ഇരിട്ടി(കണ്ണൂർ): കീഴ്‌ത്താടിയിൽ ഗുരുതര മുറിവുമായി ജനവാസമേഖലയിൽ ഒരു പകൽ ചുറ്റിത്തിരിഞ്ഞ കുട്ടിയാനയെ മയക്കുവെടിവച്ച് പിടികൂടിയെങ്കിലും രക്ഷിക്കാനായില്ല. ചികിത്സാ കേന്ദ്രത്തിലെത്തിക്കാനുള്ള ശ്രമത്തിനിടെ ഇന്നലെ രാത്രിയോടെ കാട്ടാന ചരിഞ്ഞു. മൂന്നുവയസുള്ള പിടിയാനയാണ്. കീഴ്‌ത്താടിയിൽ പന്നിപ്പടക്കം പൊട്ടിപ്പരിക്കേറ്റതെന്നാണ് സൂചന.
ചൊവ്വാഴ്ച രാത്രിയാണ് അയ്യൻകുന്ന്, ആറളം ഗ്രാമപഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ കാട്ടാന എത്തിയത്. തുടർന്ന് പലയിടത്തായി ഓടി നടന്നു. ഇരിട്ടി കരിക്കോട്ടക്കരി ഭാഗത്ത് വൈകിട്ടോടെ ക്ഷീണിതയായി നിലയുറപ്പിച്ചു.
വയനാട്ടിൽ നിന്നെത്തിയ വെറ്ററിനറി ഡോക്ടർ അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലാണ് വൈകിട്ട് ഏഴോടെ മയക്കുവെടി വച്ചത്. ശാരീരികാവസ്ഥ പരിഗണിച്ചു ചെറിയ അളവിലുള്ള മരുന്നാണു വെടിക്കുപയോഗിച്ചത്.
വെടിയേറ്റതോടെ വനപാലകർക്കു നേരെ ഓടിയടുത്തെങ്കിലും പിന്നീട് റബർ തോട്ടത്തിൽ നിലയുറപ്പിച്ചു. ശരീരം തളർന്ന ആനയുടെ കാലുകളിലും കഴുത്തിലും കയർ ഉപയോഗിച്ച് കുരുക്കിട്ട് പ്രാഥമിക ചികിത്സ നൽകി. ജെ.സി.ബി ഉപയോഗിച്ചു മണ്ണുമാറ്റി ലോറി അടുത്തെത്തിച്ചാണു കയറ്റിയത്. ഇതിനിടയിൽ ആന തളന്നു വീണത് വേദനിപ്പിക്കുന്ന കാഴ്ചയായി. തുടർന്ന് ആറളം ഫാം ആർ.ആർ.ടി ക്യാമ്പിൽ എത്തിച്ചതിന് പിന്നാലെ ചരിയുകയായിരുന്നു. ചാലക്കുടിയിൽ മസ്തകത്തിന് മുറിവേറ്റ കാട്ടാന ചികിത്സയ്‌ക്കിടെ കഴിഞ്ഞയാഴ്ച ചരിഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |