കോട്ടയം: കെവിൻ കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് ജീവിതാവസാനം വരെ അകത്ത് കിടക്കാനുള്ള വകുപ്പുണ്ടെങ്കിലും ജയിലിൽ പ്രതികളുടെ സ്വഭാവവും സർക്കാരിന്റെ കാരുണ്യവും അനുകൂലമായാൽ 14 വർഷം കഴിഞ്ഞ് പുറത്തിറങ്ങാനാകുമെന്ന് നിയമ വിദഗ്ദ്ധർ പറയുന്നു. സുപ്രീംകോടതി വിധിയനുസരിച്ച് ജീവപര്യന്തം ശിക്ഷ ജീവിതാവസാനംവരെ തടവ് എന്നാണെങ്കിലും സർക്കാർ ഇടപെട്ട് പുറത്തിറക്കാം.
ജീവപര്യന്തം തടവ് കേസുകളിൽ 14 വർഷത്തിന് ശേഷം തീരുമാനമെടുക്കാൻ സർക്കാരിന് അധികാരമുണ്ട്. കെവിൻ കേസിൽ ഇരട്ടജീവപര്യന്തം ഉൾപ്പെടെ ഒന്നിലേറെ തടവു ശിക്ഷകൾ വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ഒരു ജീവപര്യന്തം കാലയളവിലെ ശിക്ഷ അനുഭവിച്ചാൽ മതി. മാനസാന്തര സാഹചര്യമുണ്ടെന്ന് ബോദ്ധ്യപ്പെടുകയും നല്ലനടപ്പാണെന്ന് കണ്ടെത്തി ജയിൽ അധികൃതർ റിപ്പോർട്ട് നൽകുകയും ചെയ്താൽ 14 വർഷത്തിന് ശേഷം സർക്കാരിന് ഇടപെടാം. എന്നാൽ, എല്ലാ കേസുകളിലും ഇടപെടലുണ്ടാകണമെന്നുമില്ല. പ്രവീൺ വധക്കേസിൽ ഡിവൈ.എസ്.പി ഷാജി നിശ്ചിത കാലാവധിക്ക് ശേഷവും ജയിലിൽ കഴിയുന്നത് ഇത്തരം വാദത്തിനെതിരായി നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇതുവരെ റിമാൻഡിൽ കഴിഞ്ഞ കാലാവധി, പൊതു അവധി ദിവസങ്ങൾ, ഞായറാഴ്ചകൾ എന്നിവ പരിഗണിച്ചാൽ 14 വർഷത്തിന് മുമ്പേ സർക്കാരിന് മുന്നിൽ ഇവർക്കെത്താമെന്നും നിയമവിദഗ്ദ്ധർ സൂചന നൽകുന്നു. സർക്കാർ കനിഞ്ഞില്ലെങ്കിൽ ജീവിതകാലം മുഴുവൻ ഉള്ളിൽ കിടക്കേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |