കോയമ്പത്തൂർ: 54കാരിയുടെ സ്വർണമാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവതികൾ പിടിയിൽ. കോയമ്പത്തൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തിരുപ്പൂർ കരണംപേട്ട സ്വദേശികളായ എസ് കൃഷ്‌ണവേണി (37), ബി അഭിരാമി (36) എന്നിവരാണ് പിടിയിലായത്. നാലരപ്പവൻ സ്വർണമാലയാണ് യുവതികൾ പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ യുവതികളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പീലമേട് സ്വദേശിനിയായ ഗീതാമണിയുടെ മാലയാണ് ഇവർ മോഷ്ടിച്ചത്. രാത്രി 9.45 ഓടെ വീടിന് സമീപം വളർത്തുനായയുമായി നിൽക്കുകയായിരുന്ന ഗീതാമണിയുടെ അടുത്തേക്ക് രണ്ട് യുവതികൾ സ്കൂട്ടറിൽ എത്തി. ശേഷം തോളിൽ പ്രാണി ഇരിക്കുന്നുവെന്ന് പറഞ്ഞു. അത് പരിശോധിക്കാനായി ഗീതാമണി തിരിഞ്ഞുനോക്കിയ സമയം കൊണ്ട് സ്കൂട്ടറിന് പിന്നിൽ ഇരിക്കുകയായിരുന്ന അഭിരാമി മാല പൊട്ടിച്ചു.
തുടർന്ന് വളരെ വേഗത്തിൽ സ്കൂട്ടർ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. ഗീതാമണി ബഹളം വച്ചതിനെ തുടർന്ന് ഓടിയെത്തിയ അയൽക്കാർ സ്കൂട്ടറിലെത്തിയ യുവതികളെ പിന്തുടർന്ന് പിടികൂടി. പിന്നീട് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. ഒരു സ്വയം സഹായ സംഘത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപയുടെ വായ്പ എടുത്തിരുന്നെന്നും ഇത് തിരിച്ചടയ്ക്കാൻ വഴിയില്ലാതെ വന്നപ്പോൾ പണം കണ്ടെത്താനായി മാല മോഷ്ടിച്ചതാണെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.
ഏതാനും അഴ്ചകൾക്ക് മുൻപ് തുടയാലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു യുവതിയുടെ അഞ്ച് പവന്റെ മാല മോഷ്ടിച്ചതും ഇവരാണെന്ന് പൊലീസ് കണ്ടെത്തി. ഗാന്ധിമാ നഗറിൽ വയോധികയുടെ മുഖത്ത് മുളകുപൊടി വിതറിയ ശേഷം മാല പൊട്ടിക്കാൻ ശ്രമിച്ചതും ഇവരാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |