ചീഫ് സെക്രട്ടറി ശാരദാമുരളീധരന്റെ പ്രവർത്തനം 'കറുപ്പും," മുൻഗാമിയും ഭർത്താവുമായ വി. വേണുവിന്റേത് 'വെളുപ്പും" ആണെന്ന മട്ടിൽ താരതമ്യം ചെയ്ത് ഒരാൾ നടത്തിയ പരാമർശമുണ്ടാക്കിയ വേദനയാണ് ശാരദാ മുരളീധരന്റെ ഫെയ്സ് ബുക്ക് പോസ്റ്റായി വന്നത്. ചീഫ് സെക്രട്ടറിയെന്ന നിലയിലുള്ള ശാരദാ മുരളീധന്റെ പ്രവർത്തനം അവരുടെ നിറം പോലെ തന്നെ കറുപ്പാണെന്നും മുൻഗാമി വി. വേണുവിന്റേത് അദ്ദേഹത്തിന്റെ നിറം പോലെ വെളുപ്പുമാണെന്നായിരുന്നു ഒരാളുടെ അഭിപ്രായപ്രകടം!
ഇതിൽ അസ്വസ്ഥയായ ചീഫ് സെക്രട്ടറി 'എന്റെ കറുപ്പ് എനിക്കു സ്വീകാര്യമാണ്"എന്ന്, സന്ദർശകന്റെ പേരു പറയാതെ ചൊവ്വാഴ്ച ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. പിന്നീട്, വിവാദത്തിന് ഇട നൽകേണ്ടെന്നു കരുതി അത് പിൻവലിക്കുകയും ചെയ്തു. എന്നാൽ, നിലപാട് ഉറക്കെപ്പറയുന്നത് ആവശ്യമാണെന്നും പരിഷ്‌കൃത സമൂഹത്തിനു ചേരാത്ത ചിന്തകൾ നിരുത്സാഹപ്പെടുത്തണമെന്നും അഭിപ്രായമുണ്ടായപ്പോഴാണ് രാത്രിയോടെ ശാരദാ മുരളീധരൻ വിശദമായ കുറിപ്പിട്ടത്.
ശാരദാ മുരളീധരന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
എന്തിനാണ് ഞാൻ ഇക്കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുന്നത്? അതെ, എനിക്ക് മനസിന് വിഷമമുണ്ടായി. കഴിഞ്ഞ ഏഴുമാസം മുഴുവൻ, എന്റെ മുൻഗാമിയുമായുള്ള ഇത്തരം താരതമ്യങ്ങളുടെ ഘോഷയാത്രയായിരുന്നതിനാൽ എനിക്കിപ്പോൾ ഇത് കേട്ടു ശീലവുമായെന്നു പറയാം. തീവ്രമായ നിരാശയോടെ, നാണക്കേടു തോന്നേണ്ട ഒരു കാര്യമാണെന്ന രീതിയിൽ 'കറുത്ത നിറമുള്ള ഒരാൾ" എന്ന് മുദ്ര ചാർത്തപ്പെടുന്നതിനെപ്പറ്റിയാണിത് (വനിതയായിരിക്കുക എന്ന നിശബ്ദമായ ഉപവ്യാഖ്യാനത്തിനൊപ്പം).
കറുപ്പെന്നാൽ കറുപ്പല്ലേ എന്ന മട്ടിൽ. നിറമെന്ന നിലയിൽ മാത്രമല്ല ഇത്. നല്ലതൊന്നും ചെയ്യാത്ത, എല്ലാം അസ്വാസ്ഥ്യകരവും മോശവുമായ, ഉഗ്രമായ സ്വ്വേച്ഛാധിപത്യത്തിന്റെ പ്രതീകമായ കറുപ്പെന്ന മുദ്ര ചാർത്തൽ.
പക്ഷേ, കറുപ്പിനോട് ഇത്രയും നിന്ദ എന്തിനാണ്? പ്രപഞ്ചത്തിലെ സർവവ്യാപിയായ പൊരുളാണ് കറുപ്പ്. എന്തിനെയും ആഗിരണം ചെയ്യാൻ കഴിവുള്ളതാണ് കറുപ്പ്. മനുഷ്യകുലത്തിന് അറിയാവുന്നിടത്തോളം ഏറ്റവും കരുത്തുറ്റ ഊർജ്ജത്തിന്റെ തുടിപ്പാണത്. എല്ലാവർക്കും ചേരുന്ന നിറപ്പൊരുത്തമാണത്.
ഓഫിസിലേക്കുള്ള ഡ്രസ് കോഡ്, സായാഹ്നവേളയിലെ ഉടയാടയഴക്, കൺമഷിയുടെ കാതൽ, മഴമേഘപ്പൊരുൾ.
നാലു വയസുള്ളപ്പോൾ ഞാൻ അമ്മയോടു ചോദിച്ചിട്ടുണ്ട്: ഗർഭപാത്രത്തിലേക്ക് എന്നെ തിരിച്ചെടുത്ത് വെളുത്തനിറമുള്ള ഒരു സുന്ദരിക്കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന്. നല്ലതെന്ന സൽപ്പേരില്ലാത്ത ആഖ്യാനങ്ങളുടെ ഭാരത്തിനടിയിൽ അരനൂറ്റാണ്ടിലേറെക്കാലമായി ജീവിക്കുന്നു. ആ ആഖ്യാനത്തിൽ സ്വാധീനിക്കപ്പെട്ടും പോയിരുന്നു. കറുപ്പിൽ സൗന്ദര്യമോ ഗുണമോ കാണാൻ എനിക്കു മടിയായി. വെളുത്ത ചർമ്മം വിസ്മയമായി; ഫെയർ എന്ന തോന്നലുള്ള എന്തിനോടും. അതെല്ലാം നല്ലതും പൂർണഗുണങ്ങളാൽ സുന്ദരവുമായി തോന്നി.
ഇതൊന്നുമല്ലാത്ത ഞാൻ താണതരത്തിൽപ്പെട്ട, മറ്റേതെങ്കിലും വിധത്തിൽ അതിനു പരിഹാരം കാണേണ്ട ഒരാളെന്ന ബോധം ഉറയ്ക്കുകയായിരുന്നു. ഇതിനൊരു അവസാനമുണ്ടാക്കിയത് എന്റെ മക്കളാണ്. കറുപ്പിന്റെ പാരമ്പര്യത്തോട് അവർക്ക് ആരാധനയായിരുന്നു. ഞാൻ കാണാതിരുന്ന ഭംഗി അവർ അതിൽ കണ്ടെത്തിക്കൊണ്ടേയിരുന്നു. കറുപ്പെന്നാൽ അതിസുന്ദരമാണെന്ന് അവർ കരുതി. കറുപ്പിന്റെ അഴക് എനിക്കവർ കാട്ടിത്തന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |