കഴിഞ്ഞ അര പതിറ്റാണ്ടു കാലം മലയാളത്തിന്റെ സാംസ്കാരിക- സാമൂഹ്യ മേഖലകളിൽ നാടക പ്രസ്ഥാനത്തിലൂടെയും കഥാപ്രസംഗത്തിലൂടെയും വ്യക്തിമുദ്ര പതിപ്പിക്കുവാൻ കഴിഞ്ഞ പ്രതിഭയായിരുന്നു പ്രൊഫ. എ. അയിലം ഉണ്ണിക്കൃഷ്ണൻ. ദൃശ്യ, ശ്രാവ്യ, ആധുനിക മാദ്ധ്യമങ്ങൾ കടന്നെത്താതിരുന്ന കാലഘട്ടത്തിൽപ്പോലും ഗ്രാമ, നഗര ഭേദമെന്യേ കേരളത്തിലെ സാധാരണക്കാരന്റെ മനസിൽ കഥാപ്രസംഗ കലയിലൂടെ ചിരപ്രതിഷ്ഠ നേടാൻ ആദ്ദേഹത്തിനു കഴിഞ്ഞു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ അയിലം ഉണ്ണിക്കൃഷ്ണനുമായി അടുക്കുവാൻ എനിക്ക് സാഹചര്യമുണ്ടായത്, 'ശ്രീനാരായണ ഗുരുദേൻ" എന്ന കഥാപ്രസംഗം ഉദ്ഘാടനം ചെയ്യുന്നതിന് എന്നെ ക്ഷണിക്കുവാൻ അദ്ദേഹം വന്നതു മുതലാണ്. വിശ്വഗുരുവിനെ കഥപ്രസംഗ കലയിലൂടെ ലോകത്തിനു മുന്നിൽ വരച്ചുകാട്ടുവാൻ അദ്ദേഹം കാട്ടിയ വിരുതും പ്രതിഭയും തിരിച്ചറിഞ്ഞപ്പോൾ തോന്നിയ വാത്സല്യം, ജന്മാന്തരങ്ങളിലൂടെ കൈവന്ന സഹോദര ബന്ധമായി പിന്നീട് വളരുകയായിരുന്നു.
കേവലം രണ്ടുമണിക്കൂർ കൊണ്ട് ഗുരുദേവന്റെ ബാല്യം മുതൽ മഹാസമാധി വരെയുള്ള ജീവിതയാത്ര അയിലം പറഞ്ഞുതീർക്കുന്നത് അസാധാരണമായ വാഗ്വിലാസത്തോടെയായായിരുന്നു. ബാലനായ നാണുവിൽ നിന്ന് വിശ്വഗുരുവായുള്ള ഗുരുദേവന്റെ പരിണാമ കഥയിൽ, ഒരു നവോത്ഥാന നായകന്റെ പിറവി കേൾവിക്കാർക്ക് വിസ്മയപൂർവം തൊട്ടറിയാൻ കഴിഞ്ഞിരുന്നു. അയിലം ഉണ്ണിക്കൃഷ്ണൻ സെക്രട്ടറി പദം അലങ്കരിച്ച തോന്നയ്ക്കൽ ആശാൻ സ്മാരകത്തിലെ മണൽത്തരികൾ പോലും അദ്ദേഹത്തിന്റെ കഥാപ്രസംഗത്തിൽ കടന്നു വന്നിട്ടുണ്ട്.
ഗുരുദേവന്റെ കഥ പറയുമ്പോൾ ആശാന്റെ "ദുരവസ്ഥ"യും അതിലെ കഥാപാത്രങ്ങളായ സാവിത്രി അന്തർജ്ജനവും ചാത്തൻ പുലയനുമൊക്കെ പുന:സൃഷ്ടിക്കപ്പെടുക കൂടി ചെയ്യുന്നു. തൊട്ടുകൂടായ്മയുടെയും ജാതീയമായ ഉച്ചനീചത്വങ്ങളുടെയും പാതാളത്തിൽ നിന്ന് ആധുനിക കേരളം സൃഷ്ടിച്ചെടുത്ത ചരിത്രമാണ് ഗുരുവിന്റെ ജീവിതകഥ. ഗുരുവിന്റെ ജീവിതത്തെ ഒരു ജനകീയ കലാമാദ്ധ്യമത്തിലൂടെ സാധാരണക്കാർക്ക് പരിചയപ്പെടുത്തുകയും, ഗുരുസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതിൽ അയിലം ഉണ്ണിക്കൃഷ്ണന് സവിശേഷമായൊരു പങ്കുണ്ട്. കഴിഞ്ഞ ദിവസം അന്തരിച്ച അദ്ദേഹത്തിന്റെ ആത്മാവ് നിത്യശാന്തി പ്രാപിക്കട്ടെയെന്ന് ഗുരുനാമത്തിൽ പ്രാർത്ഥിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |