തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ ഉറ്റബന്ധുക്കളായ രണ്ടുപേരെക്കൂടി കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി വിവരം. കിളിമാനൂർ തട്ടത്തുമലയിൽ താമസിക്കുന്ന അമ്മയെയും മകളെയുമാണ് കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതെന്നാണ് അഫാൻ മൊഴി നൽകിയത്.
അഫാനെ സന്ദർശിച്ച മാനസികാരോഗ്യ വിദഗ്ധനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇവരെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെങ്കിലും മറ്റുള്ളവരെ കൊന്നതോടെ മനോവീര്യം ചോർന്ന് തളർന്നുപോയെന്നും അതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് അഫാൻ വെളിപ്പെടുത്തിയത്.
അതേസമയം, അഫാനെ ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റും. ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണിത്. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലെ അറസ്റ്റ് നടപടിയും ഇന്നുണ്ടാവും. വെഞ്ഞാറമൂട് പൊലീസാവും അറസ്റ്റ് രേഖപ്പെടുത്തുക. സഹോദരൻ അഫ്സാൻ, പെൺ സുഹൃത്ത് ഫർസാന എന്നിവരെ സ്വന്തം വീട്ടിൽവച്ചും പിതാവിന്റെ സഹോദരൻ ലത്തീഫ് , ഭാര്യ ഷാഹിദ എന്നിവരെ ചുള്ളാളത്തെ അവരുടെ വീട്ടിലെത്തിയും കൊലപ്പെടുത്തിയ കേസുകളിലാണ് അറസ്റ്റ്. അമ്മൂമ്മ സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് പൊലീസ് നേരത്തേ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അറസ്റ്റ് കഴിഞ്ഞാലുടൻ തെളിവെടുപ്പ് നടത്തും .
അഫാന്റെ മാനസികനില പഠിച്ചശേഷം കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസിന്റെ നീക്കം. അഫാന് മാനസിക പ്രശ്നമുണ്ടോ എന്ന സംശയം നേരത്തേ പൊലീസ് ഉൾപ്പെടെ പ്രകടിപ്പിച്ചിരുന്നു. കൊലയ്ക്ക് കാരണം സാമ്പത്തിക പ്രശ്നമാണെന്നാണ് ഇപ്പോഴുള്ള നിഗമനം. ബന്ധുക്കളോട് അഞ്ചുലക്ഷം രൂപ കടം ചോദിച്ചിരുന്നുവെന്നും അത് നൽകാത്തതിനാൽ അവരോട് പക തോന്നിയെന്നുമാണ് അഫാൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
എന്നാൽ തന്റെ കുടുംബത്തിന് വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളതായി അറിയില്ലെന്നാണ് അഫാന്റെ പിതാവ് അബ്ദുൾ റഹീം പറയുന്നത്. അഫാന്റെയും ഉമ്മയുടെയും സാമ്പത്തിക ഇടപാടുകളെ കുറിച്ചും, ഫർസാനയുടെ സ്വർണം അഫാൻ പണയം വെച്ചപ്പോൾ തിരികെ എടുത്ത് നൽകാൻ പിതാവ് റഹിം പണം നൽകിയതിനെ കുറിച്ചും വിശദമായി അന്വേഷിക്കും. കടം നൽകിയ മുഴുവൻ പേരെയും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |