SignIn
Kerala Kaumudi Online
Sunday, 18 May 2025 3.30 PM IST

രാജീവ് ചന്ദ്രശേഖർ നായകനാകുമ്പോൾ

Increase Font Size Decrease Font Size Print Page
rajeev-chandrasekhar

സംസ്ഥാനത്ത് ബി.ജെ.പിയെ നയിക്കാൻ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നിയോഗിക്കപ്പെട്ടിരിക്കുന്നു. പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായി പ്രഖ്യാപിക്കപ്പെടുന്നതിനു മുന്നോടിയായി,​ 'വിദ്യകൊണ്ട് പ്രബുദ്ധരാവുക,​ സംഘടനകൊണ്ട് ശക്തരാവുക" എന്ന ഗുരുദേവ സന്ദേശമാണ് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. തീർച്ചയായും നല്ലൊരു തുടക്കമായിത്തന്നെ ഇതിനെ വീക്ഷിക്കാം. പുതിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെ സംബന്ധിച്ച് മാസങ്ങൾ നീണ്ട ഊഹാപോഹങ്ങൾ വാർത്താമാദ്ധ്യമങ്ങളിൽ- പ്രത്യേകിച്ച്,​ സമൂഹമാദ്ധ്യമങ്ങളിൽ സജീവമായിരുന്നു. ബി.ജെ.പി അദ്ധ്യക്ഷസ്ഥാനത്തേക്ക് പറഞ്ഞുകേട്ട,​ ഗ്രൂപ്പിന് അതീതമായ ഒരേയൊരു പേരായിരുന്നു രാജീവ് ചന്ദ്രശേഖറിന്റത്. സംസ്ഥാന നേതാക്കളിൽ നിന്ന് ഒരാളെ വീണ്ടും തീരുമാനിച്ചാൽ സംസ്ഥാനത്തെ ബി.ജെ.പിയിലെ ഗ്രൂപ്പ് തർക്കം അവസാനിക്കില്ലെന്നും,​ അത് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നുമുള്ള തിരിച്ചറിവാകാം സംസ്ഥാന രാഷ്ട്രീയം കളരിയാക്കാത്ത ഒരു പുതുമുഖത്തെ, അതേസമയം കഴിഞ്ഞ ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ ശശി തരൂരിനെ വിറപ്പിക്കാൻ പോന്ന പ്രകടനം കാഴ്ചവച്ച് പാർട്ടിക്കും സാധാരണ ജനങ്ങൾക്കും സമ്മതനായ രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുക്കാൻ ബി.ജെ.പിയുടെ ദേശീയ നേതൃത്വത്തെ പ്രേരിപ്പിച്ചതെന്ന് കരുതാം.

ഗ്രൂപ്പുവഴക്കുകൾ തുടരാതിരിക്കാൻ പുതിയ നേതാവ് പ്രസിഡന്റായി വരണമെന്ന് സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന ദേശീയ ജനറൽ സെക്രട്ടറി റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ബി.ജെ.പി പ്രസിഡന്റ് സ്ഥാനത്ത് അഞ്ചുവർഷം പൂർത്തിയാക്കിയതിനു ശേഷമാണ് കെ. സുരേന്ദ്രൻ സ്ഥാനമൊഴിയുന്നത്. അദ്ദേഹം പ്രസിഡന്റായിരുന്ന കാലയളവിൽ ബി.ജെ.പിക്ക് സംസ്ഥാനത്ത് നല്ല വളർച്ച നേടാൻ കഴിഞ്ഞു എന്നത് ആർക്കും വാക്കുകൾ കൊണ്ട് തമസ്കരിക്കാൻ കഴിയുന്നതല്ല. ഒരിക്കലും നടക്കില്ല എന്ന് എൽ.ഡി.എഫ് നേതാക്കൾ ഗൗരവമായും പരിഹാസരൂപേണയും പറഞ്ഞുകൊണ്ടിരുന്ന ലോക്‌സഭാ സീറ്റ് ആദ്യമായി ബി.ജെ.പിക്ക് നേടിക്കൊടുത്തത് കെ. സുരേന്ദ്രന്റെ കാലയളവിലാണ് എന്നത് എടുത്തു പറയത്തക്ക നേട്ടം തന്നെയാണ്. തിരുവനന്തപുരത്തും ചിറയിൻകീഴിലും ഗംഭീര പ്രകടനം കാഴ്ചവയ്ക്കാനും ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് കഴിഞ്ഞു.

ഇതിന്റെ ഒരു തുടർച്ച എന്ന നിലയിൽ അടുത്ത ഉയരത്തിലേക്ക് പാർട്ടിയെ എത്തിക്കുക എന്ന കർത്തവ്യമാണ് പ്രാഥമികമായി രാജീവ് ചന്ദ്രശേഖറിൽ അർപ്പിതമായിരിക്കുന്നത്. സ്ഥാനമാനങ്ങളെച്ചൊല്ലിയുള്ള കലഹവും പിണക്കവുമാണ് പലപ്പോഴും ഗ്രൂപ്പുകളുടെ രൂപീകരണത്തിനും വളർച്ചയ്ക്കുമൊക്കെ ഇടയാക്കുന്നത്. അർഹതയുള്ളവരെ ഗ്രൂപ്പിന്റെ പേരിൽ മാറ്റിനിറുത്തുന്നത് പ്രശ്നങ്ങൾ പരിഹരിക്കാനല്ല,​ വഷളാക്കാനേ ഇടയാക്കൂ. അതിനാൽ എല്ലാവരെയും ചേർത്തുനിറുത്തുന്ന ഒരു സമ്പൂർണ അഴിച്ചുപണിയിലൂടെയേ പുതിയ പ്രസിഡന്റിന് സംഘടനയെ ശക്തിപ്പെടുത്താനാകൂ. മികച്ച ഒരു പ്രൊഫഷണൽ കൂടിയായ രാജീവ് ചന്ദ്രശേഖർ അതിൽ വിജയിക്കാനാണ് സാദ്ധ്യത. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ആ രീതിയിൽ പാർട്ടിയുടെ മുഖം മിനുക്കേണ്ട ചുമതല വളരെ പ്രധാനമാണ്. അതോടൊപ്പം തന്നെ പാർട്ടിയുടെ താഴേത്തട്ടിലുള്ള പരിചയക്കുറവ് മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങളും സമീപനങ്ങളും പുതിയ നേതാവിൽനിന്ന് ഉണ്ടാകേണ്ടതുണ്ട്.

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി ഒന്നാമതെത്തിയിരുന്നു. എന്നാൽ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് അതേപടി ആവർത്തിക്കണമെന്നില്ല. സ്ഥാനാർത്ഥി നിർണയം അതിപ്രധാനമാണ്. പ്രൊഫഷണൽ രീതിയിൽ പഠനം നടത്തിയാവും ഒരു ടെക്‌നോക്രാറ്റ് കൂടിയായ രാജീവ് ചന്ദ്രശേഖർ അക്കാര്യങ്ങളിൽ ജാതി,​ മത സമവാക്യങ്ങൾ തെറ്റാതെ തീരുമാനമെടുക്കുക എന്ന് നമുക്ക് പ്രതീക്ഷിക്കാം. എൽ.ഡി.എഫിനെ നയിക്കുന്ന പിണറായി വിജയൻ സംസ്ഥാന രാഷ്ട്രീയത്തിൽ അതികായ സമാനമായ ഔന്നത്യം പുലർത്തുന്ന വ്യക്തിത്വമാണ്. യു.ഡി.എഫിന്റെ നേതാക്കളും രാഷ്ട്രീയക്കളരിയിൽ കഴിവും മികവും തെളിയിച്ചവരാണ്. ഇവരെ അതേ നിലയിൽ എതിർക്കേണ്ട വികാസ പരിണാമത്തിലേക്ക് കുറഞ്ഞ കാലത്തിനുള്ളിൽ വളരേണ്ടതിന് ആവശ്യമായ ഭഗീരഥ യത്നമാണ് പുതിയ പ്രസിഡന്റിനെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. വ്യത്യസ്ത വിഷയങ്ങളിൽ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും ഇടപെടലുകളും സമീപനവുമെല്ലാം വിലയിരുത്തിയാവും ബി.ജെ.പിക്കു പുറമെയുള്ള നിഷ്‌പക്ഷരായ ജനങ്ങൾ പുതിയ ബി.ജെ.പി പ്രസിഡന്റിനെ വിലയിരുത്തുക.

TAGS: RAJEEV CHANDRASHEKAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.