുമകനെയും പ്രതി ചേർത്ത് അയിരൂർ പൊലീസാണ് കേസെടുത്തത്.
അയിരൂർ തൃമ്പല്ലൂർ ക്ഷേത്രത്തിന് സമീപം വൃന്ദാവനത്തിൽ സുഷമ(72), ക്യാൻസർ രോഗിയായ ഭർത്താവ് സദാശിവൻ (79) എന്നിവരെ വെള്ളിയാഴ്ച വൈകിട്ട് വീടിന് പുറത്താക്കിയെന്ന പരാതിയിലാണ് മകൾ സിജി,വയനാട്ടിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന ഭർത്താവ് ബാഹുലേയൻ എന്നിവർക്കെതിരെ പൊലീസ് നിയമനടപടി സ്വീകരിച്ചത്. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും നിയമത്തിന്റെ 24-ാം വകുപ്പും,വഞ്ചനാപരമായ പ്രേരണ,തെറ്റായ വാഗ്ദാനങ്ങൾ, പ്രധാനപ്പെട്ട വസ്തുതകൾ മറയ്ക്കൽ എന്നിവ ചുമത്തിയുമാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |