ജനങ്ങൾ കള്ളപ്പണം ഉപയോഗിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്ന ഏജൻസികളുടെ നേതൃത്വം വഹിക്കുന്ന ചില ഉദ്യോഗസ്ഥ പ്രമുഖരും കൈക്കൂലി വാങ്ങിയതിന്റെയും കള്ളപ്പണം സൂക്ഷിച്ചതിന്റെയും മറ്റും പേരിൽ അറസ്റ്റിലായിട്ടുള്ള നാടാണ് നമ്മുടേത്. ചില രാഷ്ട്രീയ പ്രമുഖരുടെ വസതികളിൽ നിന്ന് കണക്കിൽപ്പെടാത്ത കെട്ടുകണക്കിന് കറൻസി കണ്ടെത്തിയിട്ടുമുണ്ട്. അത്തരം വാർത്തകൾ ഞെട്ടലോടെയോ പുതുമയോടെയോ അല്ല ജനങ്ങൾ കേൾക്കുന്നത്. ഇത്തരം വാർത്തകളുടെ ആധിക്യം, ഇതൊക്കെ സ്വാഭാവികം എന്ന മട്ടിൽ കാണാൻ ജനങ്ങളെ പഠിപ്പിച്ചുകഴിഞ്ഞു. എന്നാൽ ഡൽഹി ഹൈക്കോടതിയിലെ മുതിർന്ന രണ്ടാമത്തെ ജഡ്‌ജിയായ യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ 15 കോടിയോളം രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തിയെന്ന ആരോപണം രാജ്യത്തെത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്. കൈക്കൂലിയുടെ അപ്രമാദിത്വം സമസ്ത മേഖലകളെയും വിഴുങ്ങുകയാണോ എന്ന സന്ദേഹം സാധാരണക്കാരിൽ സൃഷ്ടിക്കുന്നതാണ് ഈ സംഭവം.
ഇന്ത്യൻ നീതിന്യായ സംവിധാനം താരതമ്യേന അഴിമതി മുക്തമാണ് എന്നൊരു വിശ്വാസം ജനങ്ങളിൽ പരക്കെ നിലനിൽക്കുന്നുണ്ട്. നീതിമാന്മാരും സത്യസന്ധരുമായ ഒട്ടേറെപ്പേർ ഇന്നും കർമ്മം ചെയ്യുന്ന മേഖലയാണത്. ഈ ഒരൊറ്റ സംഭവംകൊണ്ട് ആ വിശ്വാസം തകർന്നുപോകുന്നതല്ലെങ്കിലും പുഴുക്കുത്തുകൾ നീതിന്യായ സംവിധാനത്തിന്റെ സിംഹാസനങ്ങളിലും കടന്നുകൂടിക്കഴിഞ്ഞു എന്ന സൂചന നൽകുന്നതാണ് ഈ സംഭവം.
ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ തീപിടിത്തമുണ്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം അദ്ദേഹം വസതിയിലുണ്ടായിരുന്നില്ല. തീ അണയ്ക്കുന്നതിനിടയിൽ ഫയർഫോഴ്സ് സംഘം കെട്ടുകണക്കിന് പണം കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ ഡൽഹി ഫയർഫോഴ്സ് മേധാവി അതുൽ ഗാർഗ് പിന്നീട് ഇതു നിഷേധിച്ചു. തീ കെടുത്തിയ ശേഷം സ്ഥലം പൊലീസ് ഏറ്റെടുത്തെന്നാണ് അദ്ദേഹം പറഞ്ഞത്.
എത്ര രൂപ കണ്ടെത്തിയെന്ന് ഒരു ഏജൻസിയും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ജസ്റ്റിസ് വർമ്മയെ അലഹബാദിലേക്ക് മാറ്റുന്നതായ വാർത്ത വന്നതിനെത്തുടർന്ന് അവിടത്തെ ബാർ അസോസിയേഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് 15 കോടിയോളം രൂപ കണ്ടെത്തിയെന്ന് പറയുന്നത്. ബാർ അസോസിയേഷനുകളുടെ ആരോപണം എത്രത്തോളം വിശ്വസനീയമാണെന്നതിനെക്കുറിച്ച് ജനങ്ങൾക്ക് സംശയങ്ങൾ തോന്നാം. ജസ്റ്റിസ് യശ്വന്ത് വർമ്മ ഡൽഹി ഹൈക്കോടതിയിലെ ന്യായാധിപനാകയാൽ ഇക്കാര്യത്തിന്റെ നിജസ്ഥിതി ജനങ്ങളെ അറിയിക്കേണ്ടത് സുപ്രീംകോടതിയുടെയും കേന്ദ്ര സർക്കാരിന്റെയും ഉത്തരവാദിത്വവും ബാദ്ധ്യതയുമാണ്. എന്തായാലും തീയില്ലാതെ പുക ഉണ്ടാകില്ല എന്ന ന്യായമനുസരിച്ച് ജസ്റ്റിസിന്റെ വസതിയിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തി എന്നത് വിശ്വസനീയമായിത്തന്നെ കണക്കാക്കാവുന്നതാണ്. ഡൽഹി ഹൈക്കോടതിയിലും ഈ വിഷയം ഉന്നയിക്കപ്പെട്ടു.
സംഭവം നമ്മെയൊന്നാകെ പിടിച്ചുലയ്ക്കുന്നതും മനോവീര്യം കെടുത്തുന്നതുമാണെന്നാണ് ഡൽഹി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാദ്ധ്യായ പ്രതികരിച്ചത്. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സമഗ്രമായ അന്വേഷണമാണ് കാലവിളംബം കൂടാതെ ഇക്കാര്യത്തിൽ നടക്കേണ്ടത്. അഴിമതിപ്പണമാണെങ്കിൽ അത് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചും, ജഡ്‌ജി എന്ന നിലയിൽ ഇദ്ദേഹം പരിഗണിച്ച, സാമ്പത്തിക വിഷയങ്ങൾ ഉൾപ്പെടുന്ന കേസുകളെക്കുറിച്ചും അന്വേഷണം നടക്കേണ്ടതാണ്. കുറ്റമറ്റ ഒരു നിരീക്ഷണ സംവിധാനത്തിന്റെ കുറവാണ് ഇത്തരം സംഭവങ്ങൾക്ക് വളമാകുന്നത്. പണം നൽകുന്നവരിലൂടെ പുറത്തുവരുന്ന വിവരങ്ങൾ കാറ്റിൽ പറന്നു നടന്നാലും ആരും അന്വേഷിക്കാൻ തയ്യാറാകില്ല. അങ്ങനെ വരുമ്പോഴാണ് പ്രകൃതിയുടെ നിമിത്തങ്ങളിലൂടെ ഇത്തരം സംഭവങ്ങൾ പുറത്തുവരുന്നത്. ജഡ്‌ജിമാർ മുൻ കാലങ്ങളിൽ സാമൂഹ്യ ജീവിതത്തിൽ നിന്ന് സ്വയം അകന്നു നിന്നിരുന്നതിൽ പുതിയ കാലത്ത് കുറവ് സംഭവിച്ചിട്ടുണ്ട്. ഇതിലൊക്കെ എന്ത് ക്രിയാത്മകമായ മാറ്റങ്ങളാണ് വരുത്തേണ്ടതെന്നും അതിന് സഹായകമായ മാർഗനിർദ്ദേശങ്ങൾ എന്തൊക്കെയാവണമെന്നും ചിന്തിക്കേണ്ട വേള കൂടിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |