തൊടുപുഴ: നാലര വർഷത്തോളം നീണ്ട തൊടുപുഴ നഗരസഭ ഭരണം എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ കെ. ദീപക്കിനെ ചെയർമാനായി തിരഞ്ഞെടുത്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥി മുൻ ചെയർപേഴ്സൺ മിനി മധുവിനെ 12നെതിരെ 14 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ബി.ജെ.പി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
തദ്ദേശതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചിട്ടും യു.ഡി.എഫിലെ പടലപ്പിണക്കം മൂലം അദ്ധ്യക്ഷ പദവി രണ്ടു തവണ എൽ.ഡി.എഫ് കൈയ്ക്കലാക്കുകയായിരുന്നു.
കോൺഗ്രസ് വിമതനായ സനീഷ് ജോർജിനെ ചെയർമാനാക്കിയാണ് എൽ.ഡി.എഫ് ആദ്യം ഭരണം പിടിച്ചത്. സനീഷ് ജോർജ് കൈക്കൂലിക്കേസിൽ ഉൾപ്പെട്ടതോടെ രാജി വച്ചു, ഇപ്പോൾ യു.ഡി.എഫിനൊപ്പമാണ്. തുടർന്ന് നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ പദവി വീതം വയ്പിനെച്ചൊല്ലി മുസ്ലീം ലീഗ് ഇടഞ്ഞു. അവർ സി.പി.എം പ്രതിനിധിക്ക് വോട്ട് ചെയ്യുകയായിരുന്നു. അങ്ങനെയാണ് സബീന ബിഞ്ചു അപ്രതീക്ഷിതമായി ചെയർപേഴ്സണായത്.
ഇത്തവണ തർക്കങ്ങളെല്ലാം മാറ്റിവച്ച് ഒറ്റക്കെട്ടായി വോട്ടെടുപ്പിനെ നേരിടാൻ യു.ഡി.എഫ് സംസ്ഥാന നേതൃത്വം നിർദേശം നൽകിയിരുന്നു.
ചെയർപേഴ്സണായിരുന്ന സി.പി.എം അംഗം സബീന ബിഞ്ചുവിനെ യു.ഡി.എഫ് അവിശ്വാസത്തിലൂടെ പുറത്താക്കിയാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.സ്ഥാനാർത്ഥിയെ തീരുമാനിച്ചതും സംസ്ഥാന നേതൃത്വമാണ്.
ഒരു കൗൺസിലറെ കൂറുമാറ്റ നിയമ പ്രകാരം അയോഗ്യനാക്കിയതിനാൽ 35 അംഗ കൗൺസിലിൽ 34 അംഗങ്ങളാണുള്ളത്. യു.ഡി.എഫിന് 14 അംഗങ്ങളുടെ പിന്തുണയുണ്ട്. എൽ.ഡി.എഫ് 12, ബി.ജെ.പി എട്ട് എന്നിങ്ങനെയാണ് കക്ഷിനില. മുൻ ചെയർപേഴ്സനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തതിന്റെ പേരിൽ ബി.ജെ.പിയിലെ എട്ടംഗങ്ങളിൽ നാല് പേരെ പാർട്ടിയിൽ നിന്ന് നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |