പെരുമ്പാവൂർ: ഇസ്രായേലിൽ ജോലി വാങ്ങിക്കൊടുക്കാമെന്നുപറഞ്ഞ് ഉദ്യോഗാർത്ഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ.
കണ്ണൂർ ആലക്കോട് മണക്കടവ് ശ്രീവത്സംവീട്ടിൽ ശ്രീതേഷിനെയാണ് (35) കുറുപ്പംപടി പൊലീസ് പിടികൂടിയത്.
പൊലീസ് പറയുന്നത്: എറണാകുളം നോർത്തിൽ ശ്യാം എന്ന വ്യാജപേരിൽ ഡ്രീം ഹോളിഡേയ്സ് എന്ന സ്ഥാപനംവഴി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയാണ് ശ്രീതേഷ്. ഇസ്രായേലിലേക്ക് കൊണ്ടുപോയി ജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞ് നിരവധി ആളുകളിൽ നിന്നാണ് പണം തട്ടിയത്. കുറുപ്പംപടിയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രം പതിനഞ്ച് ലക്ഷത്തോളം രൂപ വാങ്ങിയിട്ടുണ്ട്. ഗഡുക്കളായാണ് പണം കൈപ്പറ്റിയിട്ടുള്ളത്. എറണാകുളത്തെ ഓഫീസ് വഴി തട്ടിപ്പ് നടത്തി ഒളിവിൽപ്പോയ പ്രതിയെ മാസങ്ങൾ നീണ്ട ശാസ്ത്രീയാന്വേഷണത്തിലൂടെയാണ് പിടികൂടിയത്.
റൂറൽ എസ്.പി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിൽ പെരുമ്പാവൂർ എ.എസ്.പി ശക്തിസിംഗ് ആര്യ, കുറുപ്പംപടി ഇൻസ്പെക്ടർ വി.എം. കഴ്സൺ, സബ് ഇൻസ്പെക്ടർമാരായ എൽദോ പോൾ. അബ്ദുൾ ജലീൽ, ഇബ്രാഹിംകുട്ടി, എ.എസ്.ഐ എം.ബി. സുബൈർ, സി.പി.ഒമാരായ അരുൺ കെ. കരുണൻ, പി.എം. ഷക്കീർ , സഞ്ജു ജോസ് എന്നിവരാണ് ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |