
നടൻ കലാഭവൻ മണിയുടെ ഒൻപതാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് സംവിധായകൻ വിനയൻ. അനായാസമായ അഭിനയശൈലി കൊണ്ടും, ആരെയും ആകർഷിക്കുന്ന നാടൻ പാട്ടിന്റെ ഈണങ്ങൾ കൊണ്ടും, അതിലുപരി വന്നവഴി മറക്കാത്ത മനുഷ്യസ്നേഹി എന്ന നിലയിലും മലയാളിയുടെ മനസ്സിൽ ഇടം നേടിയ അതുല്യ കലാകാരനായിരുന്നു കലാഭവൻ മണിയെന്ന് വിനയൻ ഫേസ്ബുക്കിൽ കുറിച്ചു. മണിയുമായിട്ടുള്ള എന്റെ സിനിമാ ജീവിതത്തിലെ വർഷങ്ങൾ നീണ്ട യാത്രയും അകാലത്തിലുള്ള മണിയുടെ മരണവും എല്ലാം എന്റെ വ്യക്തി ജീവിതത്തെ പോലും സ്പർശിച്ചിരുന്നുവെന്നും വിനയൻ പറയുന്നു. മണിക്കു നേരെയുണ്ടായ ചില വിവേചനങ്ങളെ എതിർത്തുകൊണ്ട് മലയാള സിനിമക്കുള്ളിൽത്തന്നെ പലപ്പോഴും എനിക്കു പോരാടേണ്ടി വന്നിട്ടുണ്ട്. സിനിമയിലെ പ്രബലശക്തികളുടെ സമ്മർദ്ദത്താൽ എന്റെ മുന്നിൽ വന്നു പെടാതെ ഓടി മാറുന്ന മണിയേയും അന്ന് കണ്ടിട്ടുണ്ടെന്ന് വിനയൻ കുറിപ്പിൽ ചൂണ്ടിക്കാട്ടി.
അക്കാലത്ത് മണി അഭിനയിക്കുന്ന ഗുണ്ട" എന്നു പേരിട്ട "ഒരു സിനിമയുടെ പൂജക്കു വിളക്കു കൊളുത്തി കൊടുക്കാനായി അതിന്റെ സംവിധായകൻ സലിം ബാവയുടെയും മണിയുടെയും നിർബന്ധപ്രകാരം ഞാൻ പോയി ആ കർമ്മം നിർവ്വഹിച്ചിരുന്നു. ഞാൻ വിളക്കു കോളുത്തി എന്ന ഒറ്റക്കാരണത്താൽ ആ സിനിമ നടത്താൻ ഇന്നും ഫെഫ്കയുടെ നേതൃത്വത്തിൽ ഇരിക്കുന്ന ചില സംവിധായകർ അന്ന് സമ്മതിച്ചില്ലെന്ന് വിനയൻ ആരോപിച്ചു. ആ സിനിമയുടെ പേരുമാറ്റി അവർ പറയുന്ന ആളെക്കൊണ്ടു വിളക്കു കത്തിച്ചാലെ ഷൂട്ടിംഗ് നടത്തിക്കൂ എന്നു വാശി പിടിച്ചു.. ഗത്യന്തരമില്ലാതെ ആ നിർമ്മാതാക്കൾ സിനിമയുടെ പേരുമാറ്റി "പ്രമുഖൻ" എന്നാക്കി സംവിധായകൻ ബി ഉണ്ണികൃഷ്ണനെ കൊണ്ട് പൂജ നടത്തി ഷൂട്ടിംഗ് തുടങ്ങിയെന്നും വിനയൻ പറഞ്ഞു.
അടിസ്ഥാന വർഗ്ഗത്തിൽ നിന്ന് ഉയർന്നു വരികയും, താനെന്നും ഒരിടതു പക്ഷക്കാരനാണന്നു വിളിച്ചു പറയുകയും അവർക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്തിരുന്ന കലാഭവൻ മണിയുടെ സ്മാരകം ഇടതു പക്ഷ സർക്കാരിനു പൂർത്തിയാക്കാൻ കഴിയുന്നില്ല എന്നത് ഒരു വിരോധാഭാസമായി തോന്നുന്നുവെന്നും വിനയൻ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |